റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡ് നടത്താന്‍ അനുമതി. എണ്ണം നിജപ്പെടുത്തണമെന്ന പോലീസ് ആവശ്യം കര്‍ഷകര്‍ തള്ളി.

Print Friendly, PDF & Email

റിപ്പബ്ലിക് ദിനത്തില്‍ ട്രാക്ടര്‍ പരേഡ് നടത്താന്‍ ഡല്‍ഹി പോലീസ് അനുമതി നല്‍കിയെന്ന് കര്‍ഷക നേതാക്കള്‍ അവകാശപ്പെട്ടു. സംഘടനകളും പോലീസും തമ്മില്‍ നടന്ന ചര്‍ച്ചയ്ക്കു ശേഷമാണ് കര്‍ഷക നേതാക്കള്‍ റാലിക്ക് അനുമതി ലഭച്ചുവെന്ന വെളിപ്പെടുത്തിയത്. ഡല്‍ഹിപോലീസ് ഇക്കാര്യം നിഷേധിച്ചിട്ടില്ല. മൂന്ന് സമാന്തര പാതകളാണ് പൊലീസ് മുന്നോട്ട് വെച്ചിട്ടുള്ളത്. ഈ നിർദ്ദേശമാണോ കർഷകർ അംഗീകരിച്ചതെന്ന് വ്യക്തമല്ല. ഘാസിപുര്‍, സിംഘു, ടിക്രി അതിര്‍ത്തികളില്‍ നിന്നാകും ട്രാക്ടര്‍ പരേഡുകള്‍ ആരംഭിക്കുകെയന്നും വിശദാംശങ്ങള്‍ ശനിയാഴ്ച രാത്രി തീരുമാനിക്കുമെന്നും കര്‍ഷക സംഘടനാ നേതാവ് അഭിമന്യു കോഹര്‍ പറഞ്ഞു. ഡല്‍ഹി അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന ബാരിക്കേഡുകള്‍ ജനുവരി 26-ന് നീക്കം ചെയ്യപ്പെടുമെന്നും ഡല്‍ഹിയില്‍ പ്രവേശിച്ചതിനു ശേഷം നഗരത്തില്‍ നടത്തുന്ന ട്രാക്ടര്‍ പരേഡ് റപ്പബ്ലിക്‍ ദിന പരേഡിനേയോ സര്‍ക്കാര്‍ ആഘോഷപരിപാടികളേയോ തടസ്സപ്പെടുത്തില്ല എന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു

റിപ്പബ്ലിക് ദിനത്തിൽ നടത്തുന്ന റാലിയില്‍ ഏതാണ്ട് 1ലക്ഷം ട്രാക്ടറുകള്‍ പങ്കെടുക്കുമെന്ന് കര്‍ഷക നേതാക്കള്‍ അവകാശപ്പെട്ടു. റാലിയിൽ ട്രാക്ടറുകളുടെ എണ്ണം‌ നിജപ്പെടുത്തണമെന്ന ഡല്‍ഹി പൊലീസിന്റെ ആവശ്യം കർഷകർ തള്ളി. വരുന്ന ട്രാക്ടറുകളെല്ലാം റാലിയിൽ അണിനിരക്കുമെന്ന് കർഷകർ അറിയിച്ചു. പരേഡ് സമാധാനപരമായിരിക്കും. നൂറ് കിലോമീറ്ററിലധികം ട്രാക്ടർ പരേഡ് നീളും. ഒറ്റ റൂട്ടിൽ മാത്രം റാലി ഒതുങ്ങില്ല. സിം​ഗു, തിക്രി, ​ഗാസിപുർ, ഷാജഹാൻപുർ അതിർത്തികളിൽ പ്രത്യേക റൂട്ടുകൾ ഉണ്ടാകുമെന്നും കർഷകർ നിലപാട് വ്യക്തമാക്കി.