ജാര്‍ഖണ്ഡില്‍ തെരഞ്ഞെടുപ്പ് അഞ്ചു ഘട്ടങ്ങളില്‍
നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തില്‍ എത്തിയ ശേഷമുള്ള മൂന്നാമത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് ജാര്‍ഖണ്ഡില്‍ കാഹളമുയര്‍ന്നു. നവംബര്‍ 30, ഡിസംബര്‍ 07, ഡിസംബര്‍ 12, ഡിസംബര്‍ 16, ഡിസംബര്‍ 20 എന്നിങ്ങനെ അഞ്ചു ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. ഡിസംബര്‍ 23നാണ് വോട്ടെണ്ണല്‍. ആകെ 81 നിമസഭാ മണ്ഡലങ്ങളാണ് ജാര്‍ഖണ്ഡില്‍ ഉള്ളത്.
കഴിഞ്ഞ 10 വര്‍ഷങ്ങളായി ബി.ജെ.പി അധികാരത്തിലിലിരിക്കുന്ന സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ അധികാരം മൂന്നാമതും നിലനിര്‍ത്തുക എന്ന വെല്ലുവിളിയാണ് ബി.ജെ.പിക്കുള്ളത്. മിഷന്‍ 65 എന്ന് പേരിട്ടിട്ടുള്ള ദൗത്യത്തിന് ആകെയുള്ള 81സീറ്റില്‍ 65 സീറ്റെങ്കിലും പിടിച്ചടക്കുക എന്നതാണ് ബി.ജെ.പിയുടെ ലക്ഷ്യം. രാജസ്ഥാനില്‍ നിന്നുള്ള രാജ്യസഭാ അംഗവും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ഓം പ്രകാശ് മാഥൂറിനാണ് അതിനുള്ള ചുമതല അമിത്ഷാ ഏല്‍പ്പിച്ചിരിക്കുന്നത്. 49 ആണ് ഇപ്പോള്‍ ബി.ജെ.പിയുടെ അംഗബലം.
എങ്ങനെയെങ്കിലും ബി.ജെ.പിയെ തോല്‍പ്പിക്കുക എന്ന അജണ്ടയുമായാണ് കോണ്‍ഗ്രസ് കളത്തിലിറങ്ങുന്നത്. സംസ്ഥാനത്തെ പ്രബല ശക്തിയായ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം ) യുമായി സഖ്യം ചേര്‍ന്നാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് ഒരുങ്ങുന്നത്. സഖ്യം പ്രഖ്യാപിച്ചിട്ടുണ്ട് എങ്കിലും ഇതുവരെ സീറ്റു ധാരണ പൂര്‍ത്തിയായിട്ടില്ല. 81 സീറ്റില്‍ 41 ഇടത്ത് മത്സരിക്കുമെന്ന് ജെ.എം.എം പ്രഖ്യാപിച്ചിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ധാരണ പ്രകാരം ജെ.എം.എം ആണ് സഖ്യം നയിക്കുക. 30-35 സീറ്റെങ്കിലും വേണമെന്നാണ് കോണ്‍ഗ്രസിന്റെ ആവശ്യം.
ബി.ജെ.പിയെയും കോണ്‍ഗ്രസിനെയും കൂടാതെ, ആള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് യൂണിയന്‍ (എ.ജെ.എസ്.യു), ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം ),ആര്‍ജെഡി എന്നിവയാണ് ജാര്‍ഖണ്ഡിലെ പ്രധാന രാഷ്ട്രീയ പാര്‍ട്ടികള്‍. ബിജെപിയുടെ സഖ്യകക്ഷിയായ ആള്‍ ഇന്ത്യാ ജാര്‍ഖണ്ഡ് സ്റ്റുഡന്റ്‌സ് അസോസിയേഷന് മൂന്ന് സീറ്റുണ്ട്.

