ഗംഗാജലം കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കരുതെന്ന് കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡ്
കഴിഞ്ഞ അഞ്ചു വര്‍ഷങ്ങള്‍ കൊണ്ട് ഇരുപതിനായിരം കോടി ചിലവഴിച്ച് നരേന്ദ്രമോദി സര്‍ക്കാര്‍ ഗംഗാ സുചീകരണ പദ്ധതി നടപ്പിലാക്കിയെങ്കിലും ഒരു കാരണവശാലും ഗംഗാജലം കുടിക്കാനോ കുളിക്കാനോ ഉപയോഗിക്കരുതെന്ന് കേന്ദ്ര മലീനീകരണ നിയന്ത്രണ ബോര്‍ഡിന്റെ മുന്നറിയിപ്പ്. ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം ഗംഗാജലത്തില്‍ ഉള്ളതായി ബോര്‍ഡിന്റെ പഠനം വ്യക്തമാക്കുന്നു. ആരോഗ്യസംബന്ധമായി അതീവ പ്രാധാന്യമുള്ള കണ്ടെത്തലാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഗംഗാസ്നാനം ഹിന്ദുക്കള്‍ വിശുദ്ധ ചടങ്ങായാണ് ആളുകള്‍ പലവിധ സങ്കല്‍പ്പങ്ങളില്‍ എത്താറുമുണ്ട്. ഈ സാഹചര്യത്തില്‍ ഉത്തര്‍പ്രദേശിലെ 86 ഇടങ്ങളില്‍ നിന്ന് ജലം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് ജലത്തിന്റെ ഗുണനിലവാരത്തകര്‍ച്ച വ്യക്തമാക്കുന്ന ഗുരുതര കണ്ടെത്തലുകളുണ്ടായത്.
കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം വന്‍തോതില്‍ കണ്ടെത്തിയ മേഖലകള്‍ തിരിച്ച് പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. പരിശോദന നടത്തിയ 86 ല്‍ ഇടങ്ങളില്‍ ഏഴ് ഇടങ്ങളിലെ വെള്ളം മാത്രമാണ് ചൂടാക്കിയും മറ്റുമുള്ള അണുനാശനം ഉറപ്പുവരുത്തി കുടിക്കാവുന്നത്. 18 ഇടങ്ങളിലെ വെള്ളം മാത്രമാണ് കുളിക്കാന്‍ ഉപയോഗിക്കാവുന്നതായി കണ്ടെത്തിയിട്ടുള്ളത്.
ഗംഗയുടെ തീരങ്ങളില്‍ 1100 ലേറെ വ്യവസായ സ്ഥാപനങ്ങളുണ്ട്. ഇവയില്‍ നിന്നുള്ള രാസ്യമാലിന്യങ്ങളടക്കം നദിയിലേക്കാണ് ഒഴുക്കിയിരുന്നത്. നരേന്ദ്രമോദി സര്‍ക്കാര്‍ നടപ്പിലാക്കിയ ഗംഗാ സുചീകരണപദ്ധതി കൊണ്ട് ഗംഗയിലേക്കു എത്തുന്ന വ്യാവസായിക മാലിന്യങ്ങള്‍ വന്‍തോതില്‍ തടയിടാന്‍ സാധിച്ചിട്ടുണ്ടെന്നാണ് പരിസ്ഥിതി മന്ത്‌ലായത്തിന്റെ അവകാശവാദം. എന്നാല്‍ നമാമി ഗംഗ പദ്ധതിയുടെ ഭാഗമായി ഗംഗാ ശുചീകരണത്തിനായി നരേന്ദ്രമോദി സര്‍ക്കാര്‍ ചിലവഴിച്ച 20,000 കോടി ഗംഗയില്‍ ഒഴുക്കിയെന്നല്ലാതെ രൂക്ഷമായ മലിനീകരണത്തില്‍ നിന്ന് നദി മോചിപ്പിക്കപ്പെട്ടിട്ടില്ലെന്നാണ് കേന്ദ്ര മലിനീകരണ ബോര്‍ഡ് ഇപ്പോള്‍ നടത്തിയ പഠനം വ്യക്തമാക്കുന്നത്.
.