കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു തടഞ്ഞുള്ള വിജ്ഞാപനം പിന്‍വലിച്ചു. പൊതുജനങ്ങളുടെ അഭിപ്രായം തേടി പുതിയ വിജ്ഞാപനം
ന്യൂഡല്‍ഹി: കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതു തടഞ്ഞുള്ള കേന്ദ്രസര്‍ക്കാരിന്റെ വിവാദ വിജ്ഞാപനം പിന്‍വലിച്ചു. പകരം കൊണ്ടുവന്ന പുതിയ വിജ്ഞാപനത്തിന്റെ കരടില്‍ കേന്ദ്രസര്‍ക്കാര്‍ പൊതുജനങ്ങളുടെ അഭിപ്രായം തേടിയിരിക്കുകയാണ്. മൃഗങ്ങള്‍ക്കെതിരെയുള്ള ക്രൂരത തടയല്‍ നിയമം 2017 എന്ന പേരില്‍ കഴിഞ്ഞ മെയ് 23നാണ് പശു, കാള, പോത്ത്, എരുമ, പശുക്കുട്ടി, കാളക്കുട്ടി, ഒട്ടകം തുടങ്ങിയവയെ കശാപ്പിനായി വില്‍ക്കുന്നതും വിശ്വാസത്തിന്റെ ഭാഗമായി ബലിയറുക്കുന്നതും നിരോധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വിജ്ഞാപനം ഇറക്കിയത്. വിജ്ഞാപനം നിലവില്‍ വരികയും ബി.ജെ.പി അധികാരത്തിലുള്ള സംസ്ഥാനങ്ങള്‍ നിയമം കര്‍ക്കശമായി നടപ്പാക്കാന്‍ തീരുമാനിക്കുകയും ചെയ്തതോടെ പശുസംരക്ഷണത്തിന്റെ പേരിലുള്ള കൊലപാതകങ്ങള്‍ വ്യാപിച്ചു. കന്നുകാലി വളര്‍ത്തല്‍ കുലത്തൊഴിലാക്കിയ ദളിതരെയാണ് നിരോധനം കാര്യമായി ബാധിച്ചത്. ദളിതരെ സാമ്പത്തികമായി തകര്‍ക്കുക എന്നതാണ് നിരോധനം ലക്ഷ്യമിടുന്നതെന്ന ആരോപണം കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്നു. ഇത് കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി. കേരളം, പശ്ചിമബംഗാള്‍, കര്‍ണാടക പോലുള്ള ബി.ജെ.പിയിതര സംസ്ഥാന സര്‍ക്കാരുകള്‍ വിജ്ഞാപനം നടപ്പാക്കില്ലെന്നു പ്രഖ്യാപിച്ചു.
ജൂലൈയില്‍ സുപ്രിംകോടതി വിജ്ഞാപനം സ്‌റ്റേചെയ്തു. ഇതോടെ വിജ്ഞാപനം ഭേദഗതിചെയ്യുമെന്ന് സുപ്രിംകോടതിയെ സര്‍ക്കാര്‍ അറിയിച്ചു. വിജ്ഞാപനം സുപ്രിംകോടതി സ്‌റ്റേ ചെയ്തതിന് ശേഷം സംസ്ഥാനങ്ങളുടെ പ്രതികരണം തേടുന്നതിനായി കേന്ദ്രസര്‍ക്കാര്‍ രണ്ട് സെറ്റ് കത്തുകളയച്ചിരുന്നു. മൃഗസംരക്ഷണ പ്രവര്‍ത്തകരുമായും കന്നുകാലി വ്യാപാരികളുമായും ചര്‍ച്ചകളും നടത്തി. ഈ പ്രതികരണങ്ങളുടെയെല്ലാം അടിസ്ഥാനത്തിലാണ് പുതിയ കരട് തയ്യാറാക്കിയത്. ഈ മാസം 22 വരെ സംസ്ഥാന സര്‍ക്കാറുകള്‍ക്കും പൊതുജനങ്ങള്‍ക്കും വിജ്ഞാപനത്തില്‍ മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കാം.
വിവാദ വിജ്ഞാപനത്തിലുണ്ടായിരുന്ന പലനിയമങ്ങളും ഒഴിവാക്കിയും ചിലത് അപ്പടിയോ ഭേദഗതികളോടെയോ നിലനിര്‍ത്തിയുമാണ് പുതിയ കരട്. കഴിഞ്ഞമാസം 22ന് പുറത്തിറക്കിയ കരട് വനം പരിസ്ഥിതി മന്ത്രാലയം അഭിപ്രായങ്ങളും നിര്‍ദേശങ്ങളും തേടി ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
കന്നുകാലികളെ കശാപ്പിനായി ചന്തകളില്‍ വില്‍ക്കരുതെന്ന പഴയ വ്യവസ്ഥ നീക്കിയ പുതിയ കരടില്‍ കശാപ്പ് എന്ന പദം തന്നെ ഒഴിവാക്കിയിട്ടുണ്ട്. മൃഗങ്ങള്‍ക്കെതിരായ അതിക്രമം തടയാനുള്ള 1960ലെ കേന്ദ്ര നിയമത്തിന്റ 38ാം വകുപ്പ് ഉപയോഗിച്ച് പുറത്തിറക്കിയ കരടിന്റെ പുതിയ പേര് കാലിച്ചന്തകളില്‍ മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്നതിനുള്ള ചട്ടങ്ങള്‍ 2018 എന്നാണ്. ഒന്‍പത് പേജുകളടങ്ങിയതായിരുന്നു പഴയ വിജ്ഞാപനമെങ്കില്‍ പുതിയതിന് അഞ്ചു പേജേയുള്ളൂ.
കന്നുകാലികളെ വാങ്ങുമ്പോള്‍ കശാപ്പിനല്ല വാങ്ങുന്നതെന്ന സത്യവാങ്മൂലം വേണം, സംസ്ഥാന അതിര്‍ത്തികളുടെ 25 കിലോമീറ്റര്‍ പരിധിയിലും രാജ്യാന്തര അതിര്‍ത്തിയുടെ 50 കിലോമീറ്റര്‍ പരിധിയിലും കാലിച്ചന്തകള്‍ പാടില്ല എന്നീ ചട്ടങ്ങള്‍ നീക്കി. കന്നുകാലികളുടെ വിശദമായ നിര്‍വചനവും കാലികള്‍ക്ക് എങ്ങനെ ഭക്ഷണവും വെള്ളവും നല്‍കണം എന്നതടക്കമുള്ള നിര്‍ദേശങ്ങളും ഒഴിവാക്കിയവയില്‍പ്പെടും. കന്നുകാലി വില്‍പനയുടെ രജിസ്റ്റര്‍ ചന്തകളില്‍ സൂക്ഷിക്കണം, ചട്ടങ്ങള്‍ പാലിച്ചാണോ വില്‍പ്പനയെന്ന് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കണം, ഇവ വാങ്ങുന്നയാള്‍ സൂക്ഷിക്കണം, ചട്ടങ്ങള്‍ പ്രാബല്യത്തില്‍ വന്ന് രണ്ടാഴ്ചയ്ക്കകം കലക്ടര്‍ സമിതിയെ വിവരം അറിയിക്കണം.
നിശ്ചിത കാലയളവിനുള്ളില്‍ കാലിച്ചന്തകളില്‍ മാറ്റങ്ങള്‍ നടപ്പാക്കണം, മൃഗങ്ങളുടെ കൊമ്പുമുറിക്കരുത്, മൂക്കോ, ചെവിയോ ലോഹംകൊണ്ട് തുളയ്ക്കരുത്. ശരീരത്തില്‍ തിരിച്ചറിയില്‍ മുദ്ര പാടില്ല, കന്നുകാലികള്‍ക്ക് മേല്‍ രാസവസ്തുക്കള്‍ പ്രയോഗിക്കരുതെന്നും കരട് നിര്‍ദേശിക്കുന്നു. കാലിച്ചന്തകളില്‍ മൃഗങ്ങള്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയാന്‍ ജില്ലാ തലങ്ങളില്‍ സമിതി രൂപീകരിക്കണമെന്ന ചട്ടം അപ്പടി നിലനിര്‍ത്തി.
കലക്ടര്‍ അധ്യക്ഷനായ സമിതിയില്‍ മൃഗക്ഷേമ ബോര്‍ഡ് അംഗം, ജില്ലാ പൊലിസ് മേധാവി, സന്നദ്ധ സംഘടന പ്രതിനിധി തുടങ്ങി പത്ത് അംഗങ്ങള്‍ വേണം. ചന്തകളില്‍ മൃഗങ്ങള്‍ പീഡിപ്പിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തി മതിയായ സൗകര്യങ്ങള്‍ ഉണ്ടോയെന്നു നിരീക്ഷിക്കലുമാണ് സമിതിയുടെ ഉത്തരവാദിത്തം. ചട്ടങ്ങള്‍ പാലിക്കുന്നില്ലെങ്കില്‍ കന്നുകാലി ചന്തയുടെ ലൈസന്‍സ് റദ്ദാക്കാന്‍ ജില്ലാതല സമിതിക്ക് അധികാരം ഉണ്ടാകും. ചട്ടലംഘനം നടത്തുന്ന വ്യക്തികളെ നിശ്ചിത കാലത്തേക്കു ചന്തകളില്‍ പ്രവേശിക്കുന്നതും വില്‍ക്കാമെന്നും പുതിയ കരടില്‍ വ്യവസ്ഥയുണ്ട്.
.

