പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ 5ന്. ചാണ്ടി ഉമ്മന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി.

Print Friendly, PDF & Email

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബര്‍ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണും. ഓഗസ്റ്റ് 17- നാണ് നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. 18-ന് സൂക്ഷ്മപരിശോധന. ഓഗസ്റ്റ് 21 ആണ് പത്രിക പിന്‍വലിക്കാനുള്ള അവസാനതീയതി. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സംസ്ഥാനങ്ങളില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍വന്നു. വ്യാഴാഴ്ച തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് മൂന്നു മണിക്കൂറിനകം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് യുഡിഎഫ് ചരിത്രം സൃഷ്ടിച്ചു. ചാണ്ടി ഉമ്മനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എഐസിസിയി നേതാക്കളുമായുള്ള ചര്‍‍ച്ചയ്ക്ക് ശേഷം കെപിസിസി പ്രസിഡന്‍റ് കെ.സുധാകരനാണ് ഡല്‍ഹിയില്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. രണ്ടു ദിവസത്തിനകം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടക്കുന്നതോടെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പു രംഗം സജീവമാകും

പുതുപ്പള്ളി കൂടാതെ ഝാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴിവുവന്ന സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ്. ഝാര്‍ഖണ്ഡിലെ ദുംരി, ത്രിപുരയിലെ ബോക്‌സാനഗര്‍, കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക്കിന്റെ രാജിയെത്തുടര്‍ന്ന് ഒഴിവുവന്ന ധന്‍പുര്‍, പശ്ചിമബംഗാളിലെ ധുപ്ഗുരി, ഉത്തര്‍പ്രദേശില്‍ ദാരാ സിങ് ചൗഹാന്റെ രാജിയെത്തടുര്‍ന്ന് ഒഴിവുവന്ന ഘോസി, ഉത്തരാഘണ്ഡിലെ ഭാഗേശ്വര്‍ എന്നിവിടങ്ങളിലാണ് പുതുപ്പള്ളിക്കൊപ്പം തിരഞ്ഞെടുപ്പ് നടക്കുക.