KERALANEWS MAIN

ഇടവപാതി കുറഞ്ഞു… വരള്‍ച്ചക്കും സാധ്യത.

കേരളത്തില്‍കാലവര്‍ഷം ആരംഭിച്ചതിനു ശേഷം 41 ശതമാനം മഴ കുറഞ്ഞതായി കാലവസ്ഥാ നിരീക്ഷണ കേന്ദ്രം. ജൂണിൽ 398.5 മില്ലിമീറ്റർ ലഭിക്കേണ്ടിടത്ത‌് ബുധനാഴ‌്ചവരെ പെയ്തത‌് 236.3 മില്ലിമീറ്റർ. കഴിഞ്ഞ വർഷം ഇത‌് 579.8 മില്ലിമീറ്ററായിരുന്നു. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും മഴ കുറഞ്ഞു. ഏറ്റവും കുറവ് കാസർകോട്ട‌്, 57ശതമാനം. കേരളമടങ്ങുന്ന ദക്ഷിണ മേഖലയിൽ 97ശതമാനം മഴയാണ് കേന്ദ്ര കാലാവസ്ഥ കേന്ദ്രം പ്രതീക്ഷിച്ചത്. ഇത‌് വീണ്ടുംകുറയാനാണ‌് സാധ്യത. ബം​ഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്പെട്ടാൽ ഭേ​ദപ്പെട്ട മഴ ലഭിക്കും. എങ്കിലും കഴിഞ്ഞ വർഷത്തെയത്ര ലഭിക്കില്ല. മഴ കനത്തില്ലെങ്കിൽ കേരളത്തിൽ വരൾച്ചയ്ക്ക‌് പോലും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ കേന്ദ്രം കണക്കുകൂട്ടുന്നു.

ജൂൺ പത്തിന‌് ആരംഭിച്ച കാലവർഷം രണ്ട‌് ദിവസം കഴിഞ്ഞുണ്ടായ വായു ചുഴലിക്കാറ്റിനൊപ്പം ദുർബലമാവുകയാണുണ്ടായത്. കേരള തീരം വഴി പോയ എൽനിനോ പ്രതിഭാസം, വായു ചുഴലിക്കാറ്റ് തുടങ്ങിയവ സംസ്ഥാനത്തെ മഴ ലഭ്യതയെ പ്രതികൂലമാക്കി. എൽനിനോയുടെ ഭാ​ഗമായി കടലിന് ചൂടേറി; 29 മുതൽ 30 ഡി​ഗ്രിവരെ. ഇത് കാലവർഷ കാറ്റിന്റെ ​ഗതി മാറ്റത്തിനും ശക്തി കുറയാനും കാരണമായി. കടലിലെ ന്യുനമർദ്ദം മഴയാവുന്നതിന് പകരം ചുഴലിക്കാറ്റായി. പ്രളയാനന്തരം മണ്ണിലും അന്തരീക്ഷത്തിലും ഈർപ്പം കുറഞ്ഞത് മഴമേഘങ്ങളെ ദുർബലമാക്കിയതും കാലവര്‍ഷത്തെ ബാധിച്ചു.