സംസ്ഥാനത്ത് പിഎഫ്ഐ ഓഫീസുകള്‍ സീല്‍ ചെയ്യുന്ന നടപടികള്‍ പുരോഗമിക്കുന്നു…

Print Friendly, PDF & Email

പോപ്പുലര്‍ ഫ്രണ്ട് നിരോധനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് പിഎഫ്ഐയുടെ സംസ്ഥാന സമിതി ഓഫീസായ യൂണിറ്റി സെന്‍റർ നിരവധി ഓഫീസുകള്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ പോലീസ് പൂട്ടി സീല്‍ ചെയ്തു. പിഎഫ്ഐക്കൊപ്പം നിരോധിച്ച ക്യാംപസ് ഫ്രണ്ട് ഉൾപ്പെടെയുളള പോഷക സംഘടനകയുടെ ഓഫീസുകളും സീൽ ചെയ്തു.

കോഴിക്കോട് മീഞ്ചന്തയിലെ പിഎഫ്ഐ സംസ്ഥാന കമ്മിറ്റി ഓഫീസായ യൂണിറ്റി സെന്റർ കേന്ദ്രീകരിച്ച് പണമിടപാടുൾപ്പെടെ നടന്നെ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എൻഐഎ സംഘം കഴിഞ്ഞ ദിവസം റെയ്ഡ് നടകയും ഹാർഡ് ഡിസ്കുകൾ, ലഘുലേഖകൾ എന്നിവ പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കോഴിക്കോട് ചക്കുംകടവിലുളള ക്യാംപസ് ഫ്രണ്ടിന്റെ സംസ്ഥാന സമിതി ഓഫീസിലും റവന്യൂ – പൊലീസ് ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ച് സീൽ ചെയ്തു. ഓഫീസുകൾ കണ്ടുകെട്ടൽ നടപടിക്ക് കോഴിക്കോടാണ് തുടക്കമിട്ടത്.

പിഎഫ്ഐയുടെ കോഴിക്കോട്ടെ ശക്തി കേന്ദ്രങ്ങളായ വടകര, നാദാപുരം, തണ്ണീര്‍പന്തല്‍, കുറ്റിയാടി എന്നിവിടങ്ങളിലെ ഓഫീസികളിലും അവരുടെ മറ്റ് ഓഫീസുകളിലും പൊലീസ് എത്തി നോട്ടീസ് പതിപ്പിച്ചു തിരുവനന്തപുരം മണക്കാട്, കൊല്ലം അഞ്ചല്‍, ഇടുക്കി തൂക്കുപാലം, കണ്ണൂര്‍ താണ എന്നിവിടങ്ങളിലെ ഓഫീസുകളും പൂട്ടിച്ചു. കാസർകോട്, പന്തളം എന്നിവിടങ്ങളിലെ നടപടികൾക്കും എൻഐഎ സംഘം നേതൃത്വം നൽകി. കാസര്‍കോട് പെരുമ്പളക്കടവിലെ പോപ്പുലര്‍ ഫ്രണ്ട് ഓഫീസും അടച്ചുപൂട്ടി. പോപ്പുല്‍ ഫ്രണ്ട് ഓഫീസായി പ്രവര്‍ത്തിക്കുന്ന പടന്നയിലെ തീരം ചാരിറ്റബിള്‍ ട്രസ്റ്റിന്‍റെ കെട്ടിടവും അടച്ച് പൂട്ടും.

ഇതോടൊപ്പം ഹർത്താൽ ദിനത്തിൽ പ്രകടനം നടത്തിയവരെ അറസ്റ്റ് ചെയ്യാനുള്ള നടപടികളും പൊലീസ് തുടങ്ങി. ഇതിനായി ഹർത്താൽ ദിനത്തിലെ വീഡിയോ ദൃശ്യങ്ങൾ പോലിസ് ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ദൃശ്യങ്ങളിൽ തിരിച്ചറിയുന്നവർക്കെതിരെ നിയമനടപടികൾ തുടരുമെന്ന് പൊലീസ് അറിയിച്ചു. നിയമവിരുദ്ധ ഹര്‍ത്താല്‍ പ്രഖ്യാപനവും തുടര്‍ന്ന് നടന്ന അക്രമങ്ങളുടേയും പേരില്‍ 1300ലേറെ പേര്‍ ഇതുവരെ സംസ്ഥാനത്ത് അറസ്റ്റിലായിട്ടുണ്ട്. തുടര്‍ന്നു നടക്കുന്ന അന്വേഷണങ്ങളുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ പേര്‍ ഇനിയും അറിസ്റ്റിലാകുമെന്ന് പോലീസ് അറിയിച്ചു.