അതിര്‍ത്തി സംഘര്‍ഷഭരിതം. ഇന്ത്യയെ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ല, പ്രധാനമന്ത്രി.
സമാധാനം ആഗ്രഹിക്കുന്ന ഇന്ത്യയെ പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കാൻ മടിക്കില്ലെന്ന് ചൈനക്ക് മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. ലഡാക്ക് അതിർത്തിയില്‍ ചൈനയുമായുള്ള സംഘർഷത്തില്‍ ഇരുപത് ഇന്ത്യൻ സൈനികർ വീരമൃത്യു വരിച്ച സാഹചര്യത്തില്‍ രാജ്യത്ത് പ്രതിക്ഷേധം കനക്കവേയാണ് പ്രധാനമന്ത്രി രൂക്ഷ പ്രതികരരണവുമായി രംഗത്തു വന്നിരിക്കുന്നത്. കൂടാതെ സംഘർഷം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിച്ചുചേര്‍ത്തിരിക്കുകയാണ് പ്രധാനമന്ത്രി. നാളെ വൈകിട്ട് 5ന് വിവിധ കക്ഷികളുടെ അദ്ധ്യക്ഷൻമാരുമായി വീഡിയോ കോൺഫറൻസിലൂടെയാണ് പ്രധാനമന്ത്രി വിളിച്ചു ചേര്‍ത്ത സര്‍വ്വകക്ഷിയോഗം ചേരുക. കൊവിഡ് ചർച്ച ചെയ്യാൻ ഇന്നലെ മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോൺഫറൻസിന്റെ തുടക്കത്തിലാണ് പ്രധാനമന്ത്രി ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. തിങ്കളാഴ്ച രാത്രി കിഴക്കൻ ലഡാക്കിലെ ഗാൽവാൻ താഴ്വരയിലാണ് സംഘർഷമുണ്ടായത്. ഏറ്റുമുട്ടലിൽ 20 സൈനികർക്കാണ് ജീവൻ നഷ്ടമായത്.
ഇതിനിടയില്‍ ധാരണകൾക്ക് വിരുദ്ധമായി ഗാൽവനിൽ ചൈന വൻതോതിൽ സൈന്യത്തെ വിന്യസിച്ചതിന്റെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നു. കമാൻഡർതല ധാരണ പ്രകാരം 15ന് സൈന്യത്തെ പിൻവലിക്കുമെന്ന് പറഞ്ഞെങ്കിലും വാക്കു ലംഘിച്ചെന്ന് 16ലെ ചിത്രങ്ങളിൽ വ്യക്തമാണ്. പിന്മാറാമെന്ന ഉറപ്പ് ലംഘിച്ച് ചൈനീസ് സേന താഴ്‌വരയിലെ പട്രോൾ പോയിന്റ് 14നു സമീപവും നിലയുറപ്പിച്ചിട്ടുണ്ട്. നദിക്ക് സമാന്തരമായി മലനിരകളുടെ ഇടുക്കിൽ നൂറുകണക്കിന് സൈനികരും സൈനിക വാഹനങ്ങളും ടെന്റുകളും കാണാം. പട്രോൾ പോയിന്റുകളായ 15, 17, പാംഗോങ് തടാകത്തോടു ചേർന്നുള്ള മലനിരകൾ എന്നിവിടങ്ങളിലും സ്ഥിതി സംഘർഷഭരിതമാണ്.
അതേസമയം, അതിർത്തിയിൽ നിന്ന് ഇരുപക്ഷവും സൈന്യത്തെ പിൻവലിക്കാൻ വിദേശകാര്യ മന്ത്രി ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാംഗ്യിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ധാരണയായതായി വാര്‍ത്ത പുറത്തുവന്നിരുന്നു. അതിര്‍ത്തിയില്‍ നിന്ന് ഇരു സൈന്യവും പിന്‍മാറിയെന്നും വാര്‍ത്തകളുമുണ്ടായിരുന്നു. എന്നാല്‍ സ്ഥിതി ഇപ്പോഴും സങ്കീര്‍ണമായി തുടരുന്നതായാണ് റിപ്പോര്‍ട്ട്. അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങളും കൂടുതല്‍ സൈനിക വിന്യാസം നടത്തുന്നതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. ഡല്‍ഹിയില്‍ വിവിധ സൈനിക വിഭാഗങ്ങളുമായി പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും ചര്‍ച്ച നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിന്റെ എല്ലാ അതിര്‍ത്തിയിലും നിരീക്ഷണം ശക്തമാക്കാനാണ് ഇന്ത്യയുടെ തീരുമാനം.