പ്രവാസികള്‍ തിരിച്ച് നാട്ടിലെത്തരുതെന്ന പിടിവാശിയുമായി കേരള സര്‍ക്കാര്‍.

Print Friendly, PDF & Email

വിദേശത്ത് നിന്ന് വരുന്ന എല്ലാവര്‍ക്കും കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കേരള സര്‍ക്കാര്‍. ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് പുറമേ, വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന സര്‍ക്കാരിന്‍റെ തീരുമാനമാണ് കേരളത്തിലേക്ക് തിരിച്ചെത്താന്‍ ആഗ്രഹിക്കുന്ന പ്രവാസികള്‍ക്ക് പാരയായി മാറിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്.

ഒരു വിമാനത്തില്‍ കൊവിഡുള്ളവരും ഇല്ലാത്തവരും ഒന്നിച്ച് വരുമ്പോഴുള്ള രോഗവ്യാപനസാധ്യത ഒഴിവാക്കാന്‍ ഇതാണ് ഏറ്റവും നല്ല മാര്‍ഗമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍. നേരത്തേ ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് മാത്രമേ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയിരുന്നുള്ളൂ. ഇത് വന്‍ പ്രതിഷേധങ്ങള്‍ക്ക് വഴി വച്ചിരുന്നു. എന്നാല്‍ ഇതു വകവക്കാതെയാണ് വന്ദേഭാരത് മിഷനിലൂടെ നാട്ടിലേക്ക് വരുന്ന പ്രവാസികള്‍ക്കും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കികൊണ്ട് സര്‍ക്കാര്‍ നിലപാട് കടുപ്പിച്ചിരിക്കുന്നത്. കൊവിഡ് പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചവരെ പ്രത്യേക വിമാനത്തില്‍ നാട്ടിലെത്തിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെടുന്നുണ്ടെങ്കിലും രോഗം സ്ഥിരീകരിച്ചവരെ ഒരു വിമാനതാവളങ്ങളിലും പ്രവേശിപ്പിക്കുവാന്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ നാട്ടിലേക്കുള്ള തിരിച്ചുവരുവാനുള്ള പ്രവാസികളുടെ സ്വപ്നങ്ങളുടെ ചിറകരിയുന്നതാണ് സര്‍ക്കാര്‍ പുതിയ തീരുമാനം.

പല വിദേശ രാജ്യങ്ങളിലും കോവിഡ് പരിശോദന സര്‍ക്കാര്‍ തലത്തില്‍ മാത്രമാണുള്ളത്. അത്തരം രാജ്യങ്ങളില്‍ ഇഷ്ടാനുസരണം ഓടിച്ചെന്ന് കോവിഡ് പരിശോദന നടത്തി സര്‍ട്ടിഫിക്കേറ്റ് കരസ്ഥമാക്കുക എന്നത് തികച്ചും ദുഷ്കരവുമാണ്. അതിനുള്ള സൗകര്യം പല രാജ്യങ്ങളിലും നടപ്പിലാക്കിയിട്ടുമില്ല. കൂടാതെ അതിനുള്ള ചിലവ് ഭീകരവുമാണ്. ജോലി നഷ്ടപ്പെട്ടും മറ്റും തിരികെ വരുന്ന സാധാരണക്കാരായ പ്രവാസി മലയാളികള്‍ക്ക് ഉയര്‍ന്ന ടിക്കറ്റ് നിരക്കുകളുടെ കൂടെ പരിശോധന ചിലവുകള്‍ കൂടി താങ്ങാനാകുന്നതല്ല. ഒരു കാരണവശാലും പ്രവാസികളായ മലയാളികളെ തിരിച്ചു നാട്ടിലെത്തുന്നത് തടയുക മാത്രമായിരിക്കും ഇതിന്‍റെ ഫലം. എംബസികള്‍ വഴി വേഗത്തില്‍ കോവിഡ് പരിശോധന ഉറപ്പാക്കണമെന്ന് സംസ്ഥാനസര്‍ക്കാര്‍ നേരത്തേ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതുകയും ചെയ്തിരുന്നു. എന്നാല്‍ ഈ കത്തിന് ഇതുവരെ കേന്ദ്രം മറുപടി നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നു പ്രവാസിസംഘടനകള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. പ്രതിപക്ഷവും സര്‍ക്കാര്‍ തീരുമാനത്തിനെതിരെ രംഗത്തു വന്നിട്ടുണ്ട്. ഗള്‍ഫില്‍ പ്രവാസികള്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യമാണ് വന്നു ചേര്‍ന്നിരിക്കുന്നത് എന്ന് കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ പറഞ്ഞു.