കര്‍ശന നിയന്ത്രണത്തില്‍ വൈദികരെ ചോദ്യം ചെയ്യാം
സിറോ മലബാർ സഭാ വ്യാജരേഖാക്കേസിലെ പ്രതികളായ വൈദികരെ ചോദ്യം ചെയ്യാന്‍ കോടതി അനുമതി. പക്ഷെ, മുൻകൂർ ജാമ്യ ഹർജിയിൽ തീർപ്പുണ്ടാക്കുന്നത് വരെ അറസ്റ്റോ കസ്റ്റഡിയോ പാടില്ലെന്ന് എറണാകുളം ജില്ലാ സെഷേഴ്ൻസ് കോടതി നിർദേശിച്ചു. നാളെ(30) മുതല്‍ ജൂണ്‍ 5വരെ ഏഴ് ദിവസത്തേക്കാണ് വൈദികരെ ചോദ്യം ചെയ്യാന്‍ കോടതി അനുവദിച്ചിരിക്കുന്നത്. രാവിലെ 10 മുതല്‍ വൈകുന്നേരം നാലു മണിവരേയെ ചോദ്യം ചെയ്യാന്‍ പാടുള്ളു. വൈദികര്‍ക്ക് വിശ്രമം ആവശ്യമെങ്കില്‍ അതിനനുവദിക്കണം. കൂടാതെ ചോദ്യം ചെയ്യുന്ന വേളയില്‍ അഡ്വക്കേറ്റിന്‍റെ സഹായം വേണമെങ്കില്‍ അതും അനുവദിക്കണം. ചോദ്യം ചെയ്യലിനിടയിൽ പ്രതികളെ ശാരീരികമായി പീഡിപ്പിക്കാൻ പാടില്ലെന്നും കോടതി നിർദേശിച്ചിട്ടുണ്ട്. കേസിൽ ഒന്നാം പ്രതിയായ ഫാദർ പോൾ തേലക്കാട് നാലാം പ്രതിയായ ഫാദർ ആന്‍റണി കല്ലൂക്കാരന് എന്നിവര്‍ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ചാണ് ജില്ലാ സെഷൻസ് കോടതിയുടെ അറസ്റ്റ് തടഞ്ഞുള്ള നിർദ്ദേശം. ഇരുവരുടെയും മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കേസ് ജൂൺ ഏഴിലേക്കു മാറ്റി.
വൈദികരായ പോൾ തേലക്കാടും ടോണിക്കല്ലൂക്കാരനും നിർദ്ദേശിച്ചതനുസരിച്ചാണ് വ്യാജ രേഖ തയ്യാറാക്കിയതെന്നാണ് റിമാൻഡിലുള്ള ആദിത്യന്‍ പൊലീസിന് നൽകിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് വൈദികരെ പ്രതികളാക്കി കേസെടുത്തിരിക്കുന്നത്. അതേസമയം, കാക്കനാട് മജിസ്ട്രേറ്റിന് ആദിത്യന്‍ നല്‍കിയ മൊഴിയുടെ പകർപ്പ് പുറത്തായി. തന്നെ പൊലീസ് ക്രൂരമായി മർദിച്ചാണ് വൈദികരുടെ പേര് പറയിപ്പിച്ചതെന്ന് മൊഴിയില്‍ ആദിത്യന്‍ പറയുന്നത്. വൈദികരുടെ പേര് പറഞ്ഞാല്‍ മാപ്പുസാക്ഷിയാക്കാമെന്ന് പൊലീസ് വാഗ്ദാനം നല്‍കിയതായും മൊഴിയിലുണ്ട്.