വെബ് കാസ്റ്റിംങ്ങില്‍ അട്ടിമറി… ദൃശ്യങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കില്ല
റീ പോളിംഗിന്‍റെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ രഹസ്യമാക്കി വരണാധികാരികൾ കൂടിയായ കളക്ടർമാരുടെ നടപടി. റീ പോളിങ് നടക്കുന്ന കാസർകോട്ടെ നാലും കണ്ണൂരിലെ മൂന്നും ബൂത്തുകളിലെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ ഇതോടെ പൊതുജനങ്ങൾക്ക് ലഭ്യമല്ലാതായി. ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ രേഖയാണെന്നും അതിനാലാണ് രഹസ്യമാക്കി വച്ചതെന്നും ചൂണ്ടിക്കാട്ടിയാണ് വെബ് കാസ്റ്റിങ് ദൃശ്യങ്ങള്‍ ഇക്കുറി പൊതുജനങ്ങള്‍ക്ക് നിക്ഷേധിച്ചിരിക്കുന്നത്.
ഏപ്രിൽ 23-ന് നടത്തിയ വോട്ടെടുപ്പിൽ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ തത്സമയം ഇലക്‍ഷന്‍ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ www.webcastkeralage2019.com എന്ന വെബ്സൈറ്റിൽ ലഭ്യമായിരുന്നു. ഏപ്രിൽ 23-ലെ തെരഞ്ഞെടുപ്പിൽ നടന്ന പോളിംഗിലെ കള്ളവോട്ട് പ്രധാനമായും പുറത്തുവന്നത് വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളിലൂടെയാണ്. ഓരോ ബൂത്തുകളിലും വോട്ടുള്ള പ്രവാസികൾ ഗൾഫിലിരുന്ന് പോലും വോട്ടെടുപ്പ് തത്സമയം കാണുകയും സ്ക്രീൻ ഷോട്ടെടുത്ത് പുറത്തുവിട്ടു. ഇതാണ് പരാതിയായി മാറുകയും റീപോളിംഗിലേക്ക് കാര്യങ്ങള്‍ എത്തിക്കുകകയും ചെയ്തത്. കണ്ണൂരിൽ അടക്കം യുഡിഎഫിന് പോളിംഗ് ഏജന്‍റുമാരില്ലാത്ത ബൂത്തുകളിൽ വരെ വെബ് കാസ്റ്റിംഗ് ദൃശ്യങ്ങൾ പരാതി നൽകുന്നതിൽ നിർണായക രേഖയായി മാറിയത് അങ്ങനെയാണ്.
പുതിയ നിര്‍ദ്ദേശമനുസരിച്ച് കണ്ണൂർ, കാസർകോട് കളക്ടർമാർക്ക് മാത്രമേ ഇവിടത്തെ ദൃശ്യങ്ങൾ കാണാനാകൂ. തിരഞ്ഞെടുപ്പ് നടക്കുന്ന സമയം മുഴുവനും അത് നോക്കിയിരിക്കുക എന്നത് വരണാധികാരി കൂടിയായ കളക്ടര്‍മാര്‍ക്ക് അസാധ്യമായ കാര്യമാണ്. ഇരുന്നാല്‍ തന്നെ നടക്കുന്ന കള്ളവോട്ടുകള്‍ തിരിച്ചറിയുവാനും കളക്ടര്‍മാര്‍ക്ക് കഴിയില്ല. കള്ളവോട്ട് ആരോപണം ഉയര്‍ന്നാല്‍ മാത്രം വെബ് കാസ്റ്റിങ് പരിശോദിക്കുക എന്നതിലേക്ക് കാര്യങ്ങള്‍ മാറും. ഇത് വെബ് കാസ്റ്റിങ് കൊണ്ട് ലക്ഷ്യമാക്കിയ കള്ളവോട്ട് തടയുക എന്ന ഉദ്ദേശത്തിന് തന്നെ തിരിച്ചടിയാവുകയാണ്. ആകെ നേട്ടം വേണ്ടാത്ത വയ്യാവേലിയില്‍ നിന്ന് കളക്ടര്‍മാരടക്കമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ രക്ഷപെടും എന്നത് മാത്രമാണ്. ജനങ്ങളുടെ നേരട്ടുള്ള നിരീക്ഷണത്തില്‍ വോട്ടെടുപ്പ് നടക്കുക എന്ന ജനാധിപത്യത്തിലെ വിപ്ലവകരമായ നടപടിയില്‍ നിന്നാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറകോട്ട് പോയിരിക്കുന്നത്.

