എഫ്-16 യുദ്ധ വിമാനം വെടിവെച്ച് വീഴ്ത്തിയെന്ന ഇന്ത്യയുടെ അവകാശവാദം നിഷേധിച്ച് അമേരിക്ക

Print Friendly, PDF & Email

ബാല്‍ക്കോട്ടില്‍ ഇന്ത്യ നടത്തിയ വ്യോയാക്രമണത്തിനു പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തികടന്ന് ആക്രമിക്കാന്‍ എത്തിയ പാക്കിസ്ഥാന്‍റെ എഫ്-16 യുദ്ധ വിമാനം വെടിവെച്ച് വീഴ്ത്തിയെന്ന ഇന്ത്യയുടെ അവകാശവാദം നിഷേധിച്ച് അമേരിക്ക. കഴിഞ്ഞ ഫെബ്രുവരി 27ന് എഫ്-16 ഫൈറ്റര്‍ ജെറ്റുകള്‍ ഉപയോഗിച്ച് പാക്കിസ്ഥാന്‍ നടത്തിയ കടന്നുകയറ്റ ശ്രമത്തെ പ്രതിരോധിക്കുതിനിടയില്‍ പാക്കിസ്ഥാനില്‍ തകര്‍ന്നുവീണ മിഗ്-21ന്‍റെ വിങ് കമാണ്ടര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്‍ ഡോഗ്ഫൈറ്റിലൂടെ വെടിവച്ചിട്ടു എന്നാണ് ഇന്ത്യ അവകാശപ്പെട്ടത്. ഇന്ത്യയുടെ മിഗ്-21നേക്കാള്‍ കൂടുതല്‍ ആധുനികമായ അമേരിക്കന്‍ നിര്‍മ്മിത എഫ്-16 ജെറ്റിനെ മിഗ്-21ഉപയോഗിച്ച് ഇന്ത്യ തകര്‍ത്തത് അന്താരാഷ്ട്ര പ്രതിരോധ രംഗത്ത് ചര്‍ച്ചയായിരുന്നു. എഫ്-16നെ പ്രതിരോധിക്കുവാനുള്ള ശ്രമത്തിനിടയില്‍ ഇന്ത്യന്‍ യുദ്ധവിമാനം വെടിയേറ്റ് തകര്‍ന്നു വീഴുകയും വൈമാനികനായ അഭിനന്ദന്‍ പാക്കിസ്ഥാന്‍ പിടിയില്‍ പെടുകയും ചെയ്തിരുന്നു.

പ്രതിരോധിക്കുവാനല്ലാതെ ആക്രമണത്തിന് എഫ്-16 ജെറ്റ് ഫൈറ്റര്‍ ഉപയോഗിക്കില്ല എന്ന കരാറിന്‍റെ അടിസ്ഥാനത്തിലായിരുന്നു എഫ്-16 യുദ്ധവിമാനങ്ങള്‍ പാക്കിസ്ഥാനു വില്‍ക്കാന്‍‍ അമേരിക്ക തയ്യാറായത്. ഇന്ത്യയെ ആക്രമിക്കുവാന്‍ എഫ്-16 പാക്കിസ്ഥാന്‍ ഉപയോഗിച്ചു എന്ന ഇന്ത്യയുടെ ആരോപണം വളരെ ഗൗരവമായിട്ടാണ് അമേരിക്ക കണ്ടത്. തുടര്‍ന്ന് അമേരിക്ക നടത്തിയ പരിശോദനയില്‍ അമേരിക്ക പാക്കിസ്ഥാന് കൊടുത്ത എല്ലാ എഫ്-16 ഫൈറ്റര്‍ ജെറ്റുകളേയും ഇസ്ലാമാബദില്‍ എണ്ണിതിട്ടപ്പെടുത്തിയെന്നാണ് അമേരിക്കന്‍ പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദ വയര്‍ ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തത്.

ബാല്‍ക്കോട്ടില്‍ ഇന്ത്യ നടത്തിയ സര്‍ജിക്കല്‍സ്ട്രൈക്ക് ലക്ഷ്യം കണ്ടില്ല എന്ന വിദേശമാധ്യമങ്ങളുടെ റിപ്പോര്‍ട്ടിന് പുറകെ എഫ്-16 ഫൈറ്റര്‍ ജറ്റ് ഇന്ത്യ വെടിവച്ചിട്ടു എന്ന ഇന്ത്യന്‍ അവകാശവാദവും കളവായിരുന്നു എന്ന വാര്‍ത്ത വിദേശമാധ്യമങ്ങള്‍ പുറത്തുവിട്ടതോടെ ഇന്ത്യന്‍ സൈന്യത്തിന്‍റെ വിശ്വാസ്യത ലോകരാഷ്ട്രങ്ങളുടെ മുന്പില്‍ തകരുകയാണ്. എഫ്-16 ഇന്ത്യ തകര്‍ത്തു എന്ന വാര്‍ത്ത പാക്കിസ്ഥാന്‍ അന്നുതന്നെ നിഷേധിച്ചിരുന്നു. തങ്ങളുടെ എഫ്-16 ഫൈറ്റര്‍ ജെറ്റുകളൊന്നും നഷ്ടപ്പെട്ടില്ല എന്നായിരുന്നു പാക്കിസ്ഥാന്‍റെ പ്രതികരണം. ഇന്ത്യക്ക് ഫിസിക്കല്‍ തെളിവകളൊന്നും ഹാജരാക്കുവാനും കഴിഞ്ഞിരുന്നില്ല.