കേരളത്തിന് കേന്ദ്രത്തിന്റെ നൂറുകോടി രൂപയുടെ അടിയന്തര സഹായധനം

Print Friendly, PDF & Email

മഴക്കെടുതിയില്‍ കേരളത്തിലെ സ്ഥിതി ഗുരുതരമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പ്രതിസന്ധി മറികടക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍ ഒന്നിച്ച് പ്രവര്‍ത്തിക്കും,  സര്‍ക്കാര്‍ മികച്ച രീതിയിലാണ് സാഹചര്യത്തെ നേരിടുന്നതെന്നും പ്രതിസന്ധി മറികടക്കാന്‍ കേന്ദ്രത്തിന്റെ പിന്തുണയും സഹായവും വാഗ്ദാനം ചെയ്യുന്നതായും അദ്ദേഹം അറിയിച്ചു. കാലവർഷവും വെള്ളപ്പൊക്കവും കാരണം ദുരിതമനുഭവിക്കുന്ന കേരളത്തിന് കേന്ദ്രത്തിന്റെ നൂറുകോടി രൂപയുടെ അടിയന്തര സഹായധനം. രണ്ടുഘട്ടമായി മുൻകൂർ നൽകിയ 160.5 കോടിരൂപയ്ക്ക് പുറമേയാണ് ഇപ്പോഴത്തെ സഹായം കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു.

പറവൂര്‍ ഇളന്തിക്കരയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ സന്ദര്‍ശിച്ച മന്ത്രി ക്യാമ്പിലുള്ളവരുമായി സംസാരിച്ചു. വെള്ളക്കെട്ട് നേരിട്ടത് പോലെ വെള്ളക്കെട്ട് ഇറങ്ങിയ ശേഷമുള്ള സാഹചര്യവും സര്‍ക്കാര്‍ നേരിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.  പ്രശ്‌നബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാന്‍ കേരളത്തിലെത്തിയ രാജ്‌നാഥ് സിംഗ് നേരത്തെ ഇടുക്കി സന്ദര്‍ശിച്ചിരുന്നു.

ഇടുക്കിയിലെ ദുരിതബാധ പ്രദേശങ്ങള്‍ വ്യോമ മാര്‍ഗം സന്ദര്‍ശിച്ച ശേഷമാണ് മന്ത്രി കൊച്ചിയിലെ പ്രളയ ബാധിത മേഖലകള്‍ സന്ദര്‍ശിച്ചത്. എറണാകുളം ഗസ്റ്റ് ഹൗസിലെ അവലോകന യോഗത്തിലും കേന്ദ്ര ആഭ്യന്തര മന്ത്രി പങ്കെടുക്കും. വിവിധയിടങ്ങളിലെ സന്ദർശനങ്ങളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രസഹമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍, കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍കുമാര്‍, ജലവിഭവ വകുപ്പ് മന്ത്രി  മാത്യു ടി തോമസ്, ചീഫ് സെക്രട്ടറി ടോം ജോസ്, ജിസിസിഎ ചെയര്‍മാന്‍ സി.എന്‍. മോഹനന്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി പി എച്ച് കുര്യന്‍ തുടങ്ങിയവർ കേന്ദ്രമന്ത്രിക്കൊപ്പമുണ്ടായിരുന്നു.