സ്ത്രീകൾക്കു വേണ്ടി ജെയ്ഷ് ഓൺലൈൻ ‘ജിഹാദി കോഴ്‌സ്’ ആരംഭിച്ചു !
പാകിസ്ഥാൻ ആസ്ഥാനമായുള്ള ഭീകര സംഘടനയായ ജെയ്ഷ്-ഇ-മുഹമ്മദ് (( JeM) പുതുതായി സൃഷ്ടിച്ച വനിതാ വിഭാഗമായ ജമാത്ത്-ഉൽ-മുമിനത്തിനായി സ്ത്രീകളെ റിക്രൂട്ട് ചെയ്യുന്നതിനും ഫണ്ട് സ്വരൂപിക്കുന്നതിനുമായി ഒരു ഓൺലൈൻ “ജിഹാദി കോഴ്‌സ്” ആരംഭിച്ചതായി മാധ്യമ റിപ്പോർട്ടുകൾ പറയുന്നു.
തുഫത് അൽ-മുമിനത്ത് എന്ന് വിളിക്കപ്പെടുന്ന കോഴ്‌സ് ഫണ്ടുകൾക്കും റിക്രൂട്ട്‌മെന്റിനുമായിട്ടാണ് ആരംഭിച്ചത്. ജെയ്‌ഷെ മുഹമ്മദ് ജിഹാദി കോഴ്‌സിൽ ചേരുന്ന ഓരോ സ്ത്രീയിൽ നിന്നും 500 പാക്ക് രൂപ ആണ് ഫീസ്. ജെയ്‌ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ രണ്ട് സഹോദരിമാരായ സാദിയയും സമൈറയും ക്ലാസുകൾക്ക് നേതൃത്വം നൽകും.
ഏപ്രിൽ 22 ലെ പഹൽഗാം ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യൻ സായുധ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ സാദിയയുടെ ഭർത്താവും ജെയ്‌ഷെ മുഹമ്മദ് കമാൻഡറുമായ യൂസഫ് അസ്ഹർ കൊല്ലപ്പെട്ടിരുന്നു. മെയ് 6 നും മെയ് 7 നും ഇടയിലുള്ള രാത്രിയിൽ നടത്തിയ ഓപ്പറേഷൻ സിന്ദൂരിൽ മസൂദിന്റെ നിരവധി കുടുംബാംഗങ്ങൾ കൊല്ലപ്പെട്ടു.
2019 ലെ പുൽവാമ ഭീകരാക്രമണത്തിന്റെ ഗൂഢാലോചനക്കാരനായ ഉമർ ഫാറൂഖിന്റെ ഭാര്യ അഫ്രീറ ഫാറൂഖ് ഉൾപ്പെടെയുള്ളവരാണ് മറ്റ് അധ്യാപികമാർ.
ഹിന്ദുസ്ഥാൻ ടൈംസിന്റെ റിപ്പോർട്ട് അനുസരിച്ച്, ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുന്ന ആളുകൾ, ഭീകര സംഘടന അതിന്റെ കമാൻഡർമാരുടെ ഭാര്യമാരെയും നിലവിൽ അവരുടെ കേന്ദ്രങ്ങളിൽ പഠിക്കുന്ന സാമ്പത്തികമായി ദുർബലരായ സ്ത്രീകളെയും റിക്രൂട്ട് ചെയ്യുന്നതിനുള്ള ശ്രമങ്ങൾ ആണ് നടത്തുന്നത്.
സ്ത്രീകളെ ഒറ്റയ്ക്ക് പുറത്തുപോകുന്നത് നിരുത്സാഹപ്പെടുത്തുന്ന രാജ്യത്തെ യാഥാസ്ഥിതിക സാമൂഹിക മാനദണ്ഡങ്ങൾ കണക്കിലെടുത്താണ് ഭീകര സംഘം ഓൺലൈൻ കോഴ്‌സുകൾ ആരംഭിച്ചതെന്നും റിപ്പോർട്ടുകൾ പറയുന്നു.

