മലയാളിയായ എസ്.സോമനാഥ് ഐ.എസ്.ആർ.ഒ.യുടെ പുതിയ മേധാവി.
ചന്ദ്രയാൻ 2 വിക്ഷേപണ പദ്ധതിയിൽ നിർണായക പങ്ക് വഹിച്ച വിക്രം സാരാഭായ് സ്പേസ് സെന്റർ ഡയറക്ടറായ എസ്.സോമനാഥ് (54), ഐ.എസ്.ആർ.ഒ.യുടെ പുതിയ മേധാവി. ആലപ്പുഴ തുറവൂർ പഞ്ചായത്ത് എട്ടാം വാർഡ് വളമംഗലം വേടാംപറമ്പിൽ പരേതരായ ശ്രീധരപ്പണിക്കർ – തങ്കമ്മ ദമ്പതികളുടെ എക മകനാണ് സോമനാഥ് ഐഎസ്ആര്‍ഒയുടെ തലപ്പത്തേക്കെത്തുന്പോള്‍ മലയാളികള്‍ക്കിത് മറ്റൊരു അഭിമാന നിമിഷം. എം.ജി.കെ മേനോന്‍, കെ കസ്തൂരിരംഗന്‍, മാധവന്‍ നായര്‍, രാധാകൃഷ്ണന്‍ എന്നിവരാണ് ഇതിന് മുമ്പ് ഈ പദവിയിലെത്തിയ മലയാളികള്‍. അരൂർ സെൻറ് അഗസ്റ്റിൻസ് ഹൈസ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കൊല്ലം ടികെഎം എഞ്ചിനീയറിങ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയ അദ്ദേഹം ബെംഗളൂരുവിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് സയന്‍സില്‍ നിന്ന് എയ്റൊ സ്പേസ് എന്‍ജിനീയറിങ്ങില്‍ സ്വര്‍ണ മെഡലോടെ ബിരുദാനന്തര ബിരുദം നേടി.
ഡോ.കെ ശിവന്‍ വിരമിക്കുന്ന ഒഴിവിലാണ് സോമനാഥ് ചുമതലയേല്‍ക്കുന്നത്. റോക്കറ്റ് സാങ്കേതിക വിദ്യയിലും രൂപകല്‍പനയിലും റോക്കറ്റ് ഇന്ധനം വികസിപ്പിക്കുന്നതിനും പിന്നിലുള്ള പ്രധാന ചാലക ശക്തിയായിരുന്നു ഡോ. സോമനാഥ്. പി.എസ്.എല്‍.വി. വികസനത്തിന്റെ ആദ്യകാലത്ത് ഐ.എസ്.ആര്‍.ഒ.യില്‍ ജോലിയില്‍ പ്രവേശിച്ച അദ്ദേഹം പി.എസ്.എല്‍.വി. സംയോജനസംഘത്തിന്റെ തലവനായിരുന്നു. 2015-ല്‍ 2015-ല്‍ എല്‍.പി.എസ്.സി. ഡയറക്ടറായി ചുമതലയേറ്റ സോമനാഥ് ഇന്ത്യന്‍ ക്രയോജനിക് ഘട്ടങ്ങള്‍ സാധ്യമാക്കുന്ന സംഘത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. സോമനാഥ് പ്രോജക്ട് ഡയറക്ടറായിരുന്നപ്പോഴാണ് 2014-ല്‍ പുതു തലമുറ വിക്ഷേപണ വാഹനമായ എല്‍.എം.വി-3 വിജയകരമായി പരീക്ഷിച്ചത്. വിക്ഷേപണ വാഹനങ്ങളുടെ സിസ്റ്റം എന്‍ജിനീയറിങ്ങില്‍ വിദഗ്ദ്ധനായ സോമനാഥ്, പി.എസ്.എല്‍.വി.യുടെയും ജി.എസ്.എല്‍.വി. മാര്‍ക്ക് മൂന്നിന്റെയും രൂപകല്‍പന, പ്രൊപ്പല്‍ഷന്‍ ഷന്‍ സംവിധാനം, വാഹനസംയോജനം തുടങ്ങിയ മേഖലകളിലൊക്കെ നിരവധി സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. വിക്ഷേപണ വാഹനമായ ജി.എസ്.എല്‍.വി മാര്‍ക്ക് മൂന്നിന്റെ അസോസിയേറ്റ് പ്രോജക്ട് ഡയറക്ടറായിരുന്നു അദ്ദേഹം.