കെഎസ്ആര്‍ടിസിയില്‍ കൂട്ട പിരിച്ചുവിടല്‍

സർക്കാർ നൽകിയ റിവ്യു ഹർജിയിൽ സുപ്രീംകോടതി അനുവദിച്ച സമയം കഴിഞ്ഞോടെ 2107 എംപാനൽ ഡ്രൈവർമാരെ കെഎസ്ആർടിസി പിരിച്ചുവിട്ടു. തെക്കൻ മേഖലയിലെ 1479 പേരെയും മധ്യമേഖലയിൽ 257 പേരെയും വടക്കൻ മേഖലയിൽ 371പേരെയുമാണ് പിരിച്ചുവിട്ടത്. ഇത്രയും ജീവനക്കാർ കൂട്ടത്തോടെ പുറത്താകുന്നത് കെഎസ്ആർടിസി സർവ്വീസുകളെ രൂക്ഷമായി ബാധിച്ചേക്കും.

പിഎസ്‍സി റാങ്ക് ഹോൾഡർമാരുടെ പരാതിയിൽ എംപാനൽ കണ്ടക്ടർമാക്ക് പിന്നാലെ എംപാനല്‍ ഡ്രൈവർമാരെയും പിരിച്ചുവിടാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. തുടര്‍ന്ന് സർക്കാർ നൽകിയ റിവ്യു ഹർജിയിൽ സുപ്രീംകോടതി 30 ദിവസത്തെ സാവകാശം അനുവദിച്ചിരുന്നു. ഈ സമയപരിധി അവസാനിച്ചതോടെയാണ് കെഎസ്ആർടിസിയുടെ നടപടി.