വിദേശത്തുനിന്നു വരുന്നവരുടെ മാര്‍ഗ്ഗരേഖ സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കി
വിദേശത്തുനിന്നു വരുന്ന എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രതാ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരം നല്‍കിയിരിക്കണം എന്നും പരമാവധി സാധ്യമെങ്കില്‍ കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കേറ്റ് കയ്യില്‍ കരുതണമെന്ന് മാര്‍ഗ്ഗരേഖയില്‍ പറയുന്നു. വിമാനത്തില്‍ കയറുന്നതിന്‍റെ 72ണിക്കൂറില്‍ ഉള്ളിലുള്ള കോവിഡ് ടെസ്റ്റ് സര്‍ട്ടിഫിക്കേറ്റ് ആയിരിക്കണം ഉണ്ടാവേണ്ടത്. എന്നാല്‍, വിദേശത്ത് ടെസ്റ്റിന് വിധേയമാവാത്ത എല്ലാ യാത്രക്കാരും അവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ കൂടി സംസ്ഥാന വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ആരോഗ്യ വിഭാഗത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള റാപ്പിഡ് ആന്റിബോഡി ടെസ്റ്റിനു വിധേയരാകണം. ടെസ്റ്റില്‍ പോസിറ്റീവാകുന്നവര്‍ ആര്‍ടിപിസിആര്‍ അല്ലെങ്കില്‍ ജീന്‍ എക്‌സ്പ്രസ് അല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാവണം. ടെസ്റ്റ് ഫലം എന്തായാലും 14 ദിവസം നിര്‍ബന്ധിത ക്വാറന്റീന്‍ പോവണം. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം.
യുഎഇയില്‍ നിന്ന് വരുന്നവര്‍ക്ക് കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കാരണം രാജ്യത്തിനു പുറത്തേക്ക് വിമാനമാര്‍ഗ്ഗം പോകുന്ന എല്ലാവരേയും യുഎഇ ആന്റിബോഡി ടെസ്റ്റിന് വിധേയമാക്കുന്നുണ്ട്. എന്നാല്‍ ഇത്തരം വിമാനതാവളങ്ങളില്‍ ഇത്തരം ആന്റിബോഡി ടെസ്റ്റിന് സൗകര്യമില്ലാത്ത രാജ്യങ്ങളായ ഒമാന്‍, ബഹ്‌റിന്‍ എന്നിവിടങ്ങളില്‍ നിന്നെത്തുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ നിർബന്ധമായും ധരിക്കണം. ഒപ്പം സാനിറ്റൈസറും കരുതണം.
സൗദിയില്‍നിന്ന് വരുന്നവര്‍ എന്‍95 മാസ്‌ക്, ഫെയ്‌സ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിച്ചാല്‍ മാത്രം പോര അവര്‍ പി.പി.ഇ. കിറ്റും ധരിച്ചിരിക്കണം. കുവൈറ്റില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവരും പിപിഇ കിറ്റ് ധരിച്ചിരിക്കണം. വിമാനത്താവളത്തിലെത്തിയാല്‍ ഇരു രാജ്യങ്ങളിലുള്ളവരും കോവിഡ് ടെസ്റ്റിന് വിധേയമാവണം. ആരോഗ്യ വിഭാഗം അനുവദിച്ച ശേഷമേ അവര്‍ വിമാനത്താവളങ്ങളില്‍ നിന്ന് പുറത്തിറങ്ങുവാന്‍ പാടുള്ളൂ. രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുകയും ചെയ്യും. .വിദേശത്തു നിന്ന് കേരളത്തില്‍ എത്തുന്ന എല്ലാവവരേയും സ്ക്രീനിങ് നടത്തി രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനയ്ക്കായി ആശുപത്രിയിലേക്കു മാറ്റുകയും ചെയ്യും എന്നും കേരളം പുറത്തിറക്കിയ മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.