അരുണാചല്‍ യുവതിയെ ഷാങ്ഹായി എയര്‍പോര്‍ട്ടില്‍ തടഞ്ഞ ചൈനീസ് നടപടിക്കെതിരെ പ്രതിക്ഷേധിച്ച് ഇന്ത്യ.

യുകെയിൽ താമസിക്കുന്ന ഇന്ത്യൻ വനിതയായ പെം തോങ്ഡോക്ക് യുകെയിൽ നിന്ന് ജപ്പാനിലേക്കുള്ള യാത്രയ്ക്കിടെ ചൈനിലെ ഷാങ്ഹായിയിൽ ഇറങ്ങിപ്പോള്‍ ചൈനീസ് അധികൃതര്‍ തടഞ്ഞു വെച്ചതിൽ കടുത്ത പ്രതിഷേധം. അരുണാചൽ പ്രദേശിൽ നിന്നുള്ളവര്‍ ഇന്ത്യക്കാരല്ലെന്ന് പറഞ്ഞുകൊണ്ടാണ് ചൈനീസ് ഉദ്യാഗസ്ഥർ ഇവരെ തടഞ്ഞുവെച്ചതെന്ന് സാമൂഹിക മാധ്യമത്തിലൂടെ പെം തോങ്ഡോക്ക് വെളിപ്പെടുത്തുകയായിരുന്നു.
“അരുണാചൽ ചൈനയുടെ ഭാഗമാണ്. അതിനാല്‍ നിങ്ങളുടെ പാസ്‌പോർട്ട് അസാധുവാണ്” എന്ന് ചൈനീസ് എന്ന് ഉദ്യോഗസ്ഥൻ പറഞ്ഞതായി പെം തോങ്ഡോക്ക് പറയുന്നു. താൻ ശുദ്ധ ഹിന്ദി സംസാരിക്കുന്ന ഇന്ത്യക്കാരിയാണെന്ന് അവരെ അറിയിച്ചെന്നും പെം വ്യക്തമാക്കി.

അരുണാചൽ പ്രദേശിൽ നിന്നുള്ള യുവതിയെ അന്യായമായ കാരണം പറഞ്ഞ് ഷാങ്ഹായി വിമാനത്താവളത്തില്‍ തടഞ്ഞതില്‍ കടുത്ത പ്രതിക്ഷേധമാണ് ഇന്ത്യ ഉയര്‍ത്തിയത്. അരുണാചൽ പ്രദേശ് ഇന്ത്യയുടെ ഭാഗമാണെന്നത് അനിഷേധ്യമായ കാര്യമാണെന്നും ഇന്ത്യൻ പാസ്പോർട്ട് ഉപയോഗിച്ച് യാത്രചെയ്യാനുള്ള അരുണാചലുകാരുടെ അവകാശത്തെ ആർക്കും ചോദ്യം ചെയ്യാനാകില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ചൈനയുമായുള്ള ബന്ധം നന്നാക്കാനുള്ള ശ്രമങ്ങളെ ഇത്തരം നടപടി ബാധിക്കുമെന്നു ചൈനയെ അറിയിച്ചുവെന്ന് ഉന്നത വൃത്തങ്ങൾ പറഞ്ഞു. ഷാങ്ഹായിലെ ഇന്ത്യൻ കോണ്‍സുലേറ്റ് ഇന്ത്യൻ വനിതക്കാവശ്യമായ എല്ലാ സഹായവും പിന്തുണയും ലഭ്യമാക്കിയിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു.