വനിത കമ്മീഷന്‍ അദ്ധ്യക്ഷ എം.സി ജോസഫൈനെതിരെ പ്രതിക്ഷേധം ഇരമ്പുന്നു
പരാതി പറയാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ എം സി ജോസഫൈനെതിരെ സമൂഹത്തിന്റെ വിവിധ കോണുകളിൽ നിന്ന് കടുത്ത വിമർശനം ഉയരുന്നു. മനോരമ ചാനലിലൂടെ ജോസഫൈന്‍ നടത്തിയ പരാമര്‍ശത്തിന്‍റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയാണ്. ജോസഫൈനെ പിന്താങ്ങാന്‍ ആരും ഇല്ലാത്ത സാഹചര്യത്തില്‍ ക്ഷമാപണത്തിന് തയ്യാറായെങ്കിലും അതൊന്നും വകവെക്കാതെ ജസഫൈനെതിരെ ജനരോക്ഷം തുടരുകയാണ്. പികെ ശ്രീമതി അടക്കമുള്ള പാർട്ടിയിലെ മുതിർന്ന നേതാക്കൾ കടുത്ത വിമർശനം ഉന്നയിച്ചതോടെയാണ് മാപ്പപേക്ഷയുമായുള്ള വനിതാ കമ്മിഷൻ അദ്ധ്യക്ഷയുടെ രംഗപ്രവേശം. സർക്കാരിന് നാണക്കേടുണ്ടായ വിഷയത്തിൽ കടുത്ത നടപടിക്കു തന്നെ സര്‍ക്കാര്‍ തയ്യാറായേക്കുമെന്നാണ് ലഭിക്കുന്ന വിവരം.
ആദ്യമായിട്ടല്ല ഇവർ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് ഇരുന്ന് ഇത്തരത്തിൽ ഇരകളെ അപമാനിക്കുന്ന പരസ്യ പ്രസ്ഥാവന നടത്തി ജോസഫൈന്‍ സ്വയം വെട്ടിലാവുന്നത്. ന്നത്. ഇതിന് മുമ്പും ജോസഫൈൻ വിവാദം സൃഷ്‌ടിച്ചിട്ടുണ്ട്. സിപിഎം നേതാവും മുന്‍ ഷൊര്‍ണൂര്‍ എംഎല്‍എയുമായ പി കെ ശശിയ്‌ക്കെതിരെ പാര്‍ട്ടി യുവജനസംഘടനയിലെ പെണ്‍കുട്ടി ലൈംഗീക പീഡന പരാതി ഉയര്‍ത്തിയപ്പോള്‍ സ്വന്തമായി കോടതിയും പൊലീസുമുള്ള പാര്‍ട്ടിയാണ് തങ്ങളുടേതെന്ന് പറഞ്ഞ് പാര്‍ട്ടിയെ തന്നെ പ്രതിരോധത്തിലാക്കി എം സി ജോസഫൈന്‍. സ്വന്തം പാർട്ടിയിലെ സ്ത്രീകളുടെ പരാതിയില്‍ പാർട്ടി തീവ്രത കുറഞ്ഞ പീഡനം എന്ന് പറഞ്ഞ് പരിഹസിച്ചത് നമ്മൾ കണ്ടതാണ്. പീഢനത്തെപറ്റി അന്വേഷിക്കുവാന്‍ പാര്‍ട്ടിക്ക് സ്വന്തം വഴിയുണ്ടെന്നും അതില്‍ വനിത കമ്മീഷന്‍ ഇടപെടേണ്ടതില്ലന്നും പറഞ്ഞ് നേരത്തെതന്നെ സര്‍ക്കാരിനെ ജോസഫൈന്‍ വെട്ടിലാക്കിയിരുന്നു. തന്നെ വനിത കമ്മീഷന്‍ അദ്ധ്യക്ഷയാക്കിയത് പാര്‍ട്ടിയാണെന്നും പാര്‍ട്ടിയോടാലോചിച്ചേ താന്‍ നടപടി എടുക്കുകയള്ളൂവെന്ന ജോസഫൈന്‍റെ പ്രസ്ഥാവനയും വിവാദമായി. കൂടാതെ പരാതി പറയാന്‍ വിളിച്ച വയോധികയെ ‘തള്ള’ എന്ന് വിശേഷിപ്പിച്ചപ്പോള്‍ ആ വിവാദവും വീണ്ടും സിപിഎമ്മിനെ ഉലച്ചു.
ജോസഫൈൻ ഇനിയും അധികാരത്തിൽ തുടരാൻ ഒരു കാരണവശാലും അനുവദിക്കില്ലന്നും അധികാരത്തിൽ നിന്നും പുറത്താക്കുന്നത് വരെ എം.സി ജോസഫൈനെ വഴി തടയാനാണ് തീരുമാനം എന്നും കെപിസിസി പ്രസിഡന്‍റ് സുധാകരന്‍ പറഞ്ഞു. കഴിഞ്ഞ നാലര വർഷം ഇത്തരമൊരു വിപത്തിനെ സ്ത്രീകൾക്ക് മേൽ കെട്ടിവെച്ച സർക്കാർ എത്രയും വേഗം തെറ്റു തിരുത്തി അപമാനിതരായ സ്ത്രീകളോട് മാപ്പ് പറയണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. ജോസഫൈന്‍ സ്ഥാനമൊഴിഞ്ഞില്ലെങ്കില്‍ സമര പരിപാടികളിലേക്ക് കടക്കാനും സര്‍ക്കാരിനെതിരെ പ്രചരാണയുധമാക്കാനുമാണ് യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. ഇതിനിടെ ഭരണകക്ഷിയുടെ അനുകൂലികള്‍ കൂടി തള്ളിപ്പറഞ്ഞതോടെ മുഖ്യമന്ത്രി തന്നെ നേരിട്ടിടപെട്ടെക്കും. നാളെ ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം ജോസഫൈന്‍ വിഷയം ചര്‍ച്ച ചെയ്യുവാന്‍ തീരുമാനിച്ചിരിക്കുകയാണ്. അതോടെ ജോസഫൈന്‍ വനിത കമ്മീഷന്‍ അദ്ധ്യക്ഷ സ്ഥാനം രാജിവെച്ചേക്കുമെന്നാണ് പുറത്തു വരുന്ന സൂചന.

