പോലീസിനെ നിയന്ത്രിക്കുവാന്‍ കച്ചകെട്ടി സുപ്രീം കോടതി.സ്റ്റേഷനുകളില്‍ സിസിടിവികള്‍ സ്ഥാപിക്കുവാന്‍ കര്‍ശന നിര്‍ദ്ദേശം.

Print Friendly, PDF & Email

രാജ്യത്ത് പോലീസ് സ്റ്റേഷനുകളില്‍ തുടരുന്ന കസ്റ്റഡി പീഢനം തടയുവാന്‍ കച്ചകെട്ടി സുപ്രിം കോടതി. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിബിഐ, എന്‍ഐഎ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജന്‍സികള്‍ പ്രതികളെ ചോദ്യം ചെയ്യുന്ന ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുവാന്‍ സുപ്രീം കോടതി കര്‍ശന നിര്‍ദ്ദേശം നല്‍കി. നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യുറോ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് റവന്യു ഇന്റലിജന്‍സ്, എസ് എഫ് ഐ ഓ (സീരിയസ് ഫ്രോഡ് ഇവെസ്റ്റിഗേഷന്‍ ഓഫീസ്) എന്നിവയുടെ ഓഫീസുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണം. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് സുപ്രീം കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്.

രാത്രി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും ശബ്ദം റെക്കോര്‍ഡ് ചെയ്യാന്‍ കഴിയുന്നതുമായ ക്യാമറകള്‍ ആണ് സ്ഥാപിക്കേണ്ടത്. ചോദ്യം ചെയ്യുന്ന ഓഫീസുകളില്‍ എവിടെയെങ്കിലും വൈദ്യുതി കണക്ഷനോ ഇന്റര്‍നെറ്റ് കണക്ഷനോ ഇല്ലെങ്കില്‍ അവ എത്രയുംവേഗം ഉറപ്പാക്കാന്‍ സര്‍ക്കാരുകളോട് കോടതി നിര്‍ദേശിച്ചു. സിസിടി വിയുടെ പരിധിയില്‍ വരാത്ത ഒരു ഭാഗവും പോലീസ് സ്റ്റേഷനില്‍ ഉണ്ടാകരുത് എന്ന് കോടതി വ്യക്തമാക്കി. സ്റ്റേഷന് അകത്തേക്ക് പ്രവേശിക്കുന്ന വഴികളിലും പുറത്തേക്ക് പോകുന്ന വഴികളിലും കാമറ സ്ഥാപിക്കണം. റിസപ്ഷന്‍, ലോക് അപ്പ്, വരാന്ത, ഇന്‍സ്പെക്ടറുടെ മുറി, ശുചിമുറികളുടെ പുറംഭാഗം തുടങ്ങിയ ഇടങ്ങളിലും സി സി ടി വി സ്ഥാപിക്കണം. 18 മാസം വരെ ദൃശ്യങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്ന സി സി ടി വി കള്‍ ആണ് സ്ഥാപിക്കേണ്ടത് എന്നും കോടതി നിര്‍ദ്ദേശിച്ചു.

രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും ഇക്കാര്യം അറിയിക്കണമെന്നും 2018ല്‍ തന്നെ സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം ഉള്‍പ്പെടെ ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളും ഈ നിര്‍ദ്ദേശം അവഗണിക്കുകയും കൃത്യമായഒരു മറുപടി സുപ്രീ കോടതിക്ക് നല്‍കുകയോ ചെയ്തിരുന്നില്ല. ഈ സാഹചര്യത്തിലാണ് ജസ്റ്റിസ് റോഹിങ്ടന്‍ നരിമാന്റെ അധ്യക്ഷതയിലുള്ള ബെഞ്ച് ചോദ്യംചെയ്യല്‍ നടക്കുന്ന ഓഫീസുകളില്‍ സി സി ടി വികള്‍ വെ്ക്കാന്‍ കര്‍ശന നിര്‍ദേശം വീണ്ടും നല്‍കിയിരിക്കുന്നത്.