പ്രതിബന്ധങ്ങള്‍ തച്ചുതകര്‍ത്ത് കര്‍ഷക റാലി ഡല്‍ഹിയിലേക്ക്. ഡല്‍ഹിയില്‍ പ്രവേശിക്കുവാന്‍ അനുമതി

Print Friendly, PDF & Email

കർഷക നിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് രാജ്യതലസ്ഥാനത്തേക്ക് കർഷകർ നടത്തുന്ന ദില്ലി ചലോ മാർച്ച് പോലീസ് തീര്‍ത്ത തടസ്സങ്ങല്‍ തകര്‍ത്ത് ഡല്‍ഹിയിലേക്ക്. കർഷകരെ ദില്ലിയിലേക്ക് കടത്തിവിടാതെ അതിർത്തികളിൽ മാർച്ച് തടയാൻ പോലീസ് ഏര്‍പ്പെടുത്തിയ ബാരിക്കേഡുകളും തടസ്സങ്ങളും കര്‍ഷകരുടെ കൂട്ടായ മുന്നേറ്റത്തിനു മുന്പില്‍ തകര്‍ന്നടിയുന്ന കാഴ്ചയാണ് കാണുന്നത്. അതിര്‍ത്തിയില്‍ പോലീസ് സ്ഥാപിച്ച തടസ്സങ്ങള്‍ നീക്കുന്ന കര്‍ഷകരുമായി നിരവധി സ്ഥലത്ത് ഏറ്റുമുട്ടലുണ്ടായി. പോലീസ് നടത്തിയ ഗ്രനേഡ് ആക്രമണമങ്ങള്‍ക്കോ കണ്ണീര്‍ വാതക പ്രയോഗങ്ങള്‍ക്കോ ലാത്തിചാര്‍ജകള്‍ക്കോ കര്‍ഷ വീര്യം തടയുവാനായില്ല. പഞ്ചാബ് ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് നിമിഷം പ്രതി എത്തിച്ചേര്‍ന്നു കൊണ്ടിരിക്കുന്ന കര്‍ഷകരെ എങ്ങനെ നേരിടും എന്നറിയാത്ത പോലീസ് ഡല്‍ഹിയിലെ മൈതാനങ്ങള്‍ കര്‍ഷകര്‍ക്കുള്ള തുറന്ന ജയിലുകള്‍ ആക്കാന്‍ ഡല്‍ഹി സര്‍ക്കാരിനോട് അനുമതി ചോദിച്ചെങ്കിലും അത് അനുവദിക്കപ്പെട്ടില്ല കര്‍ഷക വീര്യത്തിനു മുന്പില്‍ പ്രതിരോധം നഷ്ടപ്പെട്ട പോലീസ് കര്‍ഷകര്‍ക്ക് ഡല്‍ഹിയില്‍ പ്രവേശിക്കുവാനുള്ള അനുമതി നല്‍കുവാന്‍ നിര്‍ബ്ബന്ധിതരായിരിക്കുകയാണ് പോലീസ്. ഔട്ടര്‍ ഡല്‍ഹിയിലുള്ള നിദാന്‍ ഖാദി മൈതാനത്തോ വടക്കന്‍ ദില്ലിയിലെ ബുരാരിയിലോ പ്രതിക്ഷേധം അനുവദിക്കാം എന്നാണ് പോലീസ് ഇപ്പോള്‍ കര്‍ഷകരെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ കര്‍ഷകര്‍ അതിനു തയ്യാറല്ല. ജന്തര്‍ മന്ദിര്‍ലോ അല്ലങ്കില്‍ രാംലീല മൈതാനത്തോ പ്രതിക്ഷേധം നടത്തും എന്നാണ് കര്‍ഷകരുടെ നിലപാട്.

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് അഞ്ഞൂറോളം കര്‍ഷകസംഘടനകളാണ് ഡല്‍ഹി ചലോ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. രണ്ട് ദിവസത്തേക്കാണ് ദില്ലി ചലോ മാര്‍ച്ച് പ്രഖ്യാപിച്ചതെങ്കിലും പ്രതിഷേധം ദിവസങ്ങളോളം നീളാനാണ് സാധ്യത. കൂടുതല്‍ ദിവസങ്ങള്‍ക്കുള്ള ഭക്ഷണസാധനങ്ങളും വെള്ളവും, തണുപ്പിനെ അകറ്റാനുള്ള വസ്ത്രവും മറ്റും തങ്ങളുടെ ട്രാക്‍ട്രരുകളില്‍ ശേഖരിച്ച് അതുമായാണ് പലഭാഗങ്ങളില്‍ നിന്നും കര്‍ഷകര്‍ കൂട്ടമായി ഡല്‍ഹിയിലേക്കെത്തുന്നത്. അവരെ ഡല്‍ഹിയില്‍ പ്രവേശിപ്പിക്കില്ലന്ന് ബുധനാഴ്ച തന്നെ പോലീസ് അറിയിച്ചിരുന്നു. അതിനായി ഡല്‍ഹിയിലേക്കുള്ള എട്ടോളം റോഡുകളും ഹൈവേകളും മണ്ണിട്ടും മുള്‍വേലികള്‍ കെട്ടിയും മണ്ണുകയറ്റിയ വലിയ വാഹനങ്ങള്‍ കൊണ്ടിട്ട് റോഡ് അടച്ചു. സംസ്ഥാന പോലീസിനെ കൂടാതെ റിസര്‍വ്വ് പോലീസിനേയും ബോര്‍ഡര്‍ സെക്യൂരിറ്റി ഫോര്‍ഴ്സിനേയും നിയോഗിച്ചു. എന്നാല്‍ കര്‍ഷകരുടെ കൂട്ടായ നീക്കത്തിനു മുന്പില്‍ പോലീസ് ഏര്‍പ്പെടുത്തിയ പ്രതിബന്ധങ്ങളെല്ലാം ഒന്നൊന്നായി തകര്‍ന്നു വീഴുകയാണ്. വളരെ സാഹസികമായാണ് പോലീസ് സ്ഥാപിച്ച തടസ്സങ്ങളെ കര്‍ഷകര്‍ അതിജീവിക്കുന്നത്. ട്രാക്ടറുകള്‍ ഉപയോഗിച്ച് ബാരിക്കേഡുകള്‍ നീക്കംചെയ്തും വഴിതടയാന്‍ പാതകള്‍ക്കു കുറുകെ നിര്‍ത്തിയിട്ടിരിക്കുന്ന മണ്ണു നിറച്ച ട്രക്കുകളെ ട്രാക്ടറുകള്‍ കൊണ്ട് കെട്ടിവലിച്ച് നീക്കംചെയ്തും വഴിയില്‍ നിരത്തിയിരിക്കുന്ന വലിയ കണ്ടെയ്‌നറുകളെ കൂട്ടംചേര്‍ന്ന് ഉരുട്ടി മാറ്റിയും കോണ്‍ക്രീറ്റ് ബാരിക്കേഡുകളെ ചങ്ങലയുപയോഗിച്ച് വലിച്ചു നീക്കിയും അവര്‍ ഡല്‍ഹിയിലേയ്ക്കുള്ള പ്രക്ഷോഭത്തിന് പാത തെളിക്കുന്നു. അവരുടെ നിശ്ചയ ദാര്‍ഢ്യത്തിനു മുന്പില്‍ ഗ്രനേഡുകളും കണ്ണീര്‍ വാതകവും ജലപീരങ്കിയും ഒന്നുമല്ലന്നും അവകൊണ്ട് കര്‍ഷകരെ നേരിടാനാവില്ലെന്നും പോലീസ് തിരിച്ചറിയുന്നു.