തബ് ലീഗ് നേതാവ് മൗലാന സാദ് കന്ധാല്‍വി പോലീസിന്‍റെ വലയില്‍

Print Friendly, PDF & Email

കോവിഡ്-19 വൈറസ് വ്യാപനം തടയുന്നതിനായി ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ വന്നതിനു ശേഷം ഡല്‍ഹി നിസാമുദ്ദീനില്‍ മതസമ്മേളനം നടത്തുകയും രാജ്യം മുഴവന്‍ വൈറസ് വ്യാപനത്തിനു കാരണമാവുകയും ചെയ്തതിന്‍റെ പേരില്‍ ഡല്‍ഹി പോലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുന്ന തബ് ലീഗ് ജമാത്ത് നേതാവ് മൗലാന സാദ് കന്ധാല്‍വി പോലീസിന്‍റെ വലയില്‍. തെക്കുകിഴക്കന്‍ ഡല്‍ഹിയിലെ സക്കീര്‍ നഗറില്‍ ഒളിവില്‍ കഴിയുകയായിരുന്ന മൗലാന സാദ്, 28 ദിവസത്തെ ക്വാറന്‍റൈയിനില്‍ ആണെന്നാണ് സാദിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്. അതിനാല്‍ സാദിന്‍റെ അറസ്റ്റ് അടുത്ത ആഴ്ചയേ ഉണ്ടാകുവാന്‍ സാധ്യതയുള്ളു.

കഴിഞ്ഞ മാര്‍ച്ച് 4നു ഗാസിയാബാദിലും മാര്‍ച്ച 6നു നോയിഡയിലും സ്കൂളുകളില്‍ നിന്ന് കോവിഡ് – 19 സ്ഥിരീകരിച്ചതോടെ ഡല്‍ഹിയില്‍ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും തുടര്‍ന്ന് ഡല്‍ഹിയില്‍ സോഷ്യല്‍ ഡിസ്റ്റന്‍സ് അടക്കമുള്ള നിനിര്‍ദ്ദേശങ്ങളും സമ്മേളനങ്ങള്‍ക്കും പൊതുപരിപാടികള്‍ക്കും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തയിരുന്നു. മാര്‍ച്ച് 21ന് നിസാമുദ്ദീനിലെ തബ് ലീഗ് ജമാത്ത് മര്‍ക്കസയില്‍ ആയിരങ്ങള്‍ പങ്കെടുത്തുകൊണ്ടുള്ള മതസമ്മേളനം നടത്തുന്നുവെന്നറിഞ്ഞ ഡല്‍ഹിപോലീസ് നേരിട്ട് എത്തി സമ്മേളനം നിര്‍ത്തിവക്കണമെന്നാവശ്യപ്പെട്ടു. മാര്‍ച്ച് 24ന് ദേശവ്യാപകമായി 21 ദിവസത്തെ ലോക്‍ഡൗണ്‍ പ്രഖ്യാപിച്ചുവെങ്കിലും ഇതൊന്നും വകവെക്കാതെ മതസമ്മേളനം തുടരുകയായിരുന്നുവെന്ന് ഡല്‍ഹിപോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്ഐആര്‍ ല്‍ പറയുന്നു. അതോടൊപ്പം തന്നെ ലോക്‍ഡൗണും മറ്റും കാര്യമാക്കാതെ വിശ്വാസികളെല്ലാം മതസമ്മേളനത്തിന് മര്‍ക്കസ്സയില്‍ എത്തിചേരണമെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള ക്ലിപ്പുകള്‍ വ്യാപകമായി പ്രചരിക്കപ്പെട്ടിരുന്നുവെന്ന് പോലീസ് പറയുന്നു.

9000ത്തില്‍ പരം ആളുകളാണ് നിസാമുദ്ദീനിലെ തബ് ലീഗ് ജമാത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തത്. അവരില്‍ ആയിരങ്ങള്‍ പലപ്പോഴായി രാജ്യത്തിലെ വിവിധ സംസ്ഥാനങ്ങളിലെത്തി മതപ്രചാരണ പരിപാടികളിലും സമ്മേളനങ്ങളിലും പങ്കെടുത്തു. നിസ്സാമുദ്ദീന്‍ മര്‍ക്കസ്സയിലെ മതസമ്മേളനവുമായി ബന്ധപ്പെട്ട് നിരവധി കോവിഡ്-19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ ഉറക്കം തെളിഞ്ഞ ഡല്‍ഹി പോലീസ് ഏപ്രില്‍ 1,2 തീയതികളിലായി നിരവധി വിദേശികളടക്കം 2,346 പേരെയാണ് മര്‍ക്കസ്സില്‍ നിന്ന് ഒഴുപ്പിച്ചത്. അവരില്‍ പലരും കൊറോണ രോഗ ബാധിതരായിരുന്നു.

പിന്നീട് ലോകം കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും വലിയ മനുഷ്യ വേട്ടക്കായിരുന്നു രാജ്യം സാക്ഷ്യം വഹിച്ചത്. ഏതാണ്ട് 25,300റിലേറെ പേരെയാണ് നിസാമുദ്ദീനിലെ തബ് ലീഗ് ജമാത്ത് മതസമ്മേളനത്തില്‍ പങ്കെടുത്തവരും അവരുമായി ബന്ധപ്പെട്ടവരുമായിട്ടുള്ളവരെ കണ്ടെത്തി ഇതുവരെ നിരീക്ഷണത്തിലാക്കിയിരിക്കുന്നത്. ആ സംഖ്യ ദിനം പ്രതി കൂടിക്കൊണ്ടിരിക്കുന്നു. അപ്പോഴേക്കും ആന്‍ഡമാന്‍ നിക്കോബാര്‍ ദീപുകളില്‍ നിന്നടക്കം രാജ്യത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് നിസാമുദ്ദീനുമായി ബന്ധപ്പെട്ട കോവിഡ്-19 പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു തുടങ്ങി കഴിഞ്ഞിരുന്നു. ഇന്ന് രാജ്യത്ത് നോവല്‍ കൊറോണ വൈറസ് വ്യാപനത്തിന്‍റെ ഹോട്ട് സ്പോട്ടായി മാറിയ തമിള്‍നാട്ടില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കേസുകളില്‍ ബഹുഭൂരിപക്ഷവും നിസാമുദ്ദീനുമായി ബന്ധപ്പെട്ടതാണെന്ന് കാണുന്പോഴാണ് മതസമ്മേളനത്തിന്‍റെ പേരില്‍ ചിലര്‍ക്കു പറ്റിയ കൈപിഴക്ക് രാജ്യം എന്ത് വിലകൊടുക്കേണ്ടി വന്നുവെന്ന് ബോധ്യമാവുക.

സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങളെ ലംഘിച്ച് മതസമ്മേനം നടത്തിയെന്നതിന്‍റെ പേരില്‍ മാര്‍ച്ച് 31ന് തബ് ലീഗ് ജമാത്ത് നേതാക്കളടക്കം 7 പേര്‍ക്കെതിരെ ക്രിമിനല്‍ നിയമം സെക്‍ഷന്‍ 91 പ്രകാരം ഡല്‍ഹി ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തു നേരിട്ടു ഹാജരാകുവാന്‍ നോട്ടീസുകൊടുത്തു. എന്നാല്‍ സാദ് കന്ധാല്‍വി അടക്കമുള്ളവര്‍ സ്വയം ക്വാറന്‍റയിനില്‍ പ്രവേശിച്ചിരിക്കുകയാണെന്ന മറുപടിയാണ് പോലീസിന് ലഭിച്ചത്. തുടര്‍ന്ന് സാദ് കന്ധാല്‍വിയെ കണ്ടെത്തുവാന്‍ കഴിയാതിരുന്ന അന്വേഷണസംഘം നേരിട്ട് ഹാജരാകുവാനുള്ള നോട്ടീസ് രണ്ടാമതും പുറപ്പെടുവിച്ചതിനു ശേഷമാണ് സാദിന്‍റെ ഒളിയിടം ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്.

 

Pravasabhumi Facebook

SuperWebTricks Loading...