ഉദാര സാന്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍
കൊറോണയെ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കുന്നതിനായി സാന്പത്തിക പാക്കേജുമായി കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന പദ്ധതിയില്‍ പടുത്തിയാണ് 1.70 ലക്ഷം കോടിയുടെ പാക്കേജ് ധനകാര്യ മന്ത്രി നിര്‍മ്മല സീതാരാമന്‍ പ്രഖ്യാപിച്ചത്. പാവപ്പെട്ട 80കോടി ജനങ്ങള്‍ക്ക് സഹായം ലഭിക്കുന്നത് ലക്ഷ്യമിട്ടുള്ള പാക്കേജ് ആണ് ഇപ്പോള്‍ പ്രഖ്യാപിക്കുന്നതെന്നും രാജ്യത്ത് ആരും പട്ടിണികിടക്കേണ്ടി വരില്ല എന്നും ധനകാര്യ മന്ത്രി പറഞ്ഞു. ഇതിനു പുറമേ ഐടി ടൂറിസം തുടങ്ങിയ മേഖലകളിലേക്കും പാക്കേജ് വേണ്ടി വരുമെന്നും ധനമന്ത്രി സൂചിപ്പിച്ചു.
പാക്കേജിലെ പ്രധാന വാഗ്നാനങ്ങള്‍:
* ആശാവര്‍ക്കര്‍മാര്‍ അടക്കമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ്
* പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന പദ്ധതി പ്രകാരം 80 കോടി പാവങ്ങള്‍ക്ക് അഞ്ച് കിലോ അരി അല്ലെങ്കില്‍ ഗോതമ്പ് സൗജന്യമായി മൂന്നുമാസം നല്‍കും.ഒരു കിലോ പയര്‍ വര്‍ഗവും മൂന്നുമാസം സൗജന്യമായി നല്‍കും.
* തൊഴിലുറപ്പു പദ്ധതിയിലെ വേതനം 182 രൂപയില്‍ നിന്ന് 202 രൂപയായി വര്‍ദ്ധിപ്പിച്ചു.
* ദിവസ വേതന ജോലിക്കാര്‍ക്കും സഹായം. ആരും പട്ടിണി കിടക്കേണ്ടി വരില്ല
* 100ല്‍താഴെ തീവനക്കാരുള്ള സ്ഥാപനങ്ങളിലെ താഴ്ന്ന വരുമാനമുള്ള തൊഴിലാളികളുടെ പിഫ് വിഹിതം മൂന്നുമാസത്തേക്ക് സര്‍ക്കാര്‍ അടക്കും. ഇവർക്ക് ഇപിഎഫിലെ 75 ശതമാനം തുകയോ പരമാവധി മൂന്നുമാസത്തെ ശമ്പളത്തിനു തുല്യമായ തുകയോ പിൻവലിക്കാം. ഇത് തിരിച്ചടക്കേണ്ടതില്ല.
* ജനധന്‍ അക്കൗണ്ടുള്ള സ്ത്രീകളുടെ അക്കൗണ്ടിലേക്ക് 1500രൂപ നിക്ഷേപിക്കും. ഉജ്ജ്വല അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് മൂന്നു മാസത്തേക്ക് സൗജന്യ സിലണ്ടര്‍.
*വനിതാ സ്വയം സഹായ സംഘങ്ങൾക്ക് 20 ലക്ഷം വായ്പ, ഇതിലൂടെ, 63 ലക്ഷം സ്വയം സഹായ സംഘങ്ങൾക്ക് പ്രയോജനം.
* കര്‍ഷകര്‍ക്ക് 2000രൂപയുടെ സഹായം. തുക നേരിട്ട് അക്കൗണ്ടില്‍ നിക്ഷേപിക്കും തുക ഏപ്രില്‍ ആദ്യ വാരം അക്കൗണ്ടുകളിലെത്തും. പ്രായമായവര്‍, ശാരീരിക വെല്ലുവിളി നേരിടുന്നവര്‍, വിധവകള്‍ തുടങ്ങിയവര്‍ക്ക് രണ്ട് ഗഡുക്കളായി ആയിരം രൂപ വീതം ബാങ്ക് വഴി വിതരണം ചെയ്യും.
* നിര്‍മ്മാണ തൊഴിലാളികളെ സഹായിക്കുവാന്‍ പ്രത്യേക പാക്കേജ്. അതിനായി കെട്ടിടനിർമ്മാണ നിധി ഉപയോഗിക്കും. ഈ നിധിയിലെ 31000 കോടി രൂപ സംസ്ഥാനസർക്കാരുകൾക്ക് ഉപയോഗിക്കാം
*ജില്ലാ ധാതു നിധിയിലെ തുക കൊവിഡ് 19 പ്രതിരോധ പ്രവർത്തനത്തിന് സംസ്ഥാനങ്ങള്‍ക്ക് ഉപയോഗിക്കാം.