ഇമ്രാന്‍ ഖാന്‍ പുറത്ത്. പാക്കിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു.
പാകിസ്താന്‍ പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് ഇമ്രാന്‍ ഖാന്‍ പുറത്തായി. പാക് ദേശീയ അസംബ്ലിയില്‍ നടന്ന അവിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതോടെയാണ് ഇമ്രാന്‍ ഖാന്‍ പ്രധാന മന്ത്രി സ്ഥാനത്തു നിന്ന് പുറത്തായത്. പാകിസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായി അവിശ്വാസപ്രമേയത്തിലൂടെ ഒരു പ്രധാനമന്ത്രി അധികാരത്തിൽ നിന്ന് പുറത്താകുന്നത്. അസംബ്ലി സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും വോട്ടെടുപ്പിന് തൊട്ടുമുന്‍പ് രാജിവെക്കുകയും ഭരണകക്ഷി അംഗങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്ത അസംബ്ലി യോഗത്തില്‍ 174 വോട്ടുകളാണ് അവിശ്വാസ പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്.
ഇമ്രാൻ ഖാൻ ഇപ്പോൾ വീട്ടു തടങ്കലിൽ ആണെന്നാണ് പാക്ക് മാധ്യമങ്ങള്‍ റിപ്പോർട്ടു ചെയ്യന്നത്. ഒപ്പം ഇമ്രാൻ ഖാൻ അടക്കമുള്ളവരെ രാജ്യം വിടാൻ അനുവദിക്കരുതെന്നുള്ള ഹർജിയും കോടതിയിൽ എത്തിയിട്ടുണ്ട്. പുതിയ പാക് പ്രധാനമന്ത്രിയെ ഇന്ന് ഉച്ചയോടെ തെരഞ്ഞെടുക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ഷഹ്ബാസ് ഷരീഫ് പുതിയ പ്രധാനമന്ത്രിയാകാനുള്ള സാധ്യതകളാണ് തെളിഞ്ഞ് വന്നിട്ടുള്ളത്.
രാവിലെ മുതൽ അതിനാടകീയ രംഗങ്ങൾക്കാണ് പാക് ദേശീയ അസംബ്ലി സാക്ഷ്യം വഹിച്ചത്. രാത്രി പത്തരയ്ക്ക് മുൻപ് അവിശ്വാസം വോട്ടിനിടണം എന്ന സുപ്രീംകോടതിയുടെ വിധി അടിസ്ഥാനത്തിൽ രാവിലെ പത്തരയ്ക്ക് സഭ ചേർന്നെങ്കിലും പ്രതിപക്ഷം സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ബഹളം കൂട്ടിയതോടെ സ്പീക്കർ അസസ് ഖൈസർ സഭ നിർത്തിവെയ്ക്കുകയായിരുന്നു. അരമണിക്കൂറിനുള്ളിൽ വീണ്ടും സഭ ചേരും എന്നായിരുന്നു അറിയിച്ചിരുന്നത് എങ്കിലും സഭ പിന്നീട സമ്മേളിച്ചത് രണ്ടര മണിക്കൂറിനു ശേഷം മാത്രമാണ്. അവസാന നിമിഷവും ഇമ്രാൻ നടത്തുന്ന കള്ളക്കളിയുടെ ഫലമായാണ് വോട്ടെടുപ്പ് വൈകിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇതോടെ വൻ സൈനിക വ്യൂഹം അസംബ്ലിക്ക് പുറത്ത് അണിനിരന്നു. അർധ രാത്രിയോടെ ചീഫ് ജസ്റ്റീസ് സുപ്രീം കോടതിയലെത്തി. വീണ്ടും കോടതി ഇടപെലുണ്ടാവുമെന്ന കാര്യം ഉറപ്പായതോടെ ഒടുവില്‍ സ്പീക്കറും ഡെപ്യൂട്ടി സ്പീക്കറും രാജിവെച്ചു. തുടർന്ന് പ്രതിപക്ഷ നിരയിലുള്ള അയാ സാദ്ദിഖാണ് അവിശ്വാസ പ്രമേയ നടപടികൾ സ്പീക്കർ എന്ന നിലയിൽ പൂർത്തിയാക്കിയത്. ഇതിനിടെ ഔദ്യോഗിക വസതിയിൽ നിന്ന് ഇമ്രാൻ പോവുകയും ചെയ്തു.
ഒരു അന്താരാഷ്ട്ര സമ്മർദ്ദങ്ങൾക്കും വഴങ്ങാത്ത ഇന്ത്യയുടെ വിദേശകാര്യ നയം മാതൃകയാക്കണമെന്ന് കഴിഞ്ഞ ദിവസം ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. ഈ പ്രസ്താവന ഇന്ന് പ്രതിപക്ഷം ആയുധമാക്കി. ഇമ്രാൻ ഇന്ത്യയിലേക്ക് പോകണം എന്നായിരുന്നു പിഎംഎൽഎൻ നേതാവ് മറിയം നവാസ് പറഞ്ഞത്. വിദേശ ശക്തിയുടെ ഇടപെടലാണ് ഈ അവിശ്വാസ പ്രമേയത്തിന് പിന്നിലെന്നാണ് ഇമ്രാൻ ഖാനും അദ്ദേഹത്തിന്റെ പാർട്ടിയും ഉന്നയിരുന്ന പ്രധാന ആരോപണം. വിദേശ ശക്തികൾ കെട്ടിയിരിക്കുന്ന സർക്കാരിനെ അംഗീകരിക്കില്ലെന്ന് ഇമ്രാൻഖാൻ പ്രഖ്യാപിച്ചതോടെ അവിശ്വാസ വോട്ടിനു ശേഷവും പാകിസ്ഥാനിലെ പ്രതിസന്ധി തീരില്ലെന്ന് ഉറപ്പായി.