പാക്കിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യന്‍ വ്യോമസേന

Print Friendly, PDF & Email

പാകിസ്ഥാനെ ഞെട്ടിച്ച് ഇന്ത്യ നടത്തിയ വ്യോമാക്രമണ ദൗത്യം നൂറ് ശതമാനം വിജയം നേടിയെന്നാണ് സൈനിക വക്താക്കള്‍ വ്യക്തമാക്കുന്നത്. മിറാഷ് 2000, ലേസർ ഗൈഡഡ് ബോംബുകൾ എന്നിവ ഉപയോഗിച്ചാണ് ബലാകോട്ടിലെ ജയ്ഷെ മുഹമ്മദ് ഭീകര ക്യാമ്പ് തകർത്തത്. 12 യുദ്ധ വിമാനങ്ങളാണ് ദൗത്യത്തിൽ പങ്കെടുത്തത്.

അതിര്‍ത്തിയില്‍ നിന്ന് 50 കി.മീറ്റര്‍ ഉള്ളിലായി വനമേഖലയിൽ കുന്നിന്‍മുകളില്‍ ഉണ്ടായിരുന്ന ഭീകരത്താവളം വ്യോമാക്രമണത്തില്‍ തകര്‍ന്നു. ആക്രമണത്തിൽ മുതിർന്ന ജെയ്ഷെ കമാൻഡർമാർ കൊല്ലപ്പെട്ടു. ആക്രമണം നടന്ന ക്യാമ്പ് നിയന്ത്രിച്ചിരുന്നത് യൂസഫ് അസറായിരുന്നു. ജെയ്ഷെ തലവന്‍ മസൂദ് അസറിന്‍റെ അടുത്ത ബന്ധുവാണ് ഉസ്താദ് ഖോറിയെന്ന യൂസഫ് അസർ.

ഇസ്രായേലില്‍ നിന്ന് സ്വന്തമാക്കിയ ലേസര്‍ ഗൈഡഡ് ബോംബുകളുപയോഗിച്ച് കൃത്യതയോടെ ലക്ഷ്യസ്ഥാനം തക‍ര്‍ക്കാനാകുന്ന ഫ്രഞ്ച് നിര്‍മ്മിത പോര്‍ വിമാനമായ മിറാഷ്-2000 യുദ്ധവിമാനമാണ് ഇന്ത്യ തീവ്രവാദി ക്യാന്പ് തകര്‍ക്കാന്‍ ഉപയോഗിച്ചത്. ലേസര്‍ ഗൈഡഡ് ബോംബുകള്‍ വര്‍ഷിക്കുന്ന ഇന്ത്യയുടെ പക്കലുള്ള ചുരുക്കം ചില പോര്‍വിമാനങ്ങളിലൊന്നാണ് മിറാഷ് 2000. വെളിച്ചമില്ലാത്ത സ്ഥലത്ത് ശത്രുവിനെ കൃത്യമായി കണ്ടെത്തി ബോംബ് വര്‍ഷിച്ച് മിന്നല്‍വേഗത്തില്‍ മിറാഷ് തിരികെയെത്തും. പാകിസ്ഥാന് അമേരിക്ക നിര്‍മ്മിച്ച് നല്‍കിയ എഫ് 16 എഫ് 18 യുദ്ധവിമാനങ്ങളേ നന്നായി പ്രതിരോധിക്കാനാകും എന്നതാണ് മിറാഷ് 2000ന്‍റെ പ്രത്യേകത. മിറാഷിനൊപ്പം സുഖോയ് വിമാനങ്ങളുടെ അകന്പടിയോടെയാണ് ഇന്ത്യ ലക്ഷ്യം ഭേദിച്ചത്.