മിസോറമിലും ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പും ആരംഭിച്ചു.
വാശിയേറിയ പ്രചാരണത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറമിലും ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പും ആരംഭിച്ചു. ഛത്തീസ്ഗഢില്‍ ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ് ഇന്ന് പോളിംഗ് ബൂത്തിലെത്തുക. ആദിവാസിവിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിലേറെയും. മാവോയിസ്റ്റ് സ്വാധീന മേഖലകളായ ബസ്തര്‍, ദന്തേവാഡ, സുക്മ, ബീജാപൂര്‍, കാങ്കീർ, രാജ്നന്ദഗാവ് നാരായണ്‍പൂര്‍ തുടങ്ങിയ ജില്ലകളിലെ മണ്ഡലങ്ങളാണ് ആദ്യഘട്ട വോട്ടെടുപ്പില്‍ പോളിങ് ബൂത്തിലെത്തുക. അര്‍ദ്ധ സൈനികവിഭാഗങ്ങളും സംസ്ഥാന പൊലീസും ഈ ജില്ലകളില്‍ പൂര്‍ണ്ണമായും വിന്യസിച്ചിരിക്കുകയാണ്. പ്രശ്നബാധിതമായ അറുനൂറ് പോളിംഗ് ബൂത്തുകളിൽ ത്രിതല സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഡ്രോൺ സുരക്ഷ അടക്കം ഇവിടങ്ങളിൽ ഒരുക്കിയിട്ടുണ്ട്. രണ്ടാം ഘട്ടം നവംബർ 17-ന് നടക്കും. ഡിസംബർ 3-നാണ് വോട്ടെണ്ണൽ. മിസോറമിൽ 40 മണ്ഡലങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുക.