ഐഎസ് ബന്ധം സമ്മതിച്ച് കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതികള്‍
കോയമ്പത്തൂർ സ്ഫോടന കേസിലെ പ്രതി ഫിറോസ് ഇസ്മയിൽ ഐഎസ് ബന്ധം സമ്മതിച്ചുവെന്ന് വിവരം. കുറ്റസമ്മതമൊഴി അന്വേഷണസംഘം രേഖപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലെ ഈസ്റ്റർ സ്ഫോടന പരമ്പരയുടെ സൂത്രധാരന്മാരെ കണ്ടിട്ടുണ്ട്. കേരളത്തിലെ ജയിലിൽ കഴിയുന്ന മുഹമ്മദ് അസ്ഹറുദ്ദീനെയും റാഷിദ് അലിയേയും കണ്ടിരുന്നു എന്ന് ഇയാൾ വെളിപ്പെടുത്തി. 2020 ൽ ഇയാളെ യുഎഇയിൽ നിന്ന് ഐഎസ് ബന്ധം ആരോപിച്ച് തിരികെ അയച്ചിരുന്നു. ഇന്ത്യയിലെത്തിയ ശേഷവും ഐഎസ് ബന്ധം സൂക്ഷിച്ചുവെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്.
കോയമ്പത്തൂരിൽ ഉക്കടത്ത് ക്ഷേത്രത്തിന് സമീപം കാറിൽ സ്ഫോടനമുണ്ടായ സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ. ഫിറോസ് ഇസ്മയിൽ, നവാസ് ഇസ്മയിൽ, മുഹമ്മദ് ധൽഹ, മുഹമ്മദ് റിയാസ്, മുഹമ്മദ് അസറുദ്ദീൻ എന്നിവരാണ് അറസ്റ്റിലായത്. ജി എം നഗർ, ഉക്കടം സ്വദേശികളാണ് പിടിയിലായവർ. ഇവർ സ്ഫോടനത്തിൽ മരിച്ച ജമേഷ മുബിനുമായി അടുത്ത ബന്ധം പുലർത്തിയവരായിരുന്നു. സ്ഫോടക വസ്തുക്കൾ ശേഖരിച്ചതിലും സ്ഫോടനത്തിന്റെ ആസൂത്രണത്തിലും ഇവർക്ക് പങ്കുള്ളതായുള്ള സൂചനകളണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
സ്ഫോടനത്തിൽ 1908ലെ എക്സ്പ്ലോസീവ്സ് സബ്സ്റ്റൻസ് ആക്ട് പ്രകാരവും അസ്വാഭാവിക മരണത്തിന് സി ആർ പി സി 174 (CRPC 174) പ്രകാരവുമാണ് കേസെടുത്തത്. എൻ ഐ എ ചെന്നൈ യൂണിറ്റ് ഇൻസ്പെക്ടർ എസ് വിഗ്നേഷാണ് അന്വേഷണ ചുമതല വഹിക്കുന്നത്. 109 വസ്തുക്കളാണ് കോയമ്പത്തൂർ സ്ഫോടനവുമായി ബന്ധപ്പെട്ട് ഇതുവരെ തൊണ്ടിയായി പിടിച്ചെടുത്തിട്ടുള്ളത്. പൊട്ടാസ്യം നൈട്രേറ്റ്, ചാർക്കോൾ, ഫ്യൂസ് വയർ, നൈട്രോ ഗ്ലിസറിൻ, റെഡ് ഫോസ്ഫറസ്, അലുമിനിയം പൗഡർ, സർജിക്കൽ ബ്ലേഡ്, കയ്യുറകൾ, ആണികൾ, ഗ്യാസ് സിലിണ്ടറുകൾ, ലഘുലേഖകൾ തുടങ്ങിയവയാണ് അവയെന്നും എൻ ഐ എ വ്യക്തമാക്കിയിട്ടുണ്ട്.
കോയമ്പത്തൂരിൽ കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. കാർ പൂർണമായി കത്തി നശിച്ചിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചായിരുന്നു പൊലീസ് അന്വേഷണത്തിൽ മുന്നോട്ട് പോയത്. സ്ഫോടനം നടന്ന ടൗൺ ഹാളിനടുത്തുള്ള കോട്ടമേട് സംഗമേശ്വർ ക്ഷേത്രത്തിന് സമീപത്തെ സിസിടിവി ദൃശ്യങ്ങളും കൊല്ലപ്പെട്ട ജമേഷ മുബിന്റെ വീട്ടിന് സമീപത്തെ ദൃശ്യങ്ങളുമാണ് ശേഖരിച്ചത്. രാത്രി 11.45ന് സിസിടിവിയിൽ റെക്കോർഡഡ് ആയ ദൃശ്യങ്ങളാണ് മുബിന്റെ വീട്ടിന് സമീപത്ത് നിന്ന് കിട്ടിയത്.
തമിഴ്നാട് കോയമ്പത്തൂരിലെ കാർ സ്ഫോടനക്കേസിൽ അറസ്റ്റിലായ അഞ്ച് പേരിൽ ചിലർ കേരളം സന്ദർശിച്ചിരുന്നതായി കോയമ്പത്തൂർ പൊലീസ് വെളിപ്പെടുത്തിയിരുന്നു. കേരളത്തിൽ വന്ന പ്രതികൾ ജയിലുകളിൽ തീവ്രവാദ കേസിൽ തടവിൽ കഴിയുന്നവരെ സന്ദർശിച്ചിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്. ദേശീയ സുരക്ഷ ഏജൻസിയും കേസിന്‍റെ വിശദാംശങ്ങൾ ശേഖരിക്കുന്നുണ്ട്. അറസ്റ്റിലായ മൂന്ന് പ്രതികൾ ചേർന്നാണ് കാറിലേക്ക് സ്ഫോടക വസ്തുക്കൾ കയറ്റിയത് എന്നും കമ്മിഷണർ സ്ഥിരീകരിച്ചു. സ്ഫോടനത്തിന് ഉപയോഗിച്ച കാറ് പത്ത് തവണ കൈമാറി വന്നതാണ്. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ജമീഷ മുബീന് കാറ് നൽകിയത് അറസ്റ്റിൽ ആയ ദൽഹയാണ്.