ചൈനയുടെ ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യയുടെ സര്‍ജിക്കല്‍ സ്ട്രൈക്ക്…
ഇന്ത്യ-ചൈന ബന്ധം വഷളായികൊണ്ടിരിക്കുന്നതിനിടെ ചൈനയുടെ ഡിജിറ്റല്‍ മേഖലയില്‍ ഇന്ത്യയുടെ അപ്രതീക്ഷിത ആക്രമണം. ജനപ്രിയ ആപ്പുകളായ ടിക് ടോക്, ഷെയർ ഇറ്റ്, ഹെലോ, വീ ചാറ്റ്, ക്ളാഷ് ഓഫ് കിംഗ്‌സ് തുടങ്ങിയവ ഉള്‍പ്പെടെ രാജ്യത്ത് ഉപയോഗിക്കുന്ന 59 ചൈനീസ് മൊബൈൽ ആപ്പുകളും ഗെയിമുകളും രാജ്യത്ത് നിരോധിച്ചു. രാജ്യത്തിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, പരമാധികാരത്തിനും, പൊതു വ്യവസ്ഥയ്ക്കും ഭീഷണിയാകുന്നു എന്ന് കണ്ടാണ് കേന്ദ്ര സർക്കാർ ഈ ശക്തമായ തീരുമാനം കൈക്കൊണ്ടത്. ഉപഭോക്താക്കളുടെ വിവരങ്ങൾ ചൈനീസ് ആപ്പുകള്‍ ചോര്‍ത്തുന്നുവെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നിരുന്നു. ഇക്കാര്യത്തിലും ഈ ആപ്പുകൾ മുൻപിൽ തന്നെയാണ്. ഐടി ആക്ടിലെ 69 എ അനുച്ഛേദം പ്രകാരമാണ് ഇന്ത്യ ചൈനയ്‌ക്കെതിരെ ഈ നീക്കം നടത്തിയിരിക്കുന്നത്
ഇന്ത്യയുടെ തീരുമാനം കനത്ത ആഘാതം ഏല്‍പ്പിക്കുന്നത് ടിക് ടോക്കിന്റെയും ഹെലോയുടെയും ഉടമകളായ ചൈനീസ് കമ്പനി ബൈറ്റ് ഡാന്‍സ് നെയാണ്. 2019 ല്‍ ടിക് ടോക്ക് ഏറ്റവും കൂടുതല്‍ ഡൗണ്‍ലോഡ് ചെയ്തത് ഇന്ത്യയിലാണ്. 32.3 കോടി പേരാണ് ആപ്പ് ഡൗണ്‍ലോഡ് ചെയ്തത്. അതായത് ആകെ ഡൗണ്‍ലോഡുകളുടെ എണ്ണത്തിന്റെ 44 ശതമാനവും ഇന്ത്യയില്‍ നിന്നാണ്. ടിക് ടോക്കിന് സോഷ്യല്‍മീഡിയാ ഭീമനായ ഫെയ്‌സ്ബുക്കിനെ പോലും വെല്ലുവിളിക്കാന്‍ ശക്തിയായത് ഇന്ത്യയിലെ ഈ സ്വീകാര്യതയാണ്. ടിക് ടോക്കിന്റെ ബലത്തിലാണ് ബൈറ്റ്ഡാന്‍സ് ആഗോള വിപണിയില്‍ തങ്ങളുടെ സാന്നിധ്യമുറപ്പിച്ചത്. ഹെലോ ആപ്ലിക്കേഷനും രാജ്യത്ത് വലിയ രീതിയില്‍ പ്രചാരം നേടിക്കൊണ്ടിരിക്കുകയായിരുന്നു. അവരേയും ഇന്ത്യയുടെ തീരുമാനം പ്രതിരോധത്തിലാക്കും
ആൻഡ്രോയ്‌ഡ്, ഐഒഎസ് പ്ലാറ്റ്ഫോമുകളില്‍ ലഭിച്ചിരുന്ന ഏതാനും ആപ്പുകൾ ഉപഭോക്താക്കളുടെ ഡാറ്റ രാജ്യത്തിന് പുറത്തുള്ള സർവറുകളിലേക്ക് അയക്കുന്നതായുള്ള പരാതികള്‍ ലഭിച്ചിരുന്നു. ഇത്തരത്തില്‍ ഡാറ്റ ശേഖരിക്കുന്നതും അത് പ്രോസസ് ചെയ്യുന്നതും ഇന്ത്യയുടെ താത്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന ശക്തികളാണ്. ഇത് ആശങ്കയ്ക്ക് കാരണമായതിനാൽ വേണ്ട നടപടികൾ സ്വീകരിക്കേണ്ടത് രാജ്യത്തിന്‍റെ കടമയാണെന്ന് ഐടി മന്ത്രാലയം പറയുന്നു. ചൈനീസ് ഭരണകൂടത്തിന് ചൈനീസ് കമ്പനികള്‍ക്ക് മേല്‍ കടുത്ത നിയന്ത്രണാധികാരമുണ്ട് എന്നതാണ് ഈ കമ്പനികളെയെല്ലാം ആഗോള തലത്തില്‍ തന്നെ സംശയ നിഴലിലാക്കുന്നത്.
വൈഫൈ കണക്റ്റിവിറ്റി പ്രയോജനപ്പെടുത്തി ബ്ലൂടൂത്തിനേക്കാള്‍ വേഗത്തില്‍ ഫയല്‍ കൈമാറ്റം സാധ്യമാക്കിയിരുന്ന ആപ്ലിക്കേഷനുകളാണ് ക്‌സെന്‍ഡറും ഷെയറിറ്റും ഈ ആപ്ലിക്കേഷനുകളില്‍ ഏതെങ്കിലും ഒന്ന് ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലാത്ത ആന്‍ഡ്രോയിഡ് സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ കുറവായിരിക്കും. അവര്‍ക്കും ഇന്ത്യയുടെ തീരുമാനം കനത്ത തിരിച്ചടി ആയിരിക്കും.
ടിക്ടോക്കിന്‍റേയും ഷെയറിറ്റിന്‍റേയും നിരോധനം ഇന്ത്യന്‍ യുവാക്കള്‍ക്കിടയില്‍ തല്‍ക്കാലം നഷ്ടബോധം സൃഷ്ടിക്കുമെങ്കിലും ഗൂഗിള്‍ ക്രോം, എഡ്ജ് ഉള്‍പ്പടെ നിരവധി ബ്രൗസര്‍ ആപ്ലിക്കേഷനുകളും ഫോട്ടോ എഡിറ്റിങ് ഫയല്‍ ക്ലീനിങ് ആപ്ലിക്കേഷനുകള്‍ പ്ലേ സ്റ്റോറില്‍ ഇതിനോടകം ലഭ്യമാണ്. അതിനാല്‍, കേവലം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ നിരോധിക്കപ്പെടുന്നത് ഇന്ത്യക്കാര്‍ക്കിടയില്‍ വലിയ പ്രശ്‌നമുണ്ടാക്കാനിടയില്ല.