ചൈനക്കു മുമ്പില്‍ വന്‍മതില്‍ പണിത് ഇന്ത്യ

Print Friendly, PDF & Email

ഇന്ത്യന്‍ കമ്പനികളെ വിഴങ്ങുവാന്‍ തക്കം പാര്‍ത്തിരിക്കുന്ന ചൈനയുടെ മുമ്പില്‍ വന്‍മതില്‍ പണിത് ഇന്ത്യ. കൊറോണ രോഗത്തിന്റെ പശ്ചാത്തലത്തിൽ സാമ്പത്തിക പ്രതിസന്ധിയിലായ ഇന്ത്യന്‍ കമ്പനികളിലുണ്ടായ ഓഹിരികളുടെ വിലയിടിവിനെ മുതലെടുത്ത് ഓഹരികള്‍ വാങ്ങികൂട്ടി ഇന്ത്യന്‍ കമ്പനികളെ ചൊല്‍പ്പടിക്കു നിര്‍ത്തുവാനുള്ള ചൈനയുടെ നീക്കത്തിനാണ് ഇന്ത്യ തടയിട്ടിരിക്കുന്നത്. ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന രാജ്യങ്ങളുമായുള്ള വിദേശ നിക്ഷേപ നയത്തിൽ മാറ്റം വരുത്തിയാണ് കേന്ദ്ര വാണിജ്യ മന്ത്രാലയം ചൈനയുടെ നീക്കത്തിനെതിരെ വാതില്‍ കൊട്ടിയടച്ചിരിക്കുന്നത്. ചൈന, പാകിസ്ഥാൻ, ബംഗ്ലാദേശ്, ഭൂട്ടാൻ, നേപ്പാൾ, മ്യാൻമാർ, അഫ്‌ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയുമായി നേരിട്ട് അതിർത്തി പങ്കിടുന്നത്.

ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന രാജ്യങ്ങൾക്ക് ഇനി മുതൽ രാജ്യത്ത് നിക്ഷേപം നടത്തണമെങ്കിൽ കേന്ദ്ര സർക്കാർ അനുമതി നിർബന്ധം. 10 ശതമാനമോ, അതിന് മുകളിലോ മാത്രമുള്ള ഓഹരി വാങ്ങിക്കൂട്ടലുകൾക്കാണ് കേന്ദ്രസർക്കാരിന്‍റെ മുൻകൂർ അനുമതിആവശ്യമായി വരുന്നത്. അതോടെ, ഇതുവരെ പാകിസ്ഥാനും ബംഗ്ലാദേശിനും മാത്രം ബാധകമായ ഉപാധിയാണ് ഇപ്പോള്‍ ചൈനയ്ക്കും ബാധകമാക്കിയിരിക്കുന്നത്. രാജ്യത്ത് പ്രവർത്തിക്കുന്ന കമ്പനികളെ വിദേശ നിക്ഷേപങ്ങളിലൂടെ മറ്റ് രാജ്യങ്ങൾ പിടിച്ചടക്കുന്നതിന് തടയിടുന്നതിനു വേണ്ടിയാണ് കേന്ദ്ര സർക്കാരിന്റെ ഈ നിർണായക നീക്കം. ”ഇന്ത്യയുമായി അതിർത്തി പങ്കിടുന്ന ഏത് രാജ്യത്തിലെയും ഒരു വാണിജ്യസ്ഥാപനമോ, അതിന്‍റെ ഉടമയോ, സർക്കാർ അനുമതി വാങ്ങി മാത്രമേ ഇന്ത്യയിലെ ഏത് കമ്പനിയിലും നിക്ഷേപം നടത്താൻ പാടുള്ളൂ”, എന്നാണ് ഉത്തരവ്. നിലവിൽ വാങ്ങിയ ഓഹരികളെല്ലാം, ഇന്ത്യയുടെ അതിർത്തി പങ്കിടുന്ന ഏതെങ്കിലും ഒരു രാജ്യത്തെ കമ്പനിയ്ക്ക് വിൽക്കുകയോ കൈമാറുകയോ ചെയ്യുന്നതിനും സർക്കാർ അനുമതി വേണം.

ഈ അടുത്ത നാളില്‍ എച്ച്.ഡി.എഫ്.സിയുടെ 1.01 % ഓഹരികള്‍ പീപ്പിൾസ് ബാങ്ക് ഓഫ് ചൈന വാങ്ങിയിരുന്നു. ഇത് ഓഹരി വിപണിയിൽ വലിയ വിവാദത്തിന് വഴി വച്ചിരുന്നു. വലിയൊരു ടേക്ക്ഓവറിനു മുന്നോടിയാണ് ഈ വാങ്ങല്‍ എന്നായിരുന്നു വലിയ ഒരു വിഭാഗം സാന്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. ഇന്ത്യൻ കമ്പനികളുടെ ഓഹരികൾ ചൈന വാങ്ങിക്കൂട്ടുവാന്‍ തയ്യാറെടുക്കുകയാണെന്ന വിവരവും ഇതോടനുബന്ധിച്ച് പുറത്തു വന്നിരുന്നു. കൊറണ മൂലം ലോകം മുഴുവൻ സാമ്പത്തിക പ്രതിസന്ധിയിൽ പെട്ടിരിക്കുന്ന ഈ അവസരം മുതലെടുക്കുവാനാണ് ചൈനീസ് കമ്പനികൾ നീക്കം നടത്തുന്നത്. പല കമ്പനികളുടെയും ഓഹരികൾക്ക് ഇടിവ് സംഭവിക്കുമ്പോൾ അത്തരം കമ്പനികളെല്ലാം പിടിച്ചടക്കി സ്വന്തം പള്ള വീർപ്പിക്കുന്ന കുതന്ത്രമാണ് ചൈന പയറ്റുന്നത്.

കൊവിഡ് രോഗത്തിന്റെ പശ്ചാത്തലത്തിൽ കൈകൊണ്ട ഈ തീരുമാനത്തിലൂടെ ഇന്ത്യൻ കമ്പനികൾ പിടിച്ചടക്കാനുള്ള ചൈനയുടെ നീക്കങ്ങൾക്ക് തടയിടാനാണ് ഇന്ത്യ പ്രധാനമായും ലക്ഷ്യമിടുന്നത്. പല രാജ്യങ്ങളുടെയും തന്ത്രപ്രധാന മേഖലകളെയും സാങ്കേതിക വിദ്യയേയും ചൈന വിഴുങ്ങുന്നത് തടയണമെന്ന് നാറ്റോ സെക്രട്ടറി ജനറൽ പാശ്ചാത്യ രാജ്യങ്ങൾക്ക് കഴിഞ്ഞ ദിവസം മുന്നറിയിപ്പും നൽകിയിരുന്നു. എച്ച്.ഡി.എഫ്.സി ബാങ്കിലുള്ള ചൈനയുടെ നിക്ഷേപം അടുത്തിടെ കാര്യമായി വർദ്ധിച്ചതോടെ ഇതില്‍ പതിയിരിക്കുന്ന അപകടം ഇന്ത്യ തിരിച്ചറിഞ്ഞു. മാത്രമല്ല മാർച്ച് അവസാനത്തോടെ ഇന്ത്യയിലെ വിവിധ കമ്പനികളില്‍ രണ്ട് ലക്ഷം കോടി രൂപയുടെ നിക്ഷേപം ചൈന നടത്തിയതായും കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയിൽ പെട്ടിരുന്നു. ഇതോടെയാണ് ചൈനയ്‌ക്ക്‌ ഇന്ത്യയിലുള്ള നിക്ഷേപങ്ങൾക്ക് തടയിടാൻ കേന്ദ്രം തീരുമാനിച്ചത്. ചൈനീസ് നേരിട്ടുള്ള നിക്ഷേപത്തിന് തടയിടുന്നത് വഴിയും, വിദേശ നിക്ഷേപത്തിന് കേന്ദ്ര സർക്കാർ അനുമതി നിർബന്ധമാക്കിയത് വഴിയും രാജ്യത്തിന്റെ വിദേശ നയത്തിൽ വൻ പൊളിച്ചെഴുത്താണ് ഇന്ത്യ നടത്തിയിരിക്കുന്നത്.