സാമ്പത്തിക സര്‍വേ അവതരിപ്പിച്ചപ്പോള്‍ രാജ്യം ആശങ്കയില്‍
പൊതുബജറ്റിന് മുമ്പോടിയായി സാമ്പത്തിക സര്‍വേ പാര്‍ലമെന്റില്‍ അവതരിപ്പിച്ചപ്പോള്‍ ആശങ്കയിലായിരിക്കുകയാണ് രാജ്യം. മുന്‍ വര്‍ഷത്തെ സാമ്പത്തിക സര്‍വേയില്‍ ഏഴു ശതമാനം വളര്‍ച്ചയായിരുന്നു പ്രവചിച്ചിരുന്നത്. എന്നാല്‍ നേടിയത് അഞ്ചു ശതമാനം വളര്‍ച്ച. 2020-21 സാമ്പത്തി വര്‍ഷത്തില്‍ 6-6.5 ശതമാനം ജി.ഡി.പി വര്‍ദ്ധനവാണ് സര്‍വേ പ്രവചിക്കുന്നത്. ഇക്കഴിഞ്ഞ വര്‍ഷത്തെ അനുഭവത്തില്‍ ജി.ഡി.പി വളര്‍ച്ച ഇനിയും താഴേക്കു പോകുമോ എന്ന ആശങ്കയാണ് വിദഗ്ദ്ധര്‍ പ്രകടിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ വളര്‍ച്ചാ പ്രവചനം 7%; വീണത് അഞ്ചിലേക്ക്. 2019ലെ ഒന്നാംപാദത്തില്‍ 7.95 ശതമാനമായിരുന്നു രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച. രണ്ടാം പാദത്തില്‍ അത് ഏഴു ശതമാനത്തിലേക്കും മൂന്നാം പാദത്തില്‍ 6.8 ശതമാനത്തിലേക്കും ഇടിഞ്ഞു. സാമ്പത്തിക വര്‍ഷത്തിന്റെ അവസാന പാദത്തില്‍ അത് 5.83 ശതമാനമായി. ഇപ്പോള്‍ 4.5 ശതമാനവും. 2020-21 വര്‍ഷത്തെ പ്രവചനം 6%- മുന്‍ അനുഭവത്തില്‍ നിന്ന് അടുത്ത വര്‍ഷം അത് ഇപ്പോഴുള്ളതില്‍ നിന്നും താഴേക്കുപോകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
കഴിഞ്ഞ 26 പാദത്തിനിടെയുള്ള (ആറു വര്‍ഷം) ഏറ്റവും മോശം വളര്‍ച്ചയിലാണിപ്പോള്‍ രാജ്യം. തൊഴിലില്ലായ്മ 45 വര്‍ഷത്തെ ഉയരത്തില്‍ ആണ് നില്‍ക്കുന്നത്. പുതിയ തൊഴിലുകള്‍ സൃഷ്ടിക്കപ്പെടുന്നില്ല. ബാങ്കുകളുടെ നിഷ്‌ക്രിയ ആസ്തി 1.8 ലക്ഷം കോടിയായി വളര്‍ന്നു. തുടര്‍ച്ചായ പാദങ്ങളില്‍ ജി.ഡി.പി നിരക്ക് താഴുകയാണ്. എന്നിവയെല്ലാം ആശങ്കയെ സാധൂകരിക്കുന്നതാണ്. ഇന്ന് 2.94 ലക്ഷം കോടി യു.എസ് ഡോളറിന്‍റെ മാത്രം സമ്പദ് വ്യവസ്ഥയുള്ള രാജ്യം മോദി സര്‍ക്കാര്‍ അവകാശപ്പെടുന്നതുപോലെ 2025ല്‍ അഞ്ചു കോടി ഡോളറിന്റെ സമ്പദ് വ്യവസ്ഥയെന്ന സ്വപ്‌നത്തിലേക്ക് സഞ്ചരിക്കണമെങ്കില്‍ ചുരുങ്ങിയത് 8-9 ശതമാനമമെങ്കിലും വളര്‍ച്ച കൈവരിക്കേണ്ടതുണ്ട്ന്നാണ് സാമ്പത്തിക വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.
2014ല്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിന്റെ കാലത്ത് ലോകത്തെ അതിവേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറിയിരുന്നു എങ്കിലും പിന്നീട് ആ സ്ഥാനം നഷ്ടപ്പെടുകയായിരുന്നു. ആഗോള-ആഭ്യന്തര പ്രശ്‌നങ്ങള്‍ രാജ്യത്തിന്റെ സാമ്പത്തിക മാന്ദ്യത്തിന് കാരണമായിട്ടുണ്ട്. എന്നാല്‍ നോട്ടു നിരോധനം, അശാസ്ത്രീയ ജി.എസ്.ടി തുടങ്ങിയ തെറ്റായ സാമ്പത്തിക നയങ്ങളാണ് സാമ്പത്തിക മേഖലയെ ഇത്ര വലിയ അരക്ഷിതാവസ്ഥയിലേക്ക് എത്തിച്ചത് എന്നാണ് വിമര്‍ശം.

