ചെങ്ങന്നൂരിൽ വോട്ടെണ്ണൽ വ്യാഴാഴ്ച. നെഞ്ചിടിപ്പോടെ മുന്നണികൾ

Print Friendly, PDF & Email

ചെങ്ങന്നൂർ : കണക്കുകൂട്ടലുടെ ദിനരാത്രങ്ങൾക്ക് അവസാനമാകുന്നു കൂട്ടിയും കിഴിച്ചും നോക്കി വിജയപ്രതീക്ഷക്കു ബലമേകുന്ന ഉത്തരം കണ്ടെത്തുകയായിരുന്നു മൂന്നു മുന്നണികളും. ഇവരിൽ ആരുടെ കണക്കുകൂട്ടൽ ശരിയാകുമെന്നത് നാളെ അറിയാം.
മണ്ഡലത്തിൽ എൽ.ഡി.എഫ്. – യു.ഡി.എഫ്. രഹസ്യധാരണ പലയിടത്തും ഉണ്ടായിരുന്നുവെന്നാണ് എൻ.ഡി.എ. കണക്കുകൂട്ടുന്നത്. ഉച്ചയ്ക്കുശേഷം പലയിടത്തും യു.ഡി.എഫ്. സജീവമല്ലായിരുന്നു.

കേരള കോൺഗ്രസ്സ് പാലം വലിച്ചു എന്ന് പ്രാദേശിക കോൺഗ്രസ്സ് നേതാക്കൾ ഭയപ്പെടുന്നു. ബി.ഡി.ജെ എസ്സിന്റെ മൗനം എൻ ഡി എ ഭയപ്പെടുന്നു.
76.27 ആണ് പോളിങ് ശതമാനം. തിങ്കളാഴ്ച രാവിലെ ഏഴിന് പോളിങ് ആരംഭിച്ച് ഒരു മണിക്കൂറിനകം എത്തിയ മഴ വോട്ടെടുപ്പ് അവസാനിക്കുന്ന വൈകിട്ട് ആറ് വരെ തുടര്‍ന്നിട്ടും ഓരോ മണിക്കൂറിലും പോളിങ് ശതമാനം കുതിച്ചുകൊണ്ടിരുന്നു.ബുധനൂർ പഞ്ചായത്തിലെ ചില ബൂത്തുകളിൽ പോളിംഗ് 8 മണിവരെ നീണ്ടു.

ആകെ 152035 വോട്ട് പോള്‍ ചെയ്തപ്പോള്‍ അതില്‍ 83536 സ്ത്രീ വോട്ടര്‍മാരും 68499 പുരുഷ വോട്ടര്‍മാരുമാണ്. പുരുഷന്‍മാരുടെ വോട്ടിങ് ശതമാനം 73.72 ആയപ്പോള്‍ 78.495 ശതമാനമാണ് സ്ത്രീകളുടെ പോളിങ്. പുരുഷന്‍മാരെക്കാള്‍ പോളിങ് ശതമാനത്തില്‍ ഏറെ മുന്നിലാണ് സ്ത്രീകള്‍. വോട്ടര്‍പട്ടികയില്‍ 199340 വോട്ടര്‍മാരാണ് ഉള്ളത്. ഇതില്‍ 92919 പേര്‍ പുരുഷന്‍മാരും 106421 സ്ത്രീകളുമാണ് .

2016ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ചെങ്ങന്നൂര്‍ നിയമസഭ മണ്ഡലത്തില്‍ പോളിങ് ശതമാനം 74.36 ആയിരുന്നു. അന്നുണ്ടായിരുന്ന 195493 വോട്ടര്‍മാരില്‍ 143363 പേരാണ് സമ്മതിദാനാവകാശം വിനിയോഗിച്ചത്. അന്നു ജില്ലയിലെ ശരാശരി പോളിങ് 79.88 ശതമാനമായിരുന്നു. 2014ലെ ലോകസഭ പൊതുതിരഞ്ഞെടുപ്പില്‍ മണ്ഡലത്തിലെ പോളിങ് 67.73 ശതമാനവും ജില്ലയിലെ ശരാശരി 76.83 ശതമാനവുമായിരുന്നു.

ഇലക്ഷന്റെ അന്ന് രാത്രി ഒമ്പത് മണിയോടെ വോട്ടിങ് മെഷീനുകൾ വോട്ടെണ്ണൽ കേന്ദ്രമായ ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജില്‍ എത്തിച്ചിരുന്നു.