കൊച്ചിയിൽ വേനൽ മഴ. അമ്ലമഴയെന്ന് വിദഗ്ദർ; സ്ഥരീകരിച്ചിട്ടില്ലന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം വേനൽ മഴ പെയ്തു. കൊച്ചിയിൽ പെയ്ത ആദ്യ മഴയായിരുന്നു ഇന്നത്തേത്. കൊച്ചിയിൽ പെയ്തത് അമ്ലമഴയാണെന്ന് ശാസ്ത്ര വിദഗ്ദരുടെ നിരീക്ഷണം. ആദ്യം പെയ്ത മഴത്തുള്ളികളിൽ ആസിഡിന്റെ നേരിയ സാന്നിധ്യമുണ്ടെന്ന് ശാസ്ത്ര വിദഗ്ദൻ രാജഗോപാൽ കമ്മത്ത് പറഞ്ഞു. വെളുത്ത പത രാസസാന്നിധ്യത്തിന്റെ തെളിവാണ്. ലിറ്റ്മസ് ടെസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമായതെന്നും രാജഗോപാൽ വ്യക്തമാക്കി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബ്രഹ്മപുരം തീപിടിത്തത്തിന് ശേഷം കൊച്ചിയിൽ പെയ്ത ആദ്യ മഴയായിരുന്നു ഇന്നത്തേത്.
അതേസമയം, കൊച്ചിയിൽ പെയ്തത് അമ്ലമഴയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ് അറിയിച്ചു. മഴത്തുള്ളികളുടെ പരിശോധന നടത്തുമെന്ന് ബോർഡ് പ്രസിഡന്റ് പ്രദീപ് കുമാർ അറിയിച്ചു. ബ്രഹ്മപുരം തീപിടിത്തത്തെ തുടർന്നുണ്ടായ ആരോഗ്യപ്രശ്‌നങ്ങൾ പരിഹരിക്കാൻ ആരോഗ്യ വകുപ്പിന്റെ കൺട്രോൾ റൂമുകൾ തയ്യാറാണെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. ജില്ലാ മെഡിക്കൽ ഓഫീസിലും കളമശ്ശേരി മെഡിക്കൽ കോളേജിലുമായി രണ്ട് കൺട്രോൾ റൂമുകളാണ് പ്രവർത്തിക്കുന്നത്. ശ്വാസകോശ സംബന്ധിയായ ബുദ്ധിമുട്ടുകൾ ഉൾപ്പടെ നേരിടുന്നവർക്ക് ചികിത്സ തേടുന്നതിനായി 24 മണിക്കൂർ സേവനമാണ് ഒരുക്കിയിട്ടുള്ളത്. ജില്ലാ മെഡിക്കൽ ഓഫീസറുടെ നേരിട്ടുള്ള മേൽനോട്ടത്തിലാണ് പ്രവർത്തനം. ഫോൺ മുഖേനെയാണ് ആവശ്യമായ നിർദ്ദേശം നൽകുന്നത്. കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ മെഡിക്കൽ കോളേജിലേക്കോ കാക്കനാട് കുടുംബാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ സ്‌പെഷ്യാലിറ്റി റെസ്‌പോണ്ട്‌സ് സെന്ററിലേക്കോ റഫർ ചെയ്യും. പുക മൂലമുള്ള ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെടുന്നവർക്കായി മെഡിക്കൽ കോളേജിൽ പ്രത്യേക വാർഡുമുണ്ട്.