ഇരട്ടവോട്ട് തടയാൻ മാർഗനിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ

Print Friendly, PDF & Email

ഇരട്ടവോട്ട് തടയാൻ മാർഗനിർദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇരട്ടവോട്ട് ചെയ്തതായി കണ്ടെത്തിയാൽ ക്രിമിനൽ കേസ് ഉൾപ്പെടെയാണ് നടപടി. ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ മാർഗനിർദേശം പുറത്തിറക്കിയിരിക്കുന്നത്.

ജില്ലാ വരണാധികാരികള്‍ക്കും ഉപവരണാധികാരികള്‍ക്കുമാണ് ഇരട്ടവോട്ട് തടയുന്നതിനുള്ള ചുമതല. ഇരട്ട വോട്ടുകള്‍ ചെയ്യുന്നുണ്ടോ എന്ന് പ്രിസൈഡിങ് ഓഫീസര്‍മാര്‍ ശ്രദ്ധിക്കണം. ആരെങ്കിലും ഇരട്ടവോട്ടിന് ശ്രമച്ചാല്‍ അയാള്‍ക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 171 ഡി വകുപ്പ് പ്രകാരം കേസെടുത്ത് വിചാരണ ചെയ്യാനുള്ള നടപടി സ്വീകരിക്കണം. ഇരട്ടവോട്ടുള്ളവര്‍ വോട്ട് ചെയ്യാനെത്തിയാല്‍ അവരുടെ ഒപ്പും വിരലടയാളവും ശേഖരിക്കണം. അവരില്‍നിന്നും ഒരു വോട്ട് മാത്രമേ ചെയ്യുന്നുള്ളൂവെന്ന സത്യവാങ്മൂലം വാങ്ങണം. ഇരട്ടവോട്ടുള്ളവരുടെ ഫോട്ടോ എടുക്കുകയും സൂക്ഷിക്കുകയും വേണമെന്നും മാർഗനിർദേശത്തിൽ വ്യക്തമാക്കുന്നു.

തിരഞ്ഞെടുപ്പ് അട്ടിമറിക്കുവാനായി വോട്ടേഴ്സ് ലിസ്റ്റില്‍ വ്യാപകമായ ഇരട്ട വോട്ടര്‍മാരെ ചേര്‍ത്തു എന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് രംഗത്തെത്തിയത്. ഇക്കാര്യം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തല ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഹർജി പരിഗണിച്ച കോടതി ഇരട്ടവോട്ട് തടയാൻ കർശന നടപടി സ്വീകരിക്കണമെന്ന് നിർദേശിച്ചിരുന്നു. ഇതുപ്രകാരമാണ് ഇലക്‍ഷന്‍ കമ്മീഷന്‍ പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശം പുറത്തിറക്കിയത്.