ഇന്ത്യക്കെതിരെ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍
ജമ്മു കശ്‍മീരിനുള്ള പ്രത്യേക പദവി പിന്‍വലിക്കുകയും സംസ്ഥാനത്തെ വിഭജിക്കുകയും ചെയ്ത ഇന്ത്യന്‍ നടപടിക്കെതിരെ നയതന്ത്ര യുദ്ധം പ്രഖ്യാപിച്ച് പാകിസ്ഥാന്‍. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം വെട്ടിച്ചുരുക്കാനും ഉഭയകക്ഷി വ്യാപരബന്ധം അവസാനിപ്പിക്കാനും ഇന്ത്യയുടെ നടപടിക്കെതിരേ ഐക്യരാഷ്ട്രസഭയെയും രക്ഷാസമിതിയെയും സമീപിക്കാനും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍റെ അധ്യക്ഷതയില്‍ ഇസ്ലാമാബാദില്‍ ചേര്‍ന്ന ദേശീയ സുക്ഷാസമിതി യോഗം തീരുമാനിച്ചു. ഇന്ത്യന്‍ അംബാസിഡറോട് എത്രയും പെട്ടെന്ന് രാജ്യം വിട്ടുപോകാന്‍ പാകിസ്ഥാന്‍ ആവശ്യപ്പെട്ടതായാണ് പുറത്തു വന്നിട്ടുള്ള വിവരം. ഇന്ത്യയിലെ പാകിസ്ഥാന്‍ സ്ഥാനപതിയെ തിരികെ വിളിക്കുകയും ചെയ്തു.
കശ്മീരിലെ ഇന്ത്യയുടെ ഇടപെടല്‍ സാധ്യമായ വഴികളിലൂടെയെല്ലാം അന്താരാഷ്ട്രവേദികളില്‍ എത്തിക്കുവാനും ജമ്മുകശ്മീർ വിഷയത്തിൽ വിവിധതലങ്ങളിൽ പ്രതികരിക്കേണ്ടതെങ്ങനെയെന്ന് നിർദേശിക്കുവാനും പാകിസ്താൻ ഏഴംഗസമിതിക്ക് രൂപം നൽകി. പാകിസ്ഥാന്‍റെ സ്വാതന്ത്ര ദിനമായ ആഗസ്റ്റ് 14 കശ്മീരികളോടുള്ള ഐക്യദാര്‍ഢ്യദിനമായി ആചരിക്കാനും യോഗം തീരുമാനിച്ചു. ഇതിനു പിന്നാലെ അതിര്‍ത്തിയില്‍ ജാഗ്രത തുടരാന്‍ കരസേനയോട് പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ നിര്‍ദേശിച്ചു. ഇന്ത്യയുടെ നടപടി പുല്‍വാമ മോഡല്‍ ആക്രമണങ്ങള്‍ ഇന്ത്യയില്‍ ഇനിയും ഉണ്ടാകുവാനുള്ള സാഹചര്യമാണ് സൃഷ്ടിച്ചിട്ടുള്ളതെന്നും ഇതില്‍ പാകിസ്ഥാനെ കുറ്റപ്പെടുത്താന്‍ വരേണ്ടെന്നും ഇമ്രാന്‍ ഖാന്‍ ഭീക്ഷണി ഉയര്‍ത്തിയിട്ടുണ്ട്.
.

