KERALANEWS MAIN

തന്ത്രിയെ ചോദ്യം ചെയ്യാന്‍ ആര്‍ക്കും അവകാശമില്ല – തന്ത്രികുടുംബം. ദേവസ്വം നിയമവും മാനുവലും പ്രകാരമാണ് തന്ത്രിമാരുടെ നിയമനം – ദേവസ്വം മന്ത്രി.

ശബരിമല തന്ത്രിയുടെ അധികാരത്തെ ചോദ്യം ചെയ്യാന്‍ സര്‍ക്കാരിനോ ദേവസ്വം ബോര്‍ഡിനോ അവകാശമില്ല. കാരണം, ശബരിമലയിലെ താന്ത്രികാവകാശം ദേവസ്വം ബോര്‍ഡ് നല്‍കിയതല്ല. ശബരിമലയില്‍ താഴമണ്‍ കുടുംബത്തിനുള്ള താന്ത്രികാവകാശം ക്രിസ്തു വര്‍ഷത്തിനും നൂറ് വര്‍ഷം മുമ്പ് കുടുംബപരമായി ലഭിച്ചതാണ്. സാക്ഷാല്‍ പരശുരാമനില്‍ നിന്നാണ് തങ്ങള്‍ക്ക് ആ അവകാശം ലഭിച്ചത്. തന്ത്രിയുടെ പ്രതിഫലം ശമ്പളമല്ല ദക്ഷിണയാണെന്നും താഴമണ്‍ മഠം അവകാശപ്പെട്ടു. സര്‍ക്കാരിനുള്ള മറുപടിയായി മഠം പുറത്തിറക്കിയ പത്രകുറുപ്പില്‍ ആണ് ഇക്കാര്യം താഴ്മണ്‍ മഠം വ്യക്തമാക്കിയിരിക്കുന്നത്.

എന്നാല്‍ തന്ത്രികുടുംബം ഉയര്‍ത്തിയ പ്രതിരോധത്തിനെതിരെ ദേവസ്വം മന്ത്രി തന്നെ രംഗത്തുവന്നു. ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട വിഷയം ഇതൊന്നുമായിരുന്നില്ല. സുപ്രീം കോടതി വിധിക്ക് വിരുദ്ധമായി അയിത്താചാരത്തിന്റെ പ്രശ്നമടക്കം ഉയര്‍ന്ന് വരുന്ന രീതിയിലാണ് തന്ത്രി പെരുമാറിയത്. ദേവസ്വം ബോര്‍ഡും സുപ്രീം കോടതിയുടെ മുന്നില്‍ പ്രതിക്കൂട്ടിലാകുന്ന വിഷയമാണത്. അത് വിശദീകരിക്കാനുള്ള ബാധ്യത തന്ത്രിക്ക് ഉണ്ട്. അതിനു തന്ത്രി വിശദീകരണം നല്‍കുക തന്നെ വേണം. ദേവസ്വം നിയമവും മാനുവലും പ്രകാരമാണ് തന്ത്രിമാരുടെ നിയമനം. തന്ത്രിക്ക് നല്‍കുന്നത് അലവന്‍സ് തന്നെയാണ്. ടി.എയും ഡി.എയും നല്‍കുന്നുണ്ട്. അലവന്‍സ് വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യം നിയമത്തിലും മാനുവലിലും വ്യക്തമാക്കി യിട്ടുണ്ട്ന്നും ദേവസ്വം മന്ത്രി കടകംപള്ളി പറഞ്ഞു.