അംബാനിയുടെ കടലാസ് ഇന്‍സ്റ്റിറ്റ്യൂട്ടിന് കേന്ദ്ര ഗവര്‍മ്മെന്റ് വക ശ്രേഷ്ഠ പദവി

Print Friendly, PDF & Email

സ്വകാര്യ സ്ഥാപനങ്ങള്‍ അടക്കം രാജ്യത്തെ ആറ് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കിയ കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ ഉത്തരവ് വന്‍ വിവാദത്തില്‍. ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലാത്ത മുകേഷ് അംബാനിയുടെ ജിയോ ഇന്‍സ്റ്റിറ്റിയുട്ട് ശ്രേഷ്ഠ പദവിക്ക് അര്‍ഹമായതാണ് മോദി സര്‍ക്കാറിനെതിരെ വന്‍ പ്രതിഷേധങ്ങള്‍ക്ക് കാരണമായത്. മികച്ച നിലവാരമുള്ള കേന്ദ്ര സര്‍വകലാശാലകളെയടക്കം തഴഞ്ഞാണ് ഇനിയും തുടങ്ങാത്ത ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് പദവി നല്‍കിയത്.

കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രി പ്രകാശ് ജാവദേകര്‍ പ്രഖ്യാപിച്ച മികച്ച യൂണിവേഴ്‌സിറ്റികളില്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും മൂന്നും, സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും മൂന്നും ആണ് പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. ബംഗളുരുവിലുള്ള ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് സയന്‍സ്, മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി, ഡല്‍ഹിയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ടെക്‌നോളജി, എന്നിവയാണ് സര്‍ക്കാര്‍ വിഭാഗത്തില്‍ പുരസ്‌കാരത്തിനര്‍ഹമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍. ഇവക്കൊപ്പം ബിറ്റ്‌സ് പിലാനി, മണിപ്പാല്‍ അക്കാദമി ഓഫ് ഹയര്‍ എഡ്യുക്കേഷന്‍, ജിയോ ഇന്‍സ്റ്റിറ്റിയുട്ട് എന്നീ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളുമാണ് ശ്രേഷ്ഠ പദവിക്ക് അര്‍ഹമായി്.

ശ്രഷ്ഠ പദവി പട്ടികയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങള്‍ക്ക് ആയിരം കോടി രൂപ വീതമുള്ള വാര്‍ഷിക ഗ്രാന്റ് അടുത്ത അഞ്ചുവര്‍ഷത്തേയ്ക്ക് ലഭിക്കുമെന്നാണ് ഉത്തരവ്.എന്നാല്‍ മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് ഇതുവരെയും ആരംഭിച്ചിട്ട് പോലുമില്ലെന്നതാണ് ഏറ്റവും അല്‍ഭുതകരമായ കാര്യം.റിലയന്‍സിന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിലവില്‍ ഒരു വിദ്യാര്‍ത്ഥിയും, ടീച്ചറും, ബില്‍ഡിങ് പോലുമില്ല. കടലാസില്‍ മാത്രമുള്ള ഒരു സ്ഥാപനമാണിത്. നവി മുംബൈയില്‍ റിലയന്‍സ് കീഴില്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ആരംഭിക്കും എന്ന പ്രഖ്യാപനം മാത്രമേ ഇതുവരെ ഉണ്ടായിട്ടുള്ളു.

അതേസമയം റിലയന്‍സിനെ കേന്ദ്രം വഴിവിട്ടു സഹായിക്കുന്നെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. മികച്ച സര്‍വ്വകലാശാലകളെ തെരഞ്ഞെടുക്കാനുള്ള മാനദണ്ഡം എന്തൊക്കെയാണ് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു. ഇതുവരെയും വെളിച്ചം കാണാതെ പേപ്പറില്‍ മാത്രം ഉള്ള ജിയോ ഇന്‍സ്റ്റിറ്റിയുട്ട് എന്ന സ്ഥാപനത്തെ സഹായിക്കുന്നതിലൂടെ ബിജെപി സര്‍ക്കാര്‍ മുകേഷ് അംബാനിയുടെയും, നീത അംബാനിയുടെയും വീട്ടുവേല ചെയ്യുകയാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.

പ്രവര്‍ത്തനം തുടങ്ങാത്ത റിലയന്‍സിന്റെ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ടിന് ശ്രേഷ്ഠ പദവി നല്‍കിയതിനെ ന്യായീകരിച്ച് കേന്ദ്ര സര്‍ക്കാര്‍ വിശദീകരണം. സ്വകാര്യ സ്ഥാപനങ്ങള്‍ ലോക നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും തുടങ്ങാനിരിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ശ്രേഷ്ഠ പദവി നല്‍കുന്നത് യു.ജി.സി നിയമ പ്രകാരം തെറ്റല്ലെന്നുമാണ് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ വിശദീകരണം. 2017 തയ്യാറാക്കിയ യു.ജി.സി ചട്ടം ചൂണ്ടിക്കാട്ടിയാണ് ഇതിനെ കേന്ദ്രം ന്യായീകരിക്കുന്നത്. സ്വകാര്യ സ്ഥാപനങ്ങള്‍ ലോകനിലവാരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കാനാണ്. ശ്രേഷ്ഠ പദവി കിട്ടാനുള്ള നാലു മാനദണ്ഡങ്ങള്‍ ജിയോ ഇന്‍സ്റ്റിറ്റ്യൂട്ട് പാലിക്കുന്നുണ്ടെന്നാണ് മാനവ വിഭവ ശേഷി മന്ത്രാലയത്തിന്റെ വാദം.