‘മഹ്‌സ അമിനിയുടെ മരണം’ ഇറാനില്‍ സദാചാര(മത) പോലീസിനെതിരെ പ്രതിക്ഷേധം ആളിക്കത്തുന്നു…
‘എളിമയുള്ള വസ്ത്രം’ എന്ന് ഭരണാധികാരികൾ വിശേഷിപ്പിക്കുന്ന ബുര്‍ക്ക കൃത്യമായി ധരിക്കാത്തതിനെതുടര്‍ന്ന് തടവിലാക്കപ്പെട്ട മഹ്‌സ അമിനിയുടെ മരണം കഴിഞ്ഞ രണ്ടാഴ്ചയായി ഇറാനില്‍ കലാപമായി രൂപപ്പെടുകയാണ്. പ്രതിക്ഷേധക്കാരുടെ നേരെ ഇറാന്‍ പോലീസ് നടത്തിയ വെടിവെപ്പില്‍ ഇതുവരെ മരണം എഴുപതു കടന്നു. നിരവധിപ്പേരെ അറസ്റ്റു ചെയ്ത് തടവിലാക്കിയിരിക്കുകയാണ്. ഇറാനിലെ മത സര്‍ക്കാര്‍ ഭരണകൂടം പ്രതിക്ഷേധക്കാരെ നേരിടുന്ന രീതി ഐക്യരാഷ്ട്ര സംഘടനയടക്കം ലോകരാജ്യങ്ങള്‍ അപലപിച്ചു.

രാജ്യത്തെ സദാചാര പോലീസ് എന്ന് വിളിക്കപ്പെടുന്ന മതപോലീസ് കസ്റ്റഡിയിലെടുത് ഒരു യുവതി കസ്റ്റഡിയിൽ ഇരിക്കെ മരിച്ചതിനെ തുടർന്നാണ് ഇറാനിൽ പ്രതിക്ഷേധം പൊട്ടിപ്പുറപ്പെട്ടത്. 22 കാരിയായ മഹ്‌സ അമിനി എന്ന പെണ്‍കുട്ടി വടക്ക് പടിഞ്ഞാറൻ കുർദിസ്ഥാൻ പ്രവിശ്യയിൽ നിന്ന് കുടുംബത്തോടൊപ്പം ടെഹ്‌റാനിലേക്ക് യാത്ര ചെയ്ത കഴിഞ്ഞ സെപ്റ്റംബർ 13 ന് ടെഹറാനില്‍ വച്ച് ഇറാന്‍റെ മതപോലീസ് “അനുചിതമായി വസ്ത്രം” എന്ന പേരില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ത്രീകളുടെ വസ്ത്രധാരണത്തിൽ ഇറാന്റെ നിയമങ്ങൾ എങ്ങനെ പാലിക്കണമെന്ന് സ്ത്രീകളെ പഠിപ്പിക്കുന്ന ഒരു തരം പുനർ-വിദ്യാഭ്യാസ കേന്ദ്രമായ “മാർഗ്ഗനിർദ്ദേശ കേന്ദ്രത്തിൽ (Guidence Center)” അടക്കുകയും അവിടെ വച്ച് അവള്‍ മരിക്കുകകയുമായിരുന്നു. ഹൃദയാഘാതം മൂലമാണ് മരിച്ചത് എന്നാണ് മതപോലീസ് അവകാശപ്പെട്ടത്. ഇത് ഒറ്റപ്പെട്ട സംഭവമാമെണെന്ന് പറഞ്ഞ് വിഷയത്തെ ലഘൂകരിക്കുവാനായിരുന്നു ഇറാനിയന്‍ സര്‍ക്കാരിന്‍റെ ശ്രമം. എന്നാല്‍ അതൊന്നും അംഗീകരിക്കുവാന്‍ ഇറാനിയന്‍ ജനത തയ്യാറായില്ല.

മഹ്‌സ അമിനിയുടെ മരണശേഷം, സെപ്റ്റംബർ 16 ന്, ഇറാനികൾ രാജ്യത്തുടനീളം തെരുവിലിറങ്ങി, അമിനിക്ക് നീതി ആവശ്യപ്പെട്ട്, അവളുടെ മരണത്തിന് കാരണക്കാരായ അധികാരികളോടും സദാചാര പോലീസിനോടും മരണത്തില്‍ വിശദീകരണം ആവശ്യപ്പെട്ടു. ഇറാനിയൻ അധികാരികളെ വെല്ലുവിളിച്ച് ചില സ്ത്രീകൾ പരസ്യമായി മുടി മുറിക്കുകയും ശിരോവസ്ത്രം കത്തിക്കുകയും ചെയ്തു. സുരക്ഷാ സേനയുമായും സർക്കാർ അനുകൂല മിലിഷ്യയുമായും ഏറ്റുമുട്ടിയ നിരവധി പ്രതിഷേധക്കാർ കൊല്ലപ്പെട്ടു. അമിനിയുടെ കേസും തുടർന്നുണ്ടായ പ്രതിഷേധങ്ങളും ഇറാനിൽ സ്ത്രീകൾ മതവസ്ത്രം ധരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് തുറന്ന ചര്‍ച്ചക്ക് വഴിതെളിച്ചു..
1979-ലെ ഇസ്ലാമിക വിപ്ലവത്തിന് തൊട്ടുപിന്നാലെയാണ് സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കേണ്ടത് എന്നതിനെക്കുറിച്ചുള്ള ഇറാന്‍ പുതിയ നിയമങ്ങൾ കൊണ്ടുവന്നത്. എങ്ങനെ വസ്ത്രം ധരിക്കണം എന്ന നിര്‍ദ്ദേശം ഒരൊറ്റ നിയമപുസ്തകത്തിലും ഇല്ലന്നിരിക്കെ പുതുതായി രൂപീകരിച്ച മതപോലീസിനാല്‍ സ്ത്രീകളുടെ വസ്ത്രധാരണ രീതി എപ്പോഴും നിരീക്ഷിക്കപ്പെടുന്നു, പ്രധാനമായും സ്ത്രീകൾ മുടി മറയ്ക്കണം, സാധാരണയായി ഹിജാബ് എന്നറിയപ്പെടുന്ന ശിരോവസ്ത്രം ധരിക്കണം, ഒപ്പം അയഞ്ഞതും നെഞ്ച് പുറത്തുകാണാത്തതുമായ വസ്ത്രം ധരിക്കണം. എന്നാണ് ഇറാനിലെ മതഭരണകൂടം പുറത്തിറക്കിയ തിട്ടൂരം.

സർക്കാർ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലോ സ്വകാര്യ സ്ഥാപനങ്ങലിലോ ജോലി ചെയ്യുന്ന സ്ത്രീകൾക്ക ജോലിക്കു വരുമ്പോൾ ദേശീയ തിരിച്ചറിയൽ കാർഡിനായി അവരുടെ ഫോട്ടോ എടുക്കുന്നതിനിള്ള നിയമങ്ങൾ പോലും കർശനമാണ്. അത്തരം ഫോട്ടോകൾക്കായി, സ്ത്രീകൾ പലപ്പോഴും മുടി പൂർണ്ണമായും മറയ്ക്കുകയും ഭാഗികമായി കഴുത്ത് കാണിക്കുകയും ചെയ്യുന്ന ഒരു പ്രത്യേക തരം ശിരോവസ്ത്രം ധരിക്കേണ്ടിവരും. സ്‌റ്റേറ്റ് ടെലിവിഷനിൽ, അറിയാതെ വസ്ത്രങ്ങള്‍ മാറി ശരീരഭാഗങ്ങള്‍ ദൃശ്യമാകുന്നില്ലെന്ന് ഉറപ്പാക്കാൻ സ്ത്രീകൾ സാധാരണയായി രണ്ട് ലെയർ സ്കാർഫുകൾ ധരിക്കുവാന്‍ നിര്‍ബ്ബന്ധിതരാവുകയാണ്.
ചില മസ്ജിദുകളിൽ പ്രവേശിക്കുന്നതിന്, സ്ത്രീകൾ ചാദർ എന്ന മുഖമോ കണ്ണുകളോ മാത്രം ദൃശ്യമാകുന്ന ഒരു വലിയ തുണി കൊണ്ടുള്ളപ്രത്യേക വസ്ത്രം ധരിക്കേണ്ടതുണ്ട്. പല സ്ത്രീകളും അവരുടെ മതവിശ്വാസങ്ങളുടെ നിര്‍ബ്ബന്ധം കാരണം ചാദറോ ഇസ്ലാമിക വസ്ത്രത്തിന്റെ മറ്റ് വകഭേദങ്ങളോ ധരിക്കാൻ നിര്‍ബ്ബന്ധിതരാകുന്നു. പുരുഷന്മാര്‍ക്കുമുണ്ട് വസ്ത്രധാരത്തില്‍ ചില മാർഗ്ഗനിർദ്ദേശങ്ങൾ. എന്നാൽ സ്ത്രീകളെ അപേക്ഷിച്ച് വളരെ കുറച്ച് നിയന്ത്രണങ്ങളേ അവര്‍ക്കുള്ളൂ. നീണ്ട മുടിയോ ഹെയർസ്റ്റൈലുകളോ അനുചിതമായി കണക്കാക്കുകയും മതപോലീസിന്‍റെ ശകാരത്തിന് കാരണമാവുകയും ചെയ്യും. ഷോർട്ട്‌സും ജീൻസും ടീ-ഷർട്ടും ധരിക്കുന്നതും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് കരുതുന്നതിനാൽ ഇടയ്ക്കിടെ അധികാരികളിൽ നിന്ന് എതിര്‍പ്പ് ഉയരാറുണ്ട്. എന്നാല്‍ സ്ത്രീകളെ അപേക്ഷിച് നിയന്ത്രണങ്ങളിലെ കാര്‍ക്കശ്യം കുറവാണ്. എന്നാല്‍ ഇപ്പോള്‍ വസ്ത്രങ്ങൾ വലിയ മാറ്റത്തിന് വിധേയമായിട്ടുണ്ട്, പ്രത്യേകിച്ച് കഴിഞ്ഞ 10 വർഷമായി, വൈവിധ്യമാർന്ന വർണ്ണാഭമായ പ്രാദേശികവും വിദേശവുമായ വസ്ത്രങ്ങൾ പുരുഷന്മാർക്കും സ്ത്രീകൾക്കും ലഭ്യമാണ്. പുതു തലമുറ ഹിജാബ് ധരിക്കുന്നതിൽ കൂടുതൽ തുറന്ന സമീപനം സ്വീകരിക്കുന്നു. അധികാരികൾ “മോശം ഹിജാബ്” എന്ന് വിളിക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകളെ ഒറ്റപ്പെടുത്തുന്ന “സദാചാര പോലീസ്” കാമ്പെയ്‌നുകൾ ഇടയ്ക്കിടെ നടത്താറുണ്ട്.

സദാചാര പോലീസ് അഥവ മതപോലീസ്
ഇസ്‌ലാമിക മാർഗനിർദേശ പട്രോളിംഗ് എന്നർത്ഥം വരുന്ന ഗഷ്ത്-ഇ എർഷാദ് എന്നാണ് സദാചാര പോലീസ് അറിയപ്പെടുന്നത്. ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (ഐആർജിസി) വഴിയോ പിന്നീട് നിയമ നിർവ്വഹണ സേനയിൽ ലയിപ്പിച്ച മറ്റ് സേനകളിലൂടെയോ നിർബന്ധിത ഹിജാബ് നിയമങ്ങൾ നടപ്പിലാക്കുന്നതിനായി രൂപീകരിച്ച പ്രത്യേക വിഭാഗം ആണിത്. പച്ച വരകളുള്ള വെള്ള വാനുകളാണ് സദാചാര പോലീസ് ഉപയോഗിക്കുന്നത്, പലപ്പോഴും കാൽനടയാത്രക്കാർ അല്ലെങ്കിൽ യുവാക്കൾ ഒത്തുകൂടുന്ന സ്ഥലങ്ങളിൽ അവര്‍ നിലയുറപ്പിക്കുന്നു. സേനയിൽ പുരുഷന്മാരും സ്ത്രീകളും ജോലി ചെയ്യുന്നു. വാക്കാലുള്ള മുന്നറിയിപ്പ് നൽകി ഓഫീസർമാർ രാജ്യത്തിന്റെ ഡ്രസ് കോഡ് നടപ്പിലാക്കുന്നു, എന്നാൽ ചിലർ ഇടയ്ക്കിടെ തടവിലാക്കപ്പെടുന്നു. അങ്ങനെ തടവിലാക്കപ്പെട്ടതായിരുന്നു മഹ്‌സ അമിനി. തടവുകാരെ മണിക്കൂറുകളോളം ശരിയായ ഡ്രസ് കോഡുകളിൽ “പുനർ വിദ്യാഭ്യാസം” നൽകുന്ന ഒരു കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്നു.കുറ്റം ആവർത്തിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്ന രേഖകളിൽ ഒപ്പിടാൻ അവരെ നിർബന്ധിക്കുന്നു. തുടർന്ന് അവരെ കൂട്ടിക്കൊണ്ടുപോകാൻ കുടുംബാംഗങ്ങളെ വിളിക്കുന്നു.
പ്രതിഷേധങ്ങളിൽ വെന്തുരുകുമ്പോള്‍..

ഹിജാബ് ധരിക്കുവാന്‍ നിര്‍ബ്ബന്ധിക്കുന്ന നിയമങ്ങളോട് പല കോണുകളിൽ നിന്നും എതിർപ്പുണ്ടെങ്കിലും, ഈ നിയമങ്ങളിൽ എന്തെങ്കിലും ഇളവ് നൽകുന്നതിനെ പറ്റി ഇറാന്‍ ഭരണാധികാരികൾക്ക് ചിന്തിക്കുവാന്‍ പോലും കഴിയില്ല, കാരണം ഇത് ദിവ്യാധിപത്യ സ്ഥാപനത്തിന്റെ പ്രത്യയശാസ്ത്ര കാതലാണ്. പൗരോഹിത്യ ആധിപത്യത്തിന്‍റെ നിലനില്‍പ്പിന്‍റെ ആണിക്കല്ലാണ്. ഇത്തരം നിർബന്ധിത നിയമങ്ങളിൽ പരസ്യമായി പ്രതിഷേധിക്കുന്ന വനിതാ ആക്ടിവിസ്റ്റുകള്‍ അറസ്റ്റ് ചെയ്യപ്പെടുകയും ജയിലിൽ അടക്കപ്പെടുകയുമാണ്.
എന്നാൽ ഇപ്പോഴത്തെ പ്രതിഷേധങ്ങൾ കൂടുതൽ സംഘർഷാത്മകമാണ്. പ്രതിഷേധത്തെ ദുർബലപ്പെടുത്താനുള്ള ശ്രമത്തിൽ, ടെഹ്‌റാനിലും കുർദിസ്ഥാനിലും അധികൃതർ ഇന്റർനെറ്റ് ആക്‌സസ് കർശനമായി നിയന്ത്രിച്ചിരിക്കുന്നു, കടുത്ത ഇന്റർനെറ്റ് നിയന്ത്രണങ്ങൾ ആണ് അധികാരികൾ ഏർപ്പെടുത്തിയിരിക്കുന്നത്. ഉരുക്കുമുഷ്ടി കൊണ്ട് ജനപ്രക്ഷോഭത്തെ നേരിടുകയാണ് ഇറാനിലെ മതഭരണകൂടം.

കുർദിസ്ഥാൻ പ്രവിശ്യയിലെ അമിനിയുടെ ജന്മനാടായ സാക്വസിൽ ആരംഭിച്ച പ്രതിഷേധം പിന്നീട് ഇറാനിലെ 31 പ്രവിശ്യകളിലേക്കും വ്യാപിക്കുകയായിരുന്നു. പ്രക്ഷോഭത്തില്‍ ഇതുവരെ 70ല്‍പരം ആളുകൾ കൊല്ലപ്പെട്ടതായാണ് ഔദ്യോഗികമായി പുറത്തുവരുന്ന വിവരം എന്നാല്‍ അതില്‍ കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടുവെന്നും നിരവധി പേര്‍ തടവിലാക്കപ്പെട്ടെന്നും വിശ്വസിക്കപ്പെടുന്നു.ഇസ്ലാമിക ഭരണം നിലനില്‍ക്കുന്ന ഇറാനില്‍ ഔദ്യോഗിക കണക്കുകൾ അധികൃതർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഇടയ്ക്കിടെ നടക്കുന്ന പ്രതിഷേധങ്ങളുടെ നൂറുകണക്കിന് ക്ലിപ്പുകൾ ദിനംപ്രതി പുറത്തുവരുന്നത് തുടരുന്നു, അതിൽ പ്രകടനക്കാർ എസ്റ്റാബ്ലിഷ്‌മെന്റ് വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നത് കേൾക്കാം. ചില വീഡിയോകളിൽ സ്ത്രീകൾ ഹിജാബ് കത്തിക്കുന്നതും മുടി മുറിക്കുന്നതും കാണാം.
പ്രതിഷേധക്കാർക്ക് നേരെയുള്ള അക്രമത്തെ അമേരിക്കയും യൂറോപ്യൻ യൂണിയനും മനുഷ്യാവകാശ സംഘടനകളും അപലപിച്ചു. സ്ത്രീകൾക്കും പ്രകടനക്കാർക്കുമെതിരായ ദുരുപയോഗങ്ങളും അക്രമങ്ങളും ആരോപിച്ച് സദാചാര പോലീസിന് യുഎസ് ഉപരോധം ഏർപ്പെടുത്തിയിട്ടുണ്ട്. രണ്ടാഴ്ചയോളം നീണ്ടുനിന്ന പ്രതിഷേധങ്ങളെ പിന്തുണച്ച് ഇറാന് പുറത്ത് പ്രകടനങ്ങളും നടന്നിട്ടുണ്ട്, നിരവധി അന്താരാഷ്ട്ര സെലിബ്രിറ്റികളും പ്രക്ഷോഭകര്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കഴിഞ്ഞു.