ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ.
രാജ്യത്ത് നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ നിയന്ത്രിക്കാൻ നടപടിയുമായി കേന്ദ്ര സർക്കാർ. നിയമവിധേയമായല്ലാതെ പ്രവർത്തിക്കുന്ന ലോൺ ആപ്പുകളെ തടയുമെന്ന് സർക്കാർ വ്യക്തമാക്കി. ഇതിനായി ആദ്യം നിയമാനുസൃതമായി പ്രവർത്തിക്കുന്ന ആപ്പുകളുടെ പട്ടിക തയ്യാറാക്കാനാണ് നീക്കം. പട്ടിക തയ്യാറാക്കാൻ ആർബിഐയോട് ധനമന്ത്രാലയം ആവശ്യപ്പെട്ടു. ഇതിന്റെ തുടർച്ചയായി, ആപ്പ് സ്റ്റോറുകളിൽ നിന്ന് മറ്റെല്ലാ നിയമ വിരുദ്ധ ആപ്പുകളും നീക്കാൻ നടപടിയെടുക്കും. ഇക്കാര്യം ഉറപ്പു വരുത്താൻ ഇലക്ട്രോണിക്സ് ആന്റ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനും നിർദേശം നൽകിയിട്ടുണ്ട്.
സർപേ, പേടിഎം, ക്യാഷ് ഫ്രീ തുടങ്ങിയ ഓൺലൈൻ പേയ്‌മെന്റ് ആപ്പുകളുടെ ബെഗളൂരു ഓഫീസിൽ കഴിഞ്ഞ ദിവസം എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് റെയ‍്ഡ് നടത്തിയിരുന്നു. നിയമവിരുദ്ധമായി നടത്തുന്ന ഓൺലൈൻ ലോൺ ആപ്പുകൾക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായായി ആയിരുന്നു നടപടി. ചൈനീസ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ വ്യാപാരി ഐഡികളിലും ബാങ്ക് അക്കൗണ്ടുകളിലും സൂക്ഷിച്ചിരുന്ന 17 കോടി രൂപയുടെ ഫണ്ട് റെയ‍്ഡുകളിൽ പിടിച്ചെടുത്തതായി ഫെഡറൽ അന്വേഷണ ഏജൻസി പിന്നീട് വ്യക്തമാക്കി.
ഓൺലൈൻ ആയി വായ്പ നൽകി പൊതുജനങ്ങളെ കൊള്ളയടിക്കുന്നതിലും ഉപദ്രവിക്കുന്നതിലും പങ്കാളികളായ നിരവധി സ്ഥാപനങ്ങൾ/വ്യക്തികൾ എന്നിവർക്കെതിരെ ബെംഗളൂരു പൊലീസ് സ്റ്റേഷൻ പരിധിയിൽ ലഭിച്ച 18 എഫ്‌ഐആറുകളെ അടിസ്ഥാനമാക്കിയാണ് അന്വേഷണമാക്കിയാണ് ഇഡി അന്വേഷണം നടത്തുന്നത്.
ഓഗസ്റ്റിൽ ദില്ലി പൊലീസും അനധികൃത ലോൺ ആപ്പുകൾക്കെതിരെ കർശന നടപടിയുമായി രംഗത്തെത്തിയിരുന്നു. 22 പേരെ അറസ്റ്റ് ചെയ്ത ദില്ലി പൊലീസ് നിന്നും നാല് ലക്ഷം രൂപയും പടികൂടിയിരുന്നു. കർണാടക, മഹാരാഷ്ട്ര,യുപി എന്നിവിടങ്ങിൽ നടത്തിയ റെയ‍്‍ഡിന് പിന്നാലെയാണ് ദില്ലിയിലും പരിശോധനയും അറസ്റ്റും ഉണ്ടായത്.

