സ്വർണക്കടത്ത് കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ
നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിൽ നിർണായക നീക്കവുമായി ഇഡി. കേസുകൾ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ട്രാൻസ്ഫർ ഹർജി നൽകി.കേസ് അട്ടിമറിക്കാൻ സാധ്യത ഉണ്ടെന്നാണ് ഹർജിയിലെ ആരോപണം.
സ്വർണക്കടത്തിലെ കളളപ്പണക്കേസ് എറണാകുളത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടാണ് ഇ ഡി സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ബംഗളൂരു പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് മാറ്റണമെന്നാണ് ഹർജയിലുളളത്.
ഹർജി ഇന്ന് നമ്പറിട്ട് കിട്ടിയേക്കുമെന്ന് ഇ ഡി വൃത്തങ്ങൾ പറഞ്ഞു. കേരളത്തിൽ നീതിപൂർവമായ വിചാരണ ഉറപ്പാക്കാനാകില്ല. കേസ് അട്ടിമറിക്കപ്പെടാൻ സാധ്യതയുണ്ടെന്നും ഇഡി ഹര്‍ജിയില്‍ പറയുന്നു. കേന്ദ്ര സർക്കാർ തലത്തിലെ തീരുമാനമാണ് ഇതെന്ന് ഇ ഡി വൃത്തങ്ങൾ അറിയിച്ചു. സ്വർണക്കളളക്കടത്തിലെ കള്ളപ്പണ ഇടപാടിൽ വിചാരണാ നടപടികൾ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ തുടങ്ങാനിരിക്കെയാണ് ഈ നീക്കം.
“അന്വേഷണത്തിന്‍റെ തുടക്കം മുതൽ തന്നെ കേസ് അട്ടിമറിയ്ക്കാൻ സംസ്ഥാന സർക്കാർ സംവിധാനങ്ങൾ ശ്രമിക്കുന്നു. കേസിൽ പ്രതിയായ ഏറെ സ്വാധീനമുളള ഉന്നതന് വേണ്ടിയാണിത്. സ്വപ്ന സുരേഷിന്‍റെ മൊഴി മാറ്റിക്കാൻ സമ്മർദ്ദമുണ്ട്. വിസ്താരം കേരളത്തിൽ നടന്നാൽ സ്വാധീനമുളള ഉന്നതർ തടസമുണ്ടാക്കുകയും വ്യാജ തെളിവുകൾ ഉണ്ടാക്കി വിചാരണ അട്ടിമറിക്കാനും ഇടയുണ്ട്. അന്വേഷണ ഏജൻസിയുടെ വിശ്വാസ്യത തകർക്കും വിധമുളള പ്രചാരണമുണ്ടാകും. അന്വേഷണ ഏജൻസിക്കും ഉദ്യോഗസ്ഥർക്കുമെതിരെ സംസ്ഥാന സർക്കാർ സംവിധാനങ്ങളെ ഉപയോഗിക്കുന്നു. ഇഡി ഉദ്യോഗസ്ഥർക്കെതിരെ കേസ് എടുത്തു. കേന്ദ്ര ഏജൻസിക്കെതിരെ ജുഡ്യഷ്യൽ കമ്മീഷനെ വരെ നിയമിച്ച് വ്യാജ തെളിവുണ്ടാക്കാനാണ് സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്” – ഇ ഡിയുടെ ഹർജിയിൽ പറയുന്നത്.
കേസിലെ പ്രതികൾ അന്വേഷണ ഏജൻസിക്കെതിരെ കോടതിയിൽ ഹാജരാക്കിയപ്പോൾ ഒന്നും പറഞ്ഞിരുന്നില്ല. ജാമ്യം കിട്ടിയ ശേഷം പുറത്തിറങ്ങിയ കേസിലെ പ്രതി സന്ദീപ് നായർ മുഖ്യമന്ത്രിയുടെ പേര് പറയാൻ ഇഡി സമ്മർദ്ദം ചെലുത്തിയെന്ന പ്രസ്താവന നടത്തി. ഇത് സ്വാധീനം മൂലമാണെന്നും ശിവശങ്കറിന്‍റെ ഉപകരണമായി സന്ദീപ് മാറിയതിന്‍റെ തെളിവായി സംശയിക്കുന്നതായും ഹർജിയിൽ വ്യക്തമാക്കുന്നു. ഈ സാഹചര്യത്തിൽ കേസിൽ സുത്യാരമായ വിചാരണ ഉറപ്പാക്കാൻ കേസ് കേരളത്തിന്‍റെ അയൽ സംസ്ഥാനമായ ബെംഗളൂരുവിലേക്ക് മാറ്റണമെന്നാണ് ഹർജിയിൽ പറയുന്നത്.
സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ തുടരുന്നതിനിടെയാണ് വിചാരണ നടപടികൾ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റുന്ന ഈ അസാധാരണ നടപടി. ഇപ്പോഴത്തെ പ്രതികളേയും കടന്ന് അന്വേഷണം കൂടുതല്‍ ഉന്നതങ്ങളിലേക്കു നീങ്ങും എന്നതിന്‍റെ സൂചനയായാണ് രാഷ്ട്രീയ വൃത്തങ്ങള്‍ ഇഡിയുടെ പുതിയ നീക്കത്തെ വിലയിരുത്തുന്നത്.