സര്‍ക്കാര്‍ പിടിവാശി. ദുരിതത്തിലായത് പ്രവാസികള്‍

Print Friendly, PDF & Email

കേരളത്തിലെത്തുന്ന പ്രവാസികള്‍ക്ക് 48 മണിക്കൂര്‍ മുമ്പുള്ള കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് സംസ്ഥാന സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയത് നാടണയാന്‍ വെമ്പിനില്‍ക്കുന്ന പ്രവാസി മലയാളികള്‍ക്ക് തിരിച്ചടി ആവുകയാണ്. ഖത്തറില്‍ പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും എഹ്‌തെരാസ് എന്ന മൊബൈല്‍ ആപ്പ് നിര്‍ബന്ധമാണ്. ആ ആപ്പ് വഴി രോഗബാധിതരെ തിരിച്ചറിയുവാന്‍ കഴിയും. യു.എ.ഇയില്‍ആകട്ടെ കോവിഡ് പരിശോദനക്കു ശേഷം മാത്രമേ വിമാനത്താവളത്തില്‍ പ്രവേശിക്കുവാന്‍ അനുവദിക്കൂ. അതിനാല്‍ ഈ രണ്ടു രാജ്യങ്ങളിലും ഉള്ളവര്‍ക്ക് പരിശോധനാ സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ കേരളത്തിലെത്താം. എന്നാല്‍ ഗള്‍ഫ് മേഖലയിലെ മറ്റു രാജ്യങ്ങളിലുള്ളവരാണ് കേരള സര്‍ക്കാരിന്‍റെ പിടിവാശി മൂലം ഇപ്പോള്‍ പ്രതിസന്ധിയില്‍ ആയിരിക്കുന്നത്. പ്രധാനമായും സഊദി അറേബ്യ, കുവൈത്ത്, ഒമാന്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലുള്ള പ്രവാസികളാണ് പെരുവഴിയിലായിരിക്കുന്നത്. പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതോടെ കേരളം അനുമതി നല്‍കിയ 829 ചാര്‍ട്ടേഡ് വിമാനങ്ങളുടെ യാത്രയാണ് അനിശ്ചിതത്വത്തിലായിരിക്കുന്നത്.

മിക്ക ഗള്‍ഫ് രാജ്യങ്ങളിലും കൊവിഡ് -19 രോഗ ലക്ഷണങ്ങളുള്ളവര്‍ക്കു മാത്രമേ സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന നടത്തൂ. കഴിഞ്ഞ ദിവസം കേരള മന്ത്രിസഭായോഗം നിശ്ചയിച്ച ട്രൂനാറ്റ് പരിശോധനയ്ക്ക് (ബ്ലഡ് റാപ്പിഡ് ടെസ്റ്റ്) സഊദി അറേബ്യയിലടക്കം നാലു ഗള്‍ഫ് രാജ്യങ്ങളില്‍ ഇതുവരെ അനുമതി നല്‍കിയിട്ടില്ല. സ്ട്രിപ്പില്‍ രക്തത്തുള്ളി പതിപ്പിച്ചുള്ള പരിശോധനയാണ് ട്രൂനാറ്റ്. അരമണിക്കൂറിനുള്ളില്‍ ഫലം കിട്ടുമെങ്കിലും കൃത്യതയില്ലെന്നാണ് സഊദിയുടെ നിലപാട്. സഊദിയില്‍ നിലവില്‍ പി.സി.ആര്‍ പരിശോധനയ്ക്കു മാത്രമാണ് സാധുതയുള്ളത്. സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിക്കുന്ന ആന്റിബോഡി ടെസ്റ്റിനും ട്രൂ നാറ്റ് ടെസ്റ്റിനും സഊദി ആരോഗ്യമന്ത്രാലയം അനുമതി നല്‍കില്ല എന്ന നിലപാടിലാണ്. മറ്റു രാജ്യങ്ങളിലും ഇതു തന്നെയാണ് സ്ഥിതി.

അതേസമയം, കൊവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റുള്ളവര്‍ വന്നാല്‍ മതിയെന്ന തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്ന സര്‍ക്കാര്‍ ട്രൂനാറ്റ് പരിശോധന ഇപ്പോള്‍ കേന്ദ്രത്തിന്റെ തലയില്‍ വച്ച് കൈയൊഴിയുകയാണ്. മറ്റു സംസ്ഥാനങ്ങള്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാത്തതിനാല്‍ കേന്ദ്രം ഇതില്‍ ഇടപെടില്ലെന്നാണ് സൂചന. കേന്ദ്രം ഇടപെട്ട് എംബസികള്‍ വഴി പരിശോധന നടത്തണമെന്നാണ് കേരള സര്‍ക്കാരിന്‍റെ നിലപാട്. എന്നാല്‍ കേരളത്തിനായി മാത്രം ഇങ്ങനെയൊരു തീരുമാനം എംബസി വഴി നടത്താന്‍ കഴിയില്ലെന്ന് കേന്ദ്രവും പറയുന്നു.

സഊദി അറേബ്യയില്‍ 1,522 റിയാലും (30,900 രൂപ) കുവൈത്തില്‍ 113 ദിനാറും (28,000 രൂപ) ഒമാനില്‍ 75 റിയാലും (14,900 രൂപ) ബഹ്‌റൈനില്‍ 50 ദിനാറും (10,101രൂപ) യു.എ.ഇയില്‍ 370 ദിര്‍ഹവും (7700 രൂപ) ആണ് ഇപ്പോള്‍ പരിശോനയ്ക്ക് ഈടാക്കുന്നത്. ജോലി നഷ്ടമായും വിസ തീര്‍ന്നും സന്മസുകളുടേയും മലളിയാളീ സംഘനകളുടേയും കാരുണ്യത്താല്‍ മടങ്ങുന്ന പാവപ്പെട്ടവര്‍ ഈ ഭാരിച്ച പരിശോധനാ ചെലവ് എങ്ങനെ താങ്ങും എന്ന് ആരും പറയുന്നില്ല. കൈയില്‍ പണമുണ്ടെങ്കില്‍ തന്നെ സ്രവമെടുക്കാന്‍ ബുക്ക് ചെയ്ത് ദിവസങ്ങളോളം കാത്തിരിക്കണം. ഫലം കിട്ടാന്‍ 96 മണിക്കൂര്‍ വരെയെടുക്കും. എസ്.എം.എസ് വഴിയാണ് ഫലം കിട്ടുക. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന വിധത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന പരിപാടി മിക്കരാജ്യങ്ങളിലുമില്ല ബഹ്‌റൈനില്‍ ആകെ എട്ടു സ്വകാര്യാശുപത്രികള്‍ക്കു മാത്രമാണ് പരിശോധനാനുമതി ഉള്ളത്. ഇതു തന്നെയാണ് മിക്ക ഗള്‍ഫു രാജ്യങ്ങളിലേയും സ്ഥിതി. ഈ സാഹചര്യത്തില്‍ 48 മണിക്കൂറിനുള്ളിലെ പരിശോദന ഫലവുമായി വരുന്നവര്‍ക്കു മാത്രമേ കേരളത്തിലേക്ക് കടക്കുവാന്‍ സാധിക്കൂ എന്ന കേരള സര്‍ക്കാരിന്‍റെ തീരുമാനം പ്രവാസി മലയാളികള്‍ സ്വദേശത്തേക്ക് മടങ്ങേണ്ടതില്ല എന്ന സംസ്ഥാന സര്‍ക്കാരിന്‍റെ പരസ്യ വിളമ്പരമായിട്ടാണ് പ്രവാസിസമൂഹം കാണുന്നത്.