മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയനെതിരെ കൂടുതല്‍ ആരോപണങ്ങളുയര്‍ത്തി കുഴല്‍ നാടന്‍.
എത്ര ഭീക്ഷണിപ്പെടുത്തിയാലും എത്ര വിജിലന്‍സ് അന്വേഷണം ഏര്‍പ്പെടുത്തിയാലും മുഖ്യമന്ത്രിയെ വിടാന്‍ കുഴല്‍നാടന്‍ തയ്യാറല്ല. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കൂടുതല്‍ കടുത്ത ആരോപണങ്ങളുമായി വീണ്ടും മാത്യു കുഴൽനാടൻ എംഎൽഎ. വീണയുടെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്നാണ് തെളിവുകള്‍ നിരത്തി മാത്യു കുഴൽനാടൻ ആരോപിച്ചിരിക്കുന്നത്. കോട്ടയത്ത് വാർത്താസമ്മേളനത്തിലാണ് വീണ വിജയന്റെ കമ്പനി സിഎംആർഎല്ലിൽ നിന്ന് കൂടുതൽ പണം വാങ്ങിയെന്ന കുഴൽനാടൻ ആരോപിച്ചത്.
2015- 16 ൽ 44 ലക്ഷം രൂപയുടെ നഷ്ടം വീണയുടെ കമ്പനിക്ക് ഉണ്ടായി. ആ സമയം കർത്തയുടെ ഭാര്യയുടെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ നിന്ന് 25 ലക്ഷം രൂപ നൽകി. തുടർന്നിത് 36 ലക്ഷം ആക്കി ഉയര്‍ത്തി. 2014 മുതൽ വീണ വിജയൻ നടത്തിയ കമ്പനിയിൽ 63 ലക്ഷത്തിലേറെ രൂപ നഷ്ടം വന്നു എന്നാണ് ഔദ്യോഗിക രേഖകൾ. കമ്പനി നിലനിർത്താൻ 78 ലക്ഷത്തോളം രൂപ വീണ സ്വന്തം പണം കമ്പനിയിൽ നിക്ഷേപിച്ചു എന്നാണ് രേഖകൾ. 2017, 18, 19 കാലഘട്ടത്തിൽ 1.72 കോടി അല്ലാതെ 42,48,000 രൂപയും സി എം ആർ എൽ വീണയുടെ കമ്പനിക്ക് ലഭിച്ചു. ഇതു കൂടാതെ 36 ലക്ഷം രൂപ കർത്തയുടെ ഭാര്യയുടെ കമ്പനിയിൽ നിന്നും വീണയുടെ കമ്പനിക്ക് ലഭിച്ചു. 1.72 ലക്ഷം രൂപ കമ്പനികൾ തമ്മിലുള്ള കരാറിന്റെ പേരിൽ ആണ് വീണയുടെ കമ്പനി വാങ്ങിയതെങ്കിൽ ഇതിനുള്ള ജിഎസ്ടി നികുതി വീണയുടെ കമ്പനി ഒടുക്കിയിരുന്നോ എന്ന് സി പി എം വ്യക്തമാക്കണം. 6 ലക്ഷം രൂപ മാത്രമാണ് വീണയുടെ കമ്പനി ജിഎസ്ടി അടച്ചത്. 30 ലക്ഷത്തോളം രൂപ ജിഎസ്ടി ഒടുക്കേണ്ടിടത്താണ് ഇത്. ഈ വിഷയം പരാതിയായി ധനമന്ത്രിക്ക് ഇമെയിലിൽ താൻ ഇപ്പോൾ നൽകുകയാണ്. ഒന്നുകിൽ വീണ മാസപ്പടി വാങ്ങിയെന്ന് അംഗീകരിക്കണം. ഇല്ലെങ്കിൽ നികുതി വെട്ടിച്ചത് മാത്യു കുഴൽ നാടനല്ല വീണയാണെന്ന് സമ്മതിക്കണമെന്നും കുഴൽനാടൻ പറഞ്ഞു.
മഞ്ഞുമലയുടെ അറ്റം മാത്രമാണ് കാണുന്നത്. ഒരു കമ്പനിയിൽ നിന്ന് മാത്രമല്ല വീണയുടെ കമ്പനി ഇത്തരത്തിൽ പണം വാങ്ങിയിട്ടുള്ളത്. ഒരു കുടുംബത്തിന്റെ കൊള്ളയാണ് കേരളത്തിൽ നടക്കുന്നത്.വീണയുടെ കമ്പനി വിദേശ നാണ്യം വാങ്ങിയതായി രേഖകൾ ഉണ്ട്. എന്നാൽ വിദേശത്ത് എന്ത് സേവനമാണ് നൽകിയത് എന്ന് എവിടെയും വ്യക്തമാക്കിയിട്ടില്ല. മാധ്യമങ്ങൾക്കും ഈ ചോദ്യങ്ങൾ ചോദിക്കാൻ ഭയമാണോയെന്നും മാത്യു കുഴൽനാടൻ ചോദിച്ചു.
വീണയെ മാത്രമല്ല സിപിഎംനേയും വെറുതേ വിടാന്‍ മാത്യു കുഴല്‍നാടന്‍ തയ്യാറല്ല. വീണയുടെ കമ്പനിയിൽ നടന്നത് പൊളിറ്റിക്കൽ ഫണ്ടിംഗ് ആണ്. കമ്പനിയുടെ സെക്യൂരിറ്റി ഏജൻസിയായി സിപിഎം മാറി. അതിന്റെ ചീഫ് സെക്യൂരിറ്റി ഓഫീസറായി പ്രവര്‍ത്തിക്കുകയാണ് പാര്‍ട്ടി സെക്രട്ടറി എം.വി.ഗോവിന്ദൻ. സി പി എമ്മിനോട് ഉള്ളത് സഹതാപം മാത്രം. താൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി കിട്ടാത്തതു കൊണ്ടാണ് വീണ്ടും രംഗത്തു വരുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാത്ത പോരാട്ടം ജനം ആഗ്രഹിക്കുന്നുവെന്നും കുഴൽനാടൻ പറഞ്ഞു.
ഇനിയും അമ്പേൽക്കാൻ താൻ തയ്യാറാണ്. ഇനിയും തന്നെ ആരോപണങ്ങളുടെയും അന്വേഷണങ്ങളുടെയും ശരശയ്യയിൽ കിടത്തിക്കോളൂ. താൻ എന്തും നേരിടാൻ തയ്യാറാണ്. അഴിമതിക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്നോട്ടില്ല. വിജിലൻസ് ഉറങ്ങുകയാണോ. കോടതികളിൽ മാത്രമാണ് വിശ്വാസം. വീണക്കെതിരെയുള്ള പരാതി ഈ പത്രസമ്മേളനത്തില്‍ നിങ്ങള്‍ക്ക് മുന്പില്‍ വച്ചു തന്നെ ധനമന്ത്രിക്ക് അയച്ചു. ധനമന്ത്രിക്ക് ധൈര്യമുണ്ടോ എന്ന് നോക്കട്ടെ. എന്നിട്ട് ബാക്കി നടപടികളിലേക്ക് കടക്കും. ഈ വിഷയവുമായി മുന്നോട്ടു പോകാൻ പാർട്ടിയിലെ മുതിർന്ന നേതാക്കൾ തനിക്ക് അനുമതി നൽകിയിട്ടുണ്ട് എന്നും അതിനാല്‍ താന്‍ ഏറ്റംവരെ പോകുമെന്നും കുഴല്‍ നാടന്‍ പറഞ്ഞു
.