രണ്ടാംദിനം എഐ ക്യാമറയിൽ കുടുങ്ങിയത് 49317 പേർ. പിഴഭാരത്താല്‍ വലഞ്ഞ് ജനങ്ങളും ഒപ്പം സര്‍വ്വറും!

Print Friendly, PDF & Email

സംസ്ഥാനത്ത് എഐ ക്യാമറകള്‍ മിഴി തുറന്നതിന്‍റെ രണ്ടാം ദിവസം ആയപ്പോഴേക്കും പിഴ ഭാരത്താല്‍ വലയുന്നത് ജനങ്ങള്‍ മാത്രമല്ല ക്യാമറകള്‍ കണ്ടെത്തുന്ന പിഴകള്‍ കൈകാര്യം ചെയ്യുന്ന സര്‍വ്വറും കൂടിയാണ്. രണ്ടാം ദിനമായ ഇന്നലെ അര്‍ദ്ധരാത്രി 12 മണിമുതൽ വൈകീട്ട് 5 മണിവരെ നിയമ ലംഘനങ്ങളില്‍ കുടങ്ങിയത് 49317 ആണെങ്കില്‍, നിയമലംഘനങ്ങള്‍ കണ്ടെത്തിയാൽ ആദ്യം വിവരം എത്തുന്ന കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സോഫ്റ്റ്‍ വെയര്‍ അമിത ട്രാഫിക്കില്‍ തകരാറിലാവുകയും ചെയ്തു. ആദ്യ ദിന ഏറ്റവും നിയമ ലംഘനങ്ങള്‍ നടത്തിയ ജില്ല കൊല്ലമായിരുന്നവെങ്കില്‍ രണ്ടാം ദിനം ഏറ്റവും കൂടുതൽ നിയമലംഘനം നടന്നത് തിരുവനന്തപുരം ജില്ലയിലാണ്. 8454 പേരാണ് നിയമം ലംഘിച്ചത്. ഏറ്റവും കുറവ് ആലപ്പുഴയിലാണ്, 1252 നിയമലംഘനങ്ങള്‍.

കേരളത്തിലെ പുതിയ ട്രാഫിക് നിയമ ലംഘനങ്ങളും അവക്കുള്ള പിഴകളും:

സാധുവായ ഡ്രൈവിംഗ് ലൈസൻസ് (DL) ഇല്ലാതെ വാഹനമോടിക്കുക – എല്ലാ വാഹനങ്ങളും – 5,000

സാധുതയുള്ള ഇൻഷുറൻസ് ഇല്ലാതെ വാഹനമോടിക്കുക (കുറഞ്ഞത് മൂന്നാം കക്ഷി ഇൻഷുറൻസെങ്കിലും) –
എല്ലാ വാഹനങ്ങളും – 2,000 കൂടാതെ/അല്ലെങ്കിൽ 3 മാസം വരെ തടവ് (4,000 കൂടാതെ/അല്ലെങ്കിൽ ആവർത്തിച്ചുള്ള കുറ്റത്തിന് 3 മാസം വരെ തടവ്)

ലഹരി വസ്തുക്കളുടെ സ്വാധീനത്തിൽ വാഹനമോടിക്കുക –
എല്ലാ വാഹനങ്ങളും -10,000 കൂടാതെ/അല്ലെങ്കിൽ 6 മാസം വരെ തടവ് (15,000 കൂടാതെ/അല്ലെങ്കിൽ 2 വർഷം വരെ തടവ് ആവർത്തിച്ചുള്ള കുറ്റത്തിന്)

സീറ്റ് ബെൽറ്റ് ധരിക്കാതെ വാഹനമോടിക്കുക (നാലുചക്രവാഹനം) – 500Rs

ഹെൽമെറ്റ് ധരിക്കാതെ വാഹനം ഓടിക്കുക (ഇരുചക്രവാഹനം) – 500 RS

അമിത വേഗത ഫോർ വീലർ (LMV) – 1,500RS

അമിത വേഗത ഇടത്തരം ഭാരമുള്ള വാഹനം – 3,000 Rs

അമിതവേഗത ഹെവി വെഹിക്കിള്‍ – 5,000Rs

മൊബൈൽ ഫോൺ ഉപയോഗിച്ച് (കൈയിൽ പിടിക്കുക) വാഹനം ഓടിക്കുക – (എല്ലാ വാഹനങ്ങളും) – 2,000Rs

ശാരീരിക/മാനസികമായി അയോഗ്യമായ അവസ്ഥയിൽ വാഹനമോടിക്കുക – എല്ലാ വാഹനങ്ങളും -1,000Rs (ആവർത്തിച്ചുള്ള കുറ്റത്തിന് 2,000)

അയോഗ്യതയ്ക്ക് ശേഷം വാഹനം ഓടിക്കുക – എല്ലാ വാഹനങ്ങളും – 10,000 Rs

സാധുവായ രേഖകള്‍ ഇല്ലാതെ വാഹനത്തിന്റെ അനധികൃത ഉപയോഗം – എല്ലാ വാഹനങ്ങളും – 5,000 Rs

ഗതാഗതത്തിന്റെ സ്വതന്ത്രമായ ഒഴുക്ക് തടസ്സപ്പെടുത്തുന്നു – എല്ലാ വാഹനങ്ങളും – 500

എമർജൻസി വാഹനങ്ങൾക്ക് വഴി നൽകാതിരിക്കുക (ആംബുലൻസ്, അഗ്നിശമന വാഹനം മുതലായവ) എല്ലാ വാഹനങ്ങളും – 5,000 Rs

സംസ്ഥാനത്തെ ട്രാഫിക്ക് ക്യാമറകള്‍ കണ്ടെത്തുന്ന നിയമലംഘകർക്ക് കൂട്ടത്തോടെ പിഴ ചുമത്താനായി നോട്ടീസ് അയക്കുവാന്‍ തുടങ്ങിയതോടെ സര്‍വ്വര്‍ തകരാറിലായി. നിയമലംഘനങ്ങള്‍ കണ്ടെത്തിയാൽ കേന്ദ്ര സർക്കാരിന്റെ പരിവാഹൻ സോഫ്റ്റ്‍വെയറിലാണ് ആദ്യം വിവരം കൈമാറുന്നത്. ഇവിടെ നിന്നാണ് വാഹന ഉടമയ്ക്ക് എസ്എംഎസ് അയക്കുന്നത്. ഇതിനു ശേഷമാണ് തപാൽ വഴി നോട്ടീസയക്കുന്നത്. ഇന്നലെ ഉച്ചമുതലാണ് സെർവർ തകരാറിലായത്. നാഷണൽ ഇൻഫോമാറ്റിക് സെൻററിൻെറ കീഴിലുള്ള സോഫ്റ്റ്‍വെയറിലാണ് തകരാർ. പരിഹരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്ന് മോട്ടോർവാഹന വകുപ്പ് പറയുന്നു. ഇന്ന് രാത്രിയോടെ സോഫ്റ്റ്‍വെയറിലെ പ്രശ്നങ്ങള്‍ പരിഹരിച്ചു കഴിഞ്ഞാൽ മുടങ്ങി കിടക്കുന്ന നോട്ടീസുകളും അയക്കാൻ കഴിയുമെന്നും മോട്ടോർവാഹന വകുപ്പ് വിശദീകരിക്കുന്നു.