കെ-റെയില്‍: ഒരുവർഷത്തെ പ്രവര്‍ത്തന ചെലവ് 694 കോടി വരവ് 2,276 കോടി രൂപ!!! — സിപിഎം
അർധ അതിവേഗ തീവണ്ടിയായ കെ-റെയിലിന്റെ പരിപാലനത്തിന് ഒരുവർഷത്തെ ചെലവ് 542 കോടി രൂപവരുമെന്ന് വിശദ പദ്ധതിരേഖയെന്ന് അവകാശപ്പെട്ട് സിപിഎം പുറത്തിറക്കിയ ലഘുലേഖയില്‍ പറയുന്നു. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ ഡി.പി.ആർ (Detailed Project Report) പുറത്തുവിടുവാന്‍ കഴിയില്ല എന്ന് സര്‍ക്കാര്‍ പറഞ്ഞു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ സിപിഎം പുറത്തിറക്കിയിരിക്കുന്ന ലഘുലേഖയിലെ വിവിരങ്ങള്‍ വിശ്വസിക്കുവാന്‍ മാത്രമേ പൊതുജനങ്ങള്‍ക്കു കഴിയൂ..
സിപിഎം പുറത്തുവിട്ട ലഘുലേഖ പ്രകാരം കെ-റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തിൽ 3384 ജീവനക്കാരെ നേരിട്ടും 1516 പേരെ പരോക്ഷമായും നിയമിക്കേണ്ടിവരും. 2025-26-ൽ 2,276 കോടി രൂപ ടിക്കറ്റ് വരുമാനം പ്രതീക്ഷിക്കുന്നു. കോച്ചിന്റെയും പാളത്തിന്റെയും അറ്റകുറ്റപ്പണി, ജീവനക്കാരുടെ ശമ്പളം, എന്നിവ ഉൾപ്പെടെ 694 കോടി രൂപയായി ചെലവ് ഉയരും
സ്റ്റാൻഡേഡ് ഗേജിലെ ഇരട്ടപ്പാതയാണ് തിരുവനന്തപുരം കൊച്ചുവേളിമുതൽ കാസർകോടുവരെ നിർമിക്കുന്നത്. മണിക്കൂറിൽ 220 കിലോമീറ്റർ വേഗതയാർജിക്കാൻ കഴിയുന്നവിധത്തിലാണിത്. ഒമ്പത് കോച്ചുകളുള്ള ട്രെയിനാണ് ആദ്യഘട്ടത്തിൽ ഓടിക്കുന്നതെങ്കിലും 15 കോച്ചുകൾ വരെയാക്കാം. ഓട്ടോമാറ്റിക് സിഗ്നൽ സംവിധാനമായതിനാൽ പത്തുമിനിറ്റ് ഇടവേളകളിൽ ട്രെയിനുകൾ ഓടിക്കാനാകുമെന്നും കെ-റെയിൽ അവകാശപ്പെടുന്നു.
സംസ്ഥാനത്തെ ചരക്കുഗതാഗതം ഭൂരിഭാഗവും റോഡ്മാർഗമാണ്. വേഗ റെയിലിൽ ഇവ കയറ്റിയാൽ റോഡുകളിലെ ദീർഘദൂരലോറികൾ ഒഴിവാക്കാനാകും. ഭാവിയിൽ കാറുകളടക്കം കൊണ്ടുപോകുന്നവിധത്തിൽ സിൽവർലൈനിനെ മാറ്റാൻകഴിയും. ലോറികൾ കയറ്റിനിർത്താൻ പാകത്തിലെ പ്ലാറ്റ്‌ഫോമുള്ള ചരക്കുട്രെയിനുകളിൽ ദിവസം 480 ലോറികൾവരെ കൊണ്ടുപോകാനാകും. മണിക്കൂറിൽ 120 കിലോമീറ്റർ വേഗമാർജിക്കാൻ കഴിയുന്നതാണ് ചരക്കുറെയിലുകൾ. സ്റ്റേഷനുകൾക്ക് സമീപം ലോറികൾ നിർത്തിയിടാനുള്ള സൗകര്യമൊരുക്കും.
പദ്ധതിക്കായി ഏറ്റെടുക്കേണ്ട സ്ഥലത്തിന്റെ വിവരങ്ങൾ നൽകിയിട്ടുണ്ടെങ്കിലും ഒഴിപ്പിക്കേണ്ടിവരുന്ന കെട്ടിടങ്ങളുടെയും വീടുകളുടെയും വിവരങ്ങൾ ഡി.പി.ആറിൽ വ്യക്തമാക്കുന്നില്ല. പരിസ്ഥിതി ആഘാത പഠനത്തിൽ മാത്രമേ ഇത് വ്യക്തമാകുകയുള്ളൂ. എന്നാൽ, 9314 കെട്ടിടങ്ങൾ ഒഴിപ്പിക്കേഒഴിപ്പിക്കേണ്ടിവരുമെന്ന് സി.പി.എം. ഇറക്കിയ ലഘുലേഖയിൽ പറയുന്നു.
സിൽവർലൈൻ സവിശേഷതകൾ
തിരുവനന്തപുരം – കാസർകോട് റെയിൽപ്പാത
ദൂരം – 530.6 കി.മി
പരമാവധി വേഗത – 220 കി.മീ
യാത്രാസമയം – നാലുമണിക്കൂര്‍
നിർമാണകാലയളവ് – അഞ്ചുവർഷം
ആവശ്യമുള്ള ഭൂമി -1383 ഹെക്ടർ
വിട്ടുകൊടുക്കുന്ന റെയിൽവേ ഭൂമി – 457 ഏക്കർ സ്ഥലമേറ്റെടുക്കൽ നഷ്ടപരിഹാരം – 13,362 കോടി
പ്രതിദിന യാത്രികർ – 79,934
പദ്ധതിച്ചെലവ് – 63,941 കോടി
വായ്പ – 34,454 കോടി
സംസ്ഥാനവിഹിതം – 8656 കോടി
തുരങ്കപാത -11.528 കി.മി
പാലങ്ങൾ – 12.991 കി.മി
തൂണുകളിലെ ആകാശപാത – 88.412 കി.മി
ഉയർത്തിയ തിട്ട – 292.728 കി.മി.