സൈന്യാധിപന് സല്യൂട്ട്. ബിപിൻ റാവത്ത്ന്‍റെ മരണം സ്ഥിരീകരിച്ചു.

Print Friendly, PDF & Email

ഇന്നുച്ചക്ക് ഊട്ടിക്കുസമീപം തകര്‍ന്നുവീണ വ്യോമസേന ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ട ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. 63 വയസായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ബിപിൻ റാവത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. റാവത്തിനൊപ്പം ഭാര്യയും മരണപ്പെട്ടു. 14 യാത്രക്കാരിൽ 13 പേരുടെയും മരണം സ്ഥിരീകരിച്ചു. ഇന്ത്യൻ എയർഫോഴ്സ് ആണ് ഇക്കാര്യം അറിയിച്ചത്.

തമിഴ്‌നാട്ടിലെ ഊട്ടി കന്നേരിക്ക് സമീപമാണ് ഹെലികോപ്ടർ പറക്കുന്നതിനിടെ തകർന്ന് വീണത്. ഹെലികോപ്ടർ പൂർണമായും കത്തി നശിച്ചിട്ടുണ്ട്. നിബിഡ വനത്തിലാണ് ഹെലികോപ്ടർ തകർന്ന് വീണത്. ബിപിൻ റാവത്തും കുടുംബവും അടക്കം 14 പേരാണ് ഹെലികോപ്ടറിൽ ഉണ്ടായിരുന്നു എന്നാണ് എഎൻഐ റിപ്പോർട്ട് ചെയ്യുന്നത്. ഇതിൽ ഉന്നത ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. അഞ്ച് പേർ ബിപിൻ റാവത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് അംഗങ്ങളാണ്.

നാല് ദശകം നീണ്ട സൈനിക സേവനത്തിടെ ബ്രിഗേഡിയർ കമാൻഡർ, ജനറൽ ഓഫീസർ കമാൻഡിംഗ് ഇൻ ചീഫ് സത്തേൺ കമാൻഡ്, മിലിട്ടറി ഓപ്പറേഷൻസ് ഡയറക്ട്രേറ്റിലെ ജനറൽ സ്റ്റാഫ് ഓഫീസർ ഗ്രേഡ് 2, കേണൽ മിലിട്ടറി സെക്രട്ടറി, ഡെപ്യൂട്ടി മിലിട്ടറി സെക്രട്ടറി, ജൂനിയ‌ർ കമാൻഡ് വിംഗിലെ സീനിയർ ഇൻസ്ട്രക്ടർ എന്നീ ചുമതലകൾ വഹിച്ച ബിപിന്‍ റാവുത്ത് ഇന്ത്യൻ സൈന്യത്തിന്‍റെ ധീരമുഖമായിരുന്നു. യുഎൻ സമാധാന സേനയുടെ ഭാഗമായി കോംഗോ ഡെമോക്രാറ്റിക് റിപ്ലബിക്കിലും ബിപിൻ റാവത്ത് സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

ഉത്തരാഖണ്ഡിലെ പൗഡിൽ 1948 മാര്‍ച്ച് 16നായിരുന്നു ബിപിൻ റാവത്തിന്‍റെ ജനനം. ഡെറാഡൂണിലെ കാബ്രിയാൻ ഹാൾ സ്കൂളിലും ഷിംലയിലെ സെന്‍റ് എഡ്വേര്‍ഡ് സ്കൂളിലുമായി പ്രാഥമിക വിദ്യാഭ്യാസം. വെല്ലിംഗ്ടണ്‍ ഡിഫൻസ് സര്‍വ്വീസസ് സ്റ്റാഫ് കോളേജ്, നാഷണൽ ഡിഫൻസ് അക്കാദമി, ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി അക്കാദമി, അമേരിക്കയിലെ ആര്‍മി സ്റ്റാഫ് കോളേജ് എന്നിവിടങ്ങളിൽ നിന്ന് ഉന്നത സൈനിക വിദ്യാഭ്യാസം. മികച്ച പ്രകടനത്തിനുള്ള ബഹുമതി നേടിയാണ് സൈനിക വിദ്യാഭ്യാസത്തിന് ശേഷം രാജ്യത്തിന്‍റെ കാവൽക്കാരനിലേക്കുള്ള യാത്ര തുടങ്ങിയത്.

പ്രതിരോധ വിഭാഗത്തിൽ എംഫിലും ഫിലോസഫിയിൽ ഡോക്ടറേറ്റും നേടി ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള അപൂര്‍വ്വം സേന തലവന്മാരിൽ ഒരാൾ കൂടിയായിരുന്നു റാവത്ത്. ബിരുദം നേടിയ വെല്ലിംഗ്ടണ്‍ കോളേജിലേക്കുള്ള യാത്രാമധ്യേ അന്ത്യം സംഭവിച്ചു എന്നത് യാദൃശ്ചികമായി. ഒപ്പം ഭാര്യ മാധുലിക റാവത്തിന്‍റെയും ദാരുണാന്ത്യം. പട്ടാളത്തിന്‍റെ ചട്ടക്കൂടുകൾക്ക് അപ്പുറത്ത് പലപ്പോഴും പ്രോട്ടോക്കോൾ മറികടന്ന് ഒരു സാധാരണക്കാരനായും ബിപിൻ റാവത്ത് മാറുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്. കാര്‍ക്കശ്ശ്യത്തോടെ നീങ്ങുമ്പോഴും ഒപ്പമുള്ള ഓരോ പട്ടാളക്കാരനിലും വിശ്വാസ അര്‍പ്പിക്കാനും ആത്മധൈര്യം പകര്‍ന്നുനൽകാനും ശ്രമിച്ച രാജ്യം കണ്ട ഏറ്റവും മികച്ച ഒരു കാവൽക്കാരനെയാണ് നഷ്ടമായത്.

ജനറൽ ബിപിൻ റാവത്ത്. 1978 ഡിസംബര്‍ പതിനാറിന് ഗൂര്‍ഖാ റൈഫിൾസിൽ സെക്കന്‍റ് ലെഫ്നന്‍റായി തുടക്കം. കരസേനയിൽ ലെഫ് ജനറലായിരുന്ന അച്ഛൻ ലക്ഷ്മണ സിംഗിന്‍റെ അതേ യൂണിറ്റിൽ നിന്നു തന്നെയായിരുന്നു റാവത്തിന്‍റെയും ആദ്യ നിയോഗം. ഒരു വര്‍ഷത്തിന് ശേഷം ലെഫ്റ്റനൻ്റ് സ്ഥാനത്തേക്ക് ഉയർച്ച. ഉയരമുള്ള യുദ്ധമുഖത്ത് പ്രത്യേക പരിശീലനം നേടിയ സൈനിക ഉദ്യോഗസ്ഥനായിരുന്നു റാവത്ത്. പത്ത് വര്‍ഷം ജമ്മു കശ്മീരിലെ ഭീകരവിരുദ്ധ പോരാട്ടത്തിൽ സൈന്യത്തെ നയിച്ചു. 2014 ജൂണ്‍ ഒന്നിന് ലെഫ്നൻ്റ് ജനറലായി. ജമ്മുകശ്മീരിലെ നിര്‍ണായക സൈനിക നീക്കങ്ങൾ നടന്ന രണ്ട് വര്‍ഷം അദ്ദേഹമായിരുന്നു കരസേനാ മേധാവി.

ജമ്മുകശ്മീരിലെ 370 അനുഛേദം റദ്ദാക്കിയ ശേഷം ഭീകരവാദത്തെ അടിച്ചമര്‍ത്താനുള്ള നീക്കങ്ങൾ ശക്തമാക്കാൻ ജനറൽ റാവത്ത് നേതൃത്വം നൽകി. ഗൽവാൻ താഴ്വരയിലെ ചൈനയുടെ പ്രകോപനത്തെ ധീരമായി നേരിടാനും സൈന്യത്തെ പ്രാപ്തമാക്കി. പരംവിശിഷ്ട സേവാ മെഡൽ ഉൾപ്പടെ നിരവധി സൈനിക പുരസ്കാരങ്ങൾ റാവത്തിനെ തേടിയെത്തി. ഇന്ത്യൻ സൈന്യത്തിൽ വലിയ പരിഷ്കരണങ്ങൾ നടപ്പിക്കുന്ന സമയത്തുകൂടിയാണ് റാവത്തിന്‍റെ വിയോഗം.

കൗണ്ടർ ഇൻസർജൻസി ഓപ്പറേഷനുകളിൽ വിദഗ്ധനായിരുന്നു ജനറൽ ബിപിൻ റാവത്ത്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വിഘടനവാദികളെ അമർച്ചെ ചെയ്യുന്നതിൽ നിർണ്ണായക പങ്കുവഹിച്ചു. 2015ൽ മ്യാന്മർ അതിർത്തി കടന്ന് നടത്തിയ പ്രത്യേക ദൗത്യത്തിൽ എൻഎസ്സിഎൻ (കെ) വിഭാഗത്തിന്റെ ക്യാമ്പുകൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു. ത്രീ കോർപ്പ്സ് ആയിരുന്നു ഇതിന് പിന്നിൽ ജനറൽ റാവത്താണ് ദൗത്യത്തിന്റെ പിന്നിൽ പ്രവർത്തിച്ചത്.

സേനയിലെ സംഭാവനകൾക്ക് പരമ വിശിഷ്ട സേവാ മെഡലും, ഉത്തം യുദ്ധ സേവാ മെഡലും നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. സംയുക്ത സേനാ മേധാവി എന്ന പുതിയ പദവി സൃഷ്ടിച്ചപ്പോൾ ആ സ്ഥാനത്തേക്ക് മറ്റൊരാളെ കാണാൻ കേന്ദ്ര സർക്കാരിന് ആകുമായിരുന്നില്ല. ഫോർ സ്റ്റാർ ജനറൽ പദവിയിലാണ് ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫായി ബിപിൻ റാവത്തിനെ നിയമിച്ചത്. മൂന്ന് വര്‍ഷം കാലാവധിയിൽ 65 വയസുവരെ സ്ഥാനത്ത് തുടരുമെന്നായിരുന്നു അന്നത്തെ പ്രഖ്യാപനം.

സൂപ്പർ‌ അന്വേഷൻ കാലാവധി അടക്കം ഒരു വ്യക്തിക്ക് 62 വയസുവരെ മാത്രമേ സൈനിക സേവനത്തിൽ തുടരാനാകൂ എന്ന ചട്ടം ഭേദഗതി ചെയ്താണ് ബിപിൻ റാവത്തിന് 65 വയസുവരെ തുടരാൻ കേന്ദ്രസർക്കാർ അവസരമൊരുക്കിയത്. ഇതിനു മുമ്പ്, നാഗാലാൻഡിലെ ദിമാപൂരിൽ ലെഫ്റ്റനന്റ് ജനറൽ ആയിരിക്കെ നടന്ന ചോപ്പർ അപകടത്തിൽ നിന്ന് റാവത്ത് രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്. അന്ന് അദ്ദേഹം നിസ്സാര പരിക്കുകളോടെ രക്ഷപ്പെടുകയാണുണ്ടായത്. ടേക്ക് ഓഫ് ചെയ്ത് 20 മീറ്റർ മാത്രം ഉയരത്തിൽ വെച്ചായിരുന്നു അപകടം എന്നതാണ് അന്ന് അദ്ദേഹത്തിന് തുണയായത്.