അഫ്ഗാനിസ്ഥാനിൽ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാൻ.
ദീര്‍ഘനാളായി തുടരുന്ന താലിബാന്റെ സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ക്ക് വിരാമം. ഇസ്ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാനിൽ ഇടക്കാല സര്‍ക്കാര്‍ രൂപീകരിച്ച് താലിബാൻ. യു.എന്നിന്റെ ആഗോള ഭീകര പട്ടികയില്‍ ഉള്‍പ്പെട്ട മുല്ല മുഹമ്മദ് ഹസൻ മ അഖുന്ദ് ആയിരിക്കും ഇടക്കാല സർക്കാരിനെ നയിക്കുക. താലിബാൻ ഉപമേധാവി മുല്ലാ ബറാദർ ഉപപ്രധാനമന്ത്രിയാകും. താലിബാനിലെ തീവ്ര ഭീകരവാദ സംഘടനയായ ഹഖാനി ഗ്രൂപ്പിനാണ് ആഭ്യന്തരം. ഹഖാനി ഗ്രൂപ്പ് നേതാവായ കൊടും ഭീകരന്‍ എന്ന് ലോകം കരുതുന്ന സിറാജുദ്ദീന്‍ ഹഖാനിയയാണ് ആഭ്യന്തര മന്ത്രി. മുല്ല യാക്കൂബ് പ്രതിരോധ മന്ത്രിയാകും. ആമിർ ഖാൻ മുറ്റാഖിയ്ക്കാകും വിദേശകാര്യ ചുമതല. ദോഹ കേന്ദ്രീകരിച്ചുള്ള നീക്കങ്ങൾക്ക് നേതൃത്വം നൽകിയത് മുറ്റാഖി ആയിരുന്നു.

ഇതടക്കം 33 അംഗ മന്ത്രിസഭയാണ് താലിബാൻ പ്രഖ്യാപിച്ചത്. പട്ടിക പൂർണമല്ലെന്നും രാജ്യത്തിന്റെ വിവിധ ഭാഗത്ത് നിന്നുളളവർക്ക് പങ്കാളിത്തമുണ്ടാകുമെന്നും താലിബാൻ വക്താവ് അറിയിച്ചു. മൂന്നാഴ്ച മുമ്പാണ് താലിബാൻ അഫ്ഗാനിസ്ഥാന്റെ നിയന്ത്രണം പിടിച്ചെടുത്തത്. ആഗസ്റ്റ് 31 ഓടെ അമേരിക്കൻ സൈന്യം അഫ്ഗാൻ വിട്ടതോടെ നിയന്ത്രണം പൂർണമായും താലിബാന്റെ കൈവശമെത്തി.
തര്‍ക്കം പരിഹരിക്കാന്‍ പാക് ഇടപെടലിന്റെ കൂടെ ഭാഗമായാണ് അധികം പരിചിതനല്ലാത്ത ഒരു നേതാവിനെ താലിബാന്‍ തിരഞ്ഞെടുക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. താലിബാനിലെ ഒന്നിലധികം വിഭാഗങ്ങള്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ കാരണമാണ് അഫ്ഗാനിലെ സര്‍ക്കാര്‍ രൂപീകരണം വൈകിയത്. മൂന്നാഴ്ച മുമ്പാണ് അഫ്‌ഗാന്റെ നിയന്ത്രണം താലിബാന്‍ ഏറ്റെടുത്തത് . എന്നാല്‍ സര്‍ക്കാരിനെ ആര് നയിക്കുമെന്ന കാര്യത്തില്‍ സമവായത്തിലെത്താനായിരുന്നില്ല.
ഇതിനിടയില്‍ കാബൂളിൽ ജനങ്ങൾ പ്രതിഷേധം തുടരുകയാണ്. താലിബാനും പാക് സർക്കാരിനുമെതിരെ പ്രതിഷേധവുമായി ജനങ്ങൾ ഇന്നും തെരുവിലിറങ്ങി. പ്രകടനത്തിന് നേരെ താലിബാൻ വെടിയുതിർത്തു. പാഞ്ച് ഷിർ കീഴടക്കാൻ താലിബാന് പാകിസ്ഥാൻ സഹായം നൽകിയതിനെതിരെ ആയിരുന്നു പ്രകടനം. സ്ത്രീകൾ അടക്കം ആയിരങ്ങളാണ് മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങിയത്. ഒരാഴ്ചയായി ചെറുതും വലുതുമായ പ്രതിഷേധങ്ങൾ കാബൂളിൽ നടക്കുന്നുവരുകയാണ്.

