ടോക്യോ ഒളിമ്പിക്സിന് കൊടിയിറങ്ങി. 2024ൽ ഇനി പാരീസില്‍
കോവിഡ് മഹാമാരിക്കാലത്ത് നടന്ന ടോക്യോ ഒളിമ്പിക്സിന് കൊടിയിറങ്ങി. കഴിഞ്ഞ മാസം 23നാണ് ലോക കായിക മാമാങ്കമായ ഒളിമ്പിക്സ്ന് ടോക്യോയിൽ തിരിതെളിഞ്ഞത്. ലോകത്തെ ഒരുമിപ്പിച്ച മേളയാണ് ടോക്യോ ഒളിമ്പിക്സ് എന്നുവിശേഷിപ്പിച്ചാണ് ഒളിമ്പിക്സ് മേള സമാപിച്ചെന്ന് രാജ്യാന്തര ഒളിമ്പിക്സ് കമ്മറ്റി പ്രസിഡൻ്റ് തോമസ് ബാക്ക് പ്രഖ്യാപിച്ചത് 2024ൽ പാരീസിലാണ് അടുത്ത ഒളിമ്പിക്സ് നടക്കുക.

ആദ്യ ദിനങ്ങളിലൊക്കെ മെഡൽ നിലയിൽ മുന്നിലായിരുന്ന ചൈനയെ മറികടന്ന് അമേരിക്ക മുന്നിലെത്തിയതാണ് അവസാന ദിവസത്തെ ഏറ്റവും പുതിയ വാർത്ത. 39 സ്വർണവും 41 വെള്ളിയും 33 വെങ്കലവും അടക്കം 113 മെഡലുകളാണ് അമേരിക്ക നേടിയത്. അതോടെ അമേരിക്ക മെഡല്‍ വേട്ടയില്‍ ഒന്നാം സ്ഥാനം നേടി. 38 സ്വർണവും 32 വെള്ളിയും 18 വെങ്കലവും അടക്കം 88 മെഡലുകൾ സ്വന്തമാക്കിയ ചൈന മെഡല്‍ വേട്ടയില്‍ രണ്ടാം സ്ഥാനത്ത് എത്തി. ഒരു സ്വർണ 2 വെള്ളിയൂം നാല് വെങ്കലവും നേടി ഇന്ത്യ ഒളിമ്പിക്‌സ് ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനവുമായി ഏഴ് മെഡലുകളോടെ 48ാം സ്ഥാനത്തെത്തി. .

ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായി ഇന്ത്യക്ക് അത്‌ലറ്റിക്സിൽ സ്വർണമെഡൽ നേടിക്കൊടുത്തത് ജാവലി ത്രോ താരം നീരജ് ചോപ്രയാണ. 87.58 മീറ്റർ ദൂരെ ജാവലിൽ എറിഞ്ഞാണ് നീരജ് ചരിത്രത്തിൽ ഇടം നേടിയത്. ഭാരദ്വോഹനത്തില്‍ 49 കിലോ ഗ്രാ വിഭാഗത്തില്‍ ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ തെറ്റിക്കാതെ മീരാബായ് ചാനു വെള്ളി മെഡല്‍ സ്വന്തമാക്കി. ഗുസ്തിയില്‍ വിനേഷ് ഫോഗട്ട് ആയിരുന്നു ഇന്ത്യയുടെ സുവര്‍ണ പ്രതീക്ഷ. എന്നാല്‍ അദ്ദേഹം നിരാശപ്പെടുത്തിയപ്പോള്‍ അപ്രതീക്ഷിതമായി ഗുസ്തിയില്‍ ഇന്ത്യക്ക് വെള്ളിത്തിളക്കം സമ്മാനിച്ചതാകട്ടെ രവികുമാര്‍ ദഹിയയെന്ന മൃദുഭാഷിയും. അതോടൊപ്പം ബജ്റംഗ് പൂനിയ വെങ്കലം നേടി രാജ്യത്തിന്‍റെ പ്രതീക്ഷ കാത്തു. കൂടാതെ ബോക്സിംഗില്‍ ലവ്‌ലിന ബോര്‍ഗ്ഹെയ്നെന്ന യുവതാരം തന്‍റെ ആദ്യ ഒളിംപിക്സില്‍ തന്നെ രാജ്യത്തിനായി വെങ്കലമെഡല്‍ സമ്മാനിച്ച് ഇന്ത്യന്‍ ബോക്സിംഗിന്‍റെ ബാറ്റണ്‍ മേരികോം മില്‍ നിന്ന് ഏറ്റെടുത്തു.

ടോക്യോ ഒളിംപിക്സില്‍ നീരജ് ചോപ്രയുടെ സ്വര്‍ണ നേട്ടം കഴിഞ്ഞാല്‍ ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടം പിറന്നത് ഹോക്കിയിലായിരുന്നു. പുരുഷ ഹോക്കിയില്‍ വെങ്കല മെഡലുമായി 41 വര്‍ഷത്തെ മെഡല്‍ വരള്‍ച്ചക്ക് വിരാമമിട്ട മന്‍പ്രീത് സിംഗും സംഘവും രാജ്യത്തിന്‍റെ ധീരയോദ്ധാക്കളായപ്പോള്‍ അതിന് കോട്ട കാത്തത് പി ആര്‍ ശ്രീജേഷെന്ന മലയാളിയാണെന്നത് നമുക്കും അഭിമാനിക്കാന്‍ വക നല്‍കുന്നതായി. വനിതകളുടെ ബാഡ്മിന്‍റണില്‍ പി വി സിന്ധു ലോക ഒന്നാം നമ്പര്‍ താരം തായ് സുവിന് മുന്നില്‍ അടിതെറ്റിയെങ്കിലും വെങ്കല മെഡല്‍ നേടി തുടര്‍ച്ചയായി രണ്ട് ഒളിംപിക്സുകളില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ വനതിയായിചരിത്രം രചിച്ചു.

