പ്രമേഹം: എല്ലു മുറിയെ പണിയെടുത്തവരില്‍ നിന്ന് പല്ലുമുറിയെ തിന്നുന്നവരിലേക്കുള്ള പരിണാമo
ഇന്ന് സര്‍വ്വസാധാരണമാണ് പ്രമേഹം. പ്രത്യേകിച്ച് കേരളത്തില്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പ്രമേഹരോഗികള്‍ ഉള്ള രാജ്യം ഇന്ത്യയാണെങ്കില്‍ ഇന്ത്യയില്‍ പ്രമേഹത്തിന്‍റെ തലസ്ഥാനം കൊച്ചുകേരളമാണ്. ജീവിതശൈലിയില്‍ ഉണ്ടായ മാറ്റമാണ് കേരളത്തിന് ഈ രാജപട്ടം നേടികൊടുത്തത്. അതായത്, എല്ലു മുറിയെ പണിയെടുത്തവരില്‍ നിന്ന് പല്ലുമുറിയെ തിന്നുന്നവരിലേക്കുള്ള പരിണാമത്തിന്‍റെ പ്രതിഫലനം.
പെട്രോൾ , ഡീസൽ & മണ്ണെണ്ണ – ഇന്ധനത്രിമൂർത്തികൾ പോലെ നമ്മുടെ ശരീരത്തിലും മൂന്നാളുണ്ട് . അതിൽ ഒന്നാമൻ , ഒറ്റയ്ക്ക് നിൽക്കുമ്പോ മധുരവും , കൂടിച്ചേർന്ന് നിൽക്കുമ്പോ പശിമ ( ഒട്ടിപ്പിടിയ്ക്കൽ ) യും പ്രദാനം ചെയ്യുന്ന ആളാണ് . സിംഗിളായി നിൽക്കുമ്പോ ഗ്ലൂക്കോസ് എന്നും , സംഘം ചേർന്ന് നിൽക്കുമ്പോ അന്നജം / ധാന്യകം ( ഇംഗ്ലീഷിൽ കാർബ് എന്ന് ചുരുക്കി പറയുന്ന കാർബോഹൈഡ്രേറ്റ് ) എന്നും വിളിപ്പേരുള്ള ടിയാൻ , തലച്ചോറിന്റെയും മാംസപേശികളുടെയും പ്രധാന ഇന്ധനമാണ് . കൊഴുപ്പും മാംസ്യവുമാണ് മറ്റു രണ്ടുപേർ ….
) ഒറ്റയ്ക്ക് നിൽക്കുമ്പോ പഴങ്ങൾക്കും മറ്റും മധുരം പ്രദാനം ചെയ്യുന്ന ഗ്ലൂക്കോസ് തന്മാത്രകൾ , ധാന്യങ്ങളിലും ഭൂമിയ്ക്ക് താഴേക്കുവളരുന്ന കിഴങ്ങു വർഗ്ഗങ്ങളിലും സംഘം ചേർന്ന് നിൽക്കുമ്പോഴുള്ള അന്നജത്തിന്റെ രൂപത്തിൽ കാണപ്പെടുന്നു . രണ്ടും ഒരമ്മ പെറ്റ അളിയന്മാരാണ് . ഇതൊക്കെ കഴിക്കുന്ന മനുഷ്യന്മാരുടെ ഉള്ളിൽ എന്താണ് നടക്കുന്നത് എന്നൊന്ന് നോക്കാം ….
ദഹനപ്രക്രിയയ്ക്ക് ശേഷം ഗ്ലൂക്കോസ് അതേ രൂപത്തിലും , അന്നജം വിഘടിച്ച് ഗ്ലൂക്കോസ് കണങ്ങളായി മാറി അങ്ങനെയും , രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുന്നു . ഇവിടെ നിന്നും കോശങ്ങളുടെ ഉള്ളിലേക്ക് , വണ്ടിയുടെ പെട്രോൾ ടാങ്കിലേക്ക് എണ്ണയടിക്കുന്ന പോലെ , ഗ്ലൂക്കോസിനെ തള്ളിക്കയറ്റണം . ബാക്കി വരുന്ന ഗ്ലൂക്കോസ് , നീളമുള്ള തന്മാത്രാ രൂപമായ ” ജന്തു അന്നജം (ഗ്ലൈക്കോജൻ ) ” ആയി മാറ്റണം . ഇനിയും അധികമുള്ളത് പട്ടിണി കിടക്കുമ്പോ ഉപയോഗിക്കാനുള്ള ഊർജ്ജരൂപമായ കൊഴുപ്പായി സംഭരിയ്ക്കപ്പെടും .
ഒരു പ്രമേഹരോഗിയുടെ ഗ്ലൂക്കോസ് ലെവൽ 300 ആണെന്ന് പറഞ്ഞാൽ എന്താണർത്ഥം ? ..അയാളുടെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവാണത് . വെറും വയറ്റിൽ 70 – 110 ഉം , ഭക്ഷണശേഷം 140 ഉം കാണേണ്ടയിടത്താണ് മുന്നൂറടിച്ച് നിൽക്കുന്നത് . രക്തത്തിലേക്ക് വലിച്ചെടുക്കപ്പെട്ട ഗ്ലൂക്കോസ് , അവിടെ തന്നെ നിൽക്കുന്നു . കോശങ്ങൾക്കുള്ളിലേക്ക് കയറുന്നില്ല . കാരണം , ആർക്കും അങ്ങനെയൊന്നും കോശങ്ങൾക്കുള്ളിലേക്ക് കയറാൻ ആവില്ല . അവിടെയൊരു വാതിലുണ്ട് . അതിനൊരു പൂട്ടുണ്ട് . അത് തുറന്നെങ്കിലേ ഗ്ളൂക്കോസിന് അകത്തു കയറാൻ ആകൂ . പൂട്ട് തുറക്കുന്നവനാരാണ് ?
ഇൻസുലിൻ എന്നയാൾക്കേ പൂട്ട് തുറക്കാൻ കഴിയൂ . തുറന്നു കിട്ടിയാൽ രക്തത്തിൽ നിന്നും കോശങ്ങൾക്കുള്ളിലേക്ക് ഗ്ലൂക്കോസ് കയറിത്തുടങ്ങും , ബ്ലഡ് ലെവൽ ഗ്ലൂക്കോസ് താഴ്ന്നു തുടങ്ങും . ഇൻസുലിൻ ഇല്ലെങ്കിലോ ? ..രക്തത്തിൽ തന്നെ തമ്പടിച്ച് നിൽക്കുന്ന ഗ്ലൂക്കോസ് കിട്ടാതെ കോശങ്ങൾ പട്ടിണി കിടക്കും . അത് കണ്ടിട്ട് തലച്ചോർ , വിശപ്പിന്റെ കേന്ദ്രത്തെ ഉദ്ദീപിപ്പിക്കും . പ്രമേഹരോഗിയ്ക്ക് അമിതമായ വിശപ്പ് അനുഭവപ്പെടും . അയാൾ ഭക്ഷണം കഴിക്കും . അപ്പോഴും വലിച്ചെടുക്കപ്പെടുന്ന ഗ്ലൂക്കോസ് രക്തത്തിലേക്ക് വരും , കോശങ്ങൾക്കുള്ളിലേക്ക് കയറില്ല . മുന്നൂറിൽ നിന്നും നാനൂറ് – അഞ്ഞൂറ് ലേക്കും അതുക്കും മേലേക്കും ഗ്ലൂക്കോസ് ലെവൽ കുതിയ്ക്കും ….
കൊഴുപ്പിൽ നിന്നും ശരീരം ഊർജ്ജം നിർമ്മിക്കുന്ന പ്രക്രിയയാണ് കീറ്റോസിസ് . ഇവിടെ , കൊഴുപ്പ് രൂപം മാറി കീറ്റോൺ ബോഡി ആയി മാറുന്നു . ഹ്രസ്വ കാലത്തേക്ക് പ്രമേഹരോഗികൾക്ക് കീറ്റോ ഡയറ്റ് ആവാം . ദീർഘ കാലത്തേക്ക് അത് നന്നല്ല .
ദഹനരസങ്ങൾ പുറപ്പെടുവിക്കുന്ന ആഗ്നേയഗ്രന്ഥി ( പാൻക്രിയാസ് ) യിലെ രണ്ടു ശതമാനത്തോളം വരുന്ന ബീറ്റാ കോശങ്ങളാണ് ഇൻസുലിൻ ഉത്പാദിപ്പിക്കുന്നത് . ചിലർക്ക് മുപ്പതുവയസ്സാകുമ്പോൾ കഷണ്ടി വരുന്നതുപോലെ , പ്രമേഹത്തിന്റെ ജീനുകൾ വഹിക്കുന്നവരിൽ എത്രയൊക്കെ കായികാധ്വാനം ചെയ്താലും , ബീറ്റാ കോശങ്ങളുടെ നാശം , പ്രമേഹത്തിനു കാരണമാകുന്നു . കുടവയറുള്ള അലസജീവിതം നയിക്കുന്ന ആൾക്കാർക്ക് , വയറ്റിലെ കൊഴുപ്പ് മൂലം ഇൻസുലിനു പ്രവർത്തിക്കാൻ പറ്റാതെ വരുന്ന അവസ്ഥ – insulin resistance / ഇൻസുലിൻ നിസ്സംഗത – വന്ന് പ്രമേഹം വരുന്നു . ഗർഭിണികൾക്ക് , മറുപിള്ള ( placenta ) യിലെ ഹോർമോണുകൾ ഗ്ലൂക്കോസ് ലെവൽ ഉയർത്തുന്നത് മൂലം പ്രമേഹം വരുന്നു . ചിലരുടെ ശരീരം നിർമ്മിക്കുന്ന പ്രതിദ്രവ്യം ( antibody ) , സ്വന്തം ശരീരത്തിലെ കോശങ്ങളെ ശത്രുവായി തെറ്റിദ്ധരിച്ച് ഇല്ലായ്മ ചെയ്യുന്ന അവസ്ഥ = auto immune disease , പാൻക്രിയാസിനെയും ബാധിച്ച് type 1 പ്രമേഹം ഉണ്ടാക്കുന്നു .
ബീറ്റാ കോശങ്ങളെ പണിയെടുപ്പിച്ച് ഇൻസുലിൻ ഉത്പാദനം കൂട്ടുക , ഇൻസുലിൻ നിസ്സംഗത മറികടക്കുക തുടങ്ങിയവയാണ് പ്രമേഹത്തിനു നൽകുന്ന OHA ( oral hypoglycemic agents ) ഗുളികകളുടെ ധർമ്മം . ഇൻസുലിൻ ഉത്പാദനം പര്യാപ്തമല്ല / ഒട്ടുമില്ല എങ്കിൽ വെളിയിൽ നിന്നും ഇൻസുലിൻ കുത്തേണ്ടിവരും . അനുവദനീയമായ അളവിലും കൂടി നിൽക്കുന്ന രക്തത്തിലെ ഗ്ലൂക്കോസ് ശരീരത്തെ അടിമുടി തകർക്കും . ഉപ്പുവെള്ളം പാടത്ത് കയറിയാൽ നെൽച്ചെടി നശിക്കുന്നതുപോലെ ശരീരത്തിലെ ഓരോ അവയവവും പൊളിഞ്ഞടുങ്ങും ….
ഓരോ ദിവസവും എത്ര കലോറി ഊർജ്ജം വേണമോ , അത്രയും മാത്രം ഊർജ്ജമുള്ള ഭക്ഷണം കഴിക്കുക എന്നയവസ്ഥയിലേക്ക് നാം മാറേണ്ടിയിരിക്കുന്നു . ഏതാണ്ട് 50-55 % ഊർജ്ജം അന്നജത്തിന്റെ രൂപത്തിലും , 30 % നല്ല കൊഴുപ്പിന്റെ രൂപത്തിലും , 10-15 % മാംസ്യം ( പ്രോട്ടീൻ ) ന്റെ രൂപത്തിലും കഴിക്കണമെന്ന് പറയാറുണ്ട് .അനുദിനം ഗവേഷണങ്ങൾ പുരോഗമിക്കുന്ന ന്യൂട്രീഷൻ മേഖലയിൽ ഈ കണക്കുകളിൽ മാറ്റം വരാം . നാക്കിനു മുകളിലൂടെ കടന്നുപോകുമ്പോൾ നൈമിഷികമായ അനുഭൂതി — സ്വാദ് — നു തലച്ചോർ കീഴ്പ്പെട്ടാൽ , ജീവിതശൈലി രോഗങ്ങളിലേക്കുള്ള യാത്ര ആരംഭിക്കുകയായി.
പുട്ട് + പഴം , പൂരി + മസാല , ദോശ + സാമ്പാർ , ഇഡ്ഡലി + ചട്നി , അപ്പം + കിഴങ്ങ് തുടങ്ങിയ കൂട്ടുകളെല്ലാം അന്നജം + അന്നജം മുന്നണിയാണ് . രണ്ടുപ്ളേറ്റ് കടല + അരക്കുറ്റി പുട്ട് , മുട്ടക്കറി + അപ്പം , ഓംലെറ്റ് + ദോശ , മീൻ + ഉപ്പുമാവ് ..എന്നിങ്ങനെ ആവശ്യത്തിന് മാംസ്യവും മിതമായ അന്നജവും കഴിച്ച് ശീലിക്കാതെ , ചായയിൽ മാത്രം ലേശം പഞ്ചസാര ഒഴിവാക്കി പ്രമേഹം വരുതിയിലാക്കാമെന്ന് വിന്ചാരിക്കരുത് . നടക്കില്ല . പഞ്ചാസാരയല്ല വില്ലൻ , അതിന്റെ അളവാണ് പ്രശ്നം .