ആഴ്ചയില്‍ നാലു ദിവസം ജോലി… തൊഴില്‍ ചട്ടങ്ങളില്‍ പരിഷ്കരണവുമായി കേന്ദ്ര തൊഴില്‍ മന്ത്രാലയം

Print Friendly, PDF & Email

രാജ്യത്ത് നിലവിലിരിക്കുന്ന തൊഴില്‍ ചട്ടങ്ങള്‍ കേന്ദ്ര തൊഴില്‍ വകുപ്പ് പരിഷ്കരിക്കുന്നു. കോവിഡ്-19 സൃഷിച്ച പ്രത്യേക സാഹചര്യത്തില്‍ പുതിയ ചട്ടങ്ങള്‍ രൂപീകരിക്കുകയാണ് തൊഴില്‍ വകുപ്പ്ന്‍റെ (Labour Ministry) ലക്ഷ്യം . ആഴ്ചയില്‍ നാലു ദിവസം മാത്രം ജോലി എന്നതാണ് പുതിയ തൊഴില്‍ ചട്ടങ്ങളിലെ പ്രധാന ആകര്‍ഷണം. കൂടാതെ, ഇന്‍ഷുറന്‍സിലൂടെ സൗജന്യ മെഡിക്കല്‍ ചെക്കപ്പുകളും നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.

‘2020ലെ ഡ്രാഫ്റ്റ് നിയമപ്രകാരം ആഴ്ചയില്‍ 48 മണിക്കൂര്‍ പരമാവധി ജോലി എന്നുള്ളതാണ് നിശ്ചയിച്ചിരിക്കുന്നത്. അതില്‍ ഒരു മാറ്റവും ഉണ്ടാവില്ല. എന്നാല്‍ പ്രവര്‍ത്തി ദിനങ്ങള്‍ സംബന്ധിച്ച്‌ കമ്പനിയ്ക്കും ജീവനക്കാര്‍ക്കും ആലോചിച്ച്‌ തീരുമാനം എടുക്കാം. ഇക്കാര്യത്തില്‍ ഒരു നിര്‍ബന്ധവുമില്ല’, തൊഴില്‍ സെക്രട്ടറി അപൂര്‍വ ചന്ദ്ര പറഞ്ഞു. ചില മാറ്റങ്ങള്‍ ഉദ്ദേശിക്കുന്നുണ്ട്. പ്രവര്‍ത്തി ദിനങ്ങള്‍ സംബന്ധിച്ച്‌ ചില മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ആണ് ശ്രമം, മാറിയ സാഹചര്യത്തില്‍ പുതിയൊരു ജോലി സംസ്കാരം ഉണ്ടാക്കാനാണ് ശ്രമം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുതിയ നിയമം അനുസരിച്ച് ആഴ്ചയില്‍ 3 പെയ്ഡ് അവധികള്‍ തൊഴിലാളികള്‍ക്ക് അനുവദിക്കാവുന്നതാണ്. എന്നാല്‍ ജോലിയെടുക്കുന്ന ദിവസങ്ങളില്‍ ജോലിയെടുക്കുന്ന മണിക്കൂര്‍ 12 ആകും, അദ്ദേഹം പറഞ്ഞു. ഒരാഴ്ചയിലെ ആകെ തൊഴില്‍ സമയം 48 മണിക്കൂര്‍ തന്നെ ആയിരിക്കും. ഇത് എങ്ങിനെ വേണമെന്ന് തൊഴില്‍ ദാതാവിനും തൊഴിലാളിയ്ക്കും കൂടിയാലോചിച്ച്‌ നിശ്ചയിക്കാം. അതു വേണമെങ്കില്‍ നാല് ദിവസത്തില്‍ 12മണിക്കൂര്‍ വീതം എന്നോ അഞ്ചു ദിവസം ഏതാണ്ട് 10 മണിക്കൂര്‍ എന്നോ 6 ദിവസം 8 മണിക്കൂര്‍ വീതം എന്നോ വിഭജിക്കാം, ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് തൊഴില്‍ദാതാക്കളും ചേര്‍ന്ന് പരസ്പര ധാരണയുടെ അടിസ്ഥാനത്തിലായിരിക്കണം. അപൂര്‍വ ചന്ദ്ര ചൂണ്ടിക്കാട്ടി.

പുതിയ തൊഴില്‍ ചട്ടങ്ങള്‍ നിലവില്‍ വന്നാല്‍ തൊഴിലുടമകള്‍ക്ക് ജോലി ഷിഫ്റ്റ് ക്രമീകരിക്കാന്‍ സര്‍ക്കാരിന്‍റെ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാല്‍ ഇക്കാര്യത്തില്‍ തൊഴിലാളികളുടെ സമ്മതം നിര്‍ബന്ധമാണ്. കഴിഞ്ഞ സെപ്റ്റംബറിലാണ് പാര്‍ലമെന്‍റ് പുതുക്കിയ നാല് ലേബര്‍ കോഡുകള്‍ പാസാക്കിയത്.