പുതിയ പാര്‍ലിമെന്‍റ് മന്ദിരത്തിന്‍റെ തറക്കല്ലിടല്‍ ഫെബ്രുവര 10ന്…?

Print Friendly, PDF & Email

പുതിയ പാര്‍ലമെന്റ് മന്ദിരം അടക്കമുള്ള സെന്‍ട്രല്‍ വിസ്താ പ്രോജക്ടിന്‍റെ പുതുക്കി സമര്‍പ്പിച്ച പദ്ധതിക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചതോടെ നിര്‍മാണാനുമതിക്കായി കേന്ദ്ര സര്‍ക്കാര്‍ ഉടന്‍ സുപ്രിം കോടതിയെ സമീപിക്കും. നിലവില്‍ പദ്ധതിയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സുപ്രിം കോടതിയുടെ സ്റ്റേ ചെയ്തിരിക്കുകയാണ്. പുതുക്കിയ പ്രൊജക്ട് അനുസരിച്ച് ആകെ ബില്‍ഡ് അപ് ഏരിയ 17,21,500 സ്‌ക്വയര്‍ മീറ്റര്‍ ആയി കുറയും. നേരത്തെ 18,37,057 സ്‌ക്വയര്‍ മീറ്റര്‍ ആയിരുന്നു. എന്നാല്‍ പദ്ധതി ചെലവ് 1,656 കോടി രൂപ കൂടും. നേരത്തെ നിര്‍ദേശിച്ചിരുന്ന 11,794 കോടിയില്‍ നിന്നും 13,450 കോടി ആയി ആണ് ചെലവ് ഉയരുന്നത്.

നിലവിലെ പാര്‍ലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നതിന് സമീപമാണ് പുതിയ മന്ദിരവും പണി കഴിപ്പിക്കുന്നത്. ‘ആത്മനിര്‍ഭരമായ ഭാരതത്തിന്റെ ക്ഷേത്രം’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പുതിയ നിയമസഭാ മന്ദിരത്തിന്‍റെ തറക്കില്ലിടല്‍ ഫെബ്രുവരി 10ന് പ്രധാനമന്ത്രി നിര്‍വ്വഹിക്കുമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള പറഞ്ഞു. 2022 ഒക്ടോബറില്‍ മന്ദിരം പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ത്രികോണ ആകൃതിയിലായിരിക്കും പുതിയ കെട്ടിടം. രാജ്യത്തിന്റെ 75ാം സ്വാതന്ത്ര്യ ദിനത്തില്‍ പാര്‍ലമെന്റ് മന്ദിരം പ്രവര്‍ത്തനക്ഷമമാകും. പാര്‍ലമെന്റിന്റെ രണ്ട് സഭകളും മന്ദിരത്തില്‍ പ്രവര്‍ത്തിക്കും.

ലോക് സഭ അംഗങ്ങള്‍ക്കായി 888 സീറ്റുകളുള്ള ഹാളും രാജ്യസഭാംഗങ്ങള്‍ക്കായി 326 സീറ്റുകളുള്ള ഹാളുമായിരിക്കും നിര്‍മിക്കുക. ലോക്‌സഭ ഹാളില്‍ ഒരേസമയം 1224 പേരെ ഉള്‍ക്കൊള്ളിക്കാനാകും. ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരത്തേക്കാള്‍ 17,000 ചതുരശ്ര മീറ്റര്‍ വലുതായിരിക്കും പുതിയ പാര്‍ലമെന്റ് കെട്ടിടം. 64,500 ചതുരശ്ര മീറ്ററായിരിക്കും വിസ്തീര്‍ണം. മന്ദിരം നിര്‍മിക്കാന്‍ 861.90 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. എല്ലാ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും മന്ത്രിമാര്‍ക്കുള്ള ഓഫീസും മന്ദിരത്തോട് അനുബന്ധിച്ചുണ്ടാകും.

ഭൂമി കുലുക്കത്തെ പ്രതിരോധിക്കുന്ന മന്ദിരത്തിന്റെ നിര്‍മാണത്തിനായി 2000 പേര്‍ പ്രവര്‍ത്തിക്കും. 9000 പേരുടെ പരോക്ഷമായ സംഭാവനയും ഉണ്ടാകും.ടാറ്റ പോജക്ട്‌സ് ലിമിറ്റഡിനാണ് കെട്ടിടത്തിന്റെ നിര്‍മാണ ചുമതല. കെട്ടിടത്തിന്റെ ഡിസൈനിംഗ് എച്ച്‌സിപി ഡിസൈന്‍, പ്ലാനിംഗ് ആന്‍ഡ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡാണ് തയാറാക്കിയിരിക്കുന്നത്.

83 ലക്ഷം ചെലവിട്ടാണ് ഇപ്പോഴുള്ള പാര്‍ലമെന്റ് മന്ദിരം പണികഴിപ്പിച്ചിരിക്കുന്നത്. 1921 ഫെബ്രുവരിയില്‍ ആയിരുന്നു തറക്കല്ലിടല്‍. ആറ് വര്‍ഷമെടുത്താണ് പണി പൂര്‍ത്തിയാക്കിയത്. അന്നത്തെ ഇന്ത്യയുടെ ഗവര്‍ണര്‍ ജനറലായ ലോര്‍ഡ് ഇര്‍വിനാണ് പാര്‍ലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്.