ഹൈക്കോടതി തീരുമാനം കാത്തിരിക്കാതെ സിഎം രവീന്ദ്രന്‍ ഇഡിക്കു മുന്പില്‍ ഹാജരായി
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍ ഇഡിക്കു മുന്നില്‍ ഹാജരായി. ചോദ്യം ചെയ്യലില്‍ ഇളവു തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ അതിലെ വിധിക്ക് കാത്തുനില്‍ക്കാതെ രാവിലെ 8.50 ഓടെ ഇ.ഡി ഓഫീസില്‍ എത്തുകയായിരുന്നു.
കഴിഞ്ഞ മൂന്ന് തവണയും കൊവിഡ് അടക്കമുള്ള ആരോഗ്യ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി രവീന്ദ്രൻ ചോദ്യം ചെയ്യലിൽ നിന്നും മാറി നിൽക്കുകയായിരുന്നു. ആദ്യ തവണ കൊവിഡ് ബാധിച്ചതിനാലാണ് ഹാജരാകാഞ്ഞത്. പിന്നീട് പിന്നീട് രണ്ട് തവണ കൊവിഡാനന്തര ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം ചോദ്യം ചെയ്യലിനെത്തിയില്ല. ഇന്ന് 10 മണിക്ക് ഹാജരാകണമെന്ന് ആവശ്യപ്പട്ട് നാലാം തവണയും നോട്ടീസയച്ചപ്പോള്‍ തനിക്ക് ചോദ്യം ചെയ്യുന്നതില്‍ ഹാജരാകുന്നതിന് ഇളവ് ആവശ്യപ്പെട്ട് 15നു തന്നെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. എന്നാല്‍ ഹൈക്കോടതിയുടെ തീരുമാനം വരുന്നതിനു മുന്പ് തന്നെ ഇഡിക്കു മുന്പില്‍ ഹാജരാകുവാന്‍ തീരുമാനിക്കുകയായിരുന്നു.